മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് ഇന്ന് അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വിദ്യാർഥി സംഘടനയായ എം.എസ്.എഫിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തിയ അദ്ദേഹം നാലുതവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായി മന്ത്രിസഭയിലെത്തിയ ഇബ്രാഹിംകുഞ്ഞ്, മട്ടാഞ്ചേരി മണ്ഡലത്തിൽ നിന്നു രണ്ടുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരിയുടെ അവസാന ജനപ്രതിനിധിയും കളമശ്ശേരി മണ്ഡലത്തിന്റെ ആദ്യ ജനപ്രതിനിധിയുമായിരുന്നു അദ്ദേഹം.
1952ൽ എറണാകുളം കൊങ്ങോർപള്ളിയിൽ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ഇബ്രാഹിംകുഞ്ഞിന്റെ ജനനം. എം.എസ്.എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെ മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് ഉയർന്ന അദ്ദേഹം 2001ൽ മട്ടാഞ്ചേരിയിൽ നിന്ന് ആദ്യമായി 12,183 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. 2006ൽ വീണ്ടും മട്ടാഞ്ചേരിയിൽ നിന്ന് എം.സി. ജോസഫൈനെ പരാജയപ്പെടുത്തി വിജയിച്ചു. 2011ൽ പുതുതായി രൂപീകരിച്ച കളമശ്ശേരി മണ്ഡലത്തിൽ നിന്ന് സി.പി.ഐ.എം നേതാവ് കെ. ചന്ദ്രൻ പിള്ളയെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ അദ്ദേഹം, 2016ൽ വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗം, ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ദേശീയ നിർവാഹകസമിതി അംഗവും ഉന്നതാധികാരസമിതി അംഗവുമായിരുന്നു.
ആകസ്മിക സംഭവങ്ങളാണ് വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തെ നിർണയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. മട്ടാഞ്ചേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങിയതും പിന്നീട് മന്ത്രിയായതും അപ്രതീക്ഷിതമായിരുന്നു. യു.ഡി.എഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസിനെ തുടർന്ന് രാജിവെച്ചതോടെ ഉണ്ടായ സാഹചര്യത്തിലാണ് ഇബ്രാഹിംകുഞ്ഞ് മന്ത്രിസ്ഥാനത്ത് എത്തിയത്. പകരക്കാരനായി എത്തിയെങ്കിലും, പരിചയസമ്പന്നനായ മന്ത്രിയെപ്പോലെ കാര്യക്ഷമതയും ശ്രദ്ധേയതയും പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവായാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്.



