ഹിന്ദുമത സംഘടനയായ ബോച്ചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്തയുടെ (ബിഎപിഎസ്) സന്ദർശനത്തിനിടെ വനിതാ ജീവനക്കാരോട് തസ്തികകൾ ഉപേക്ഷിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് പാരീസിലെ ഈഫൽ ടവറിൽ ജീവനക്കാരുടെ പണിമുടക്ക്. യൂണിയന്റെ ശക്തമായ പ്രതിപ്രവർത്തനത്തെ തുടർന്ന് തിങ്കളാഴ്ച മുഴുവൻ ടവർ അടച്ചിട്ടു.
സംഭവത്തിന്റെ പശ്ചാത്തലം
ഫ്രാൻസിലെ ആദ്യത്തെ BAPS പ്രധാന ക്ഷേത്രത്തിന്റെ കൂദാശയ്ക്ക് ശേഷം ഒരു പ്രതിനിധി സംഘം ഈഫൽ ടവർ സന്ദർശിച്ചപ്പോഴാണ് ഈ വിവാദ സംഭവം ഉണ്ടായത്. സംഘം എത്തിയപ്പോൾ ചില പ്രത്യേക പ്രദേശങ്ങളിൽ നിന്ന് വനിതാ ജീവനക്കാർ മാറിനിൽക്കണമെന്നും ചിലയിടങ്ങളിൽ പകരം പുരുഷന്മാരെ നിയമിച്ചതായും പണിമുടക്കിന് ആഹ്വാനം ചെയ്ത ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ (CGT) യൂണിയൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രതിനിധി സംഘം പോകുന്ന വഴിയിൽ വനിതാ ജീവനക്കാർ ഉണ്ടാകരുതെന്ന് നിർദ്ദേശം നൽകിയതായും യൂണിയൻ ആരോപിച്ചു.
അധികാരികളുടെ ശക്തമായ പ്രതികരണം
സംഭവത്തിൽ പാരീസ് മേയർ ഇമ്മാനുവൽ ഗ്രെഗോയർ രൂക്ഷമായ പ്രതികരണമാണ് നടത്തിയയത്. ജീവനക്കാരുടെ ആശങ്കകൾ തികച്ചും ന്യായമാണെന്നും ഇത്തരം സാഹചര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലിംഗഭേദമില്ലാതെ എല്ലാവർക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പ്രവർത്തിക്കാനും അവകാശമുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മേയർ അറിയിച്ചു.
ഫ്രഞ്ച് സമത്വ മന്ത്രി ഓറോർ ബെർഗെയും വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്തെത്തി. ഫ്രാൻസിൽ സ്ത്രീകൾ മാറിനിൽക്കണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നും, റിപ്പബ്ലിക്കിന്റെ നിയമങ്ങളെക്കാൾ വലുതല്ല മതപരമായ സിദ്ധാന്തങ്ങളെന്നും അവർ എക്സിൽ കുറിച്ചു.
BAPS സംഘടനയുടെ വിശദീകരണവും മാപ്പ് അപേക്ഷയും
വിവാദത്തിന് പിന്നാലെ ബിഎപിഎസ് സംഘടന ഔദ്യോഗികമായി വിശദീകരണവുമായി രംഗത്തെത്തി. തങ്ങളുടെ സന്ദർശനം കാരണം ആർക്കെങ്കിലും വേദനയോ അസൗകര്യമോ ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി സംഘടന അറിയിച്ചു. സന്ദർശകരുടെ തിരക്ക് ഒഴിവാക്കാനാണ് ഈഫൽ ടവർ ടീമുമായി ഏകോപിപ്പിച്ച് രാവിലെ തന്നെ സന്ദർശനം ക്രമീകരിച്ചതെന്നും, ആരുടെയും പ്രവേശനം തങ്ങൾ തടഞ്ഞിട്ടില്ലെന്നുമാണ് BAPS വ്യക്തമാക്കിയിട്ടുള്ളത്.


