2025-ലെ വഖഫ് ഭേദഗതി നിയമം ബുധനാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ചു. ഇത് രാജ്യത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
പ്രതിപക്ഷ പാർട്ടികൾ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ഭരണകക്ഷി ആരോപിച്ചു. അതേസമയം വഖഫും വഖഫ് ബോർഡും തമ്മിലുള്ള വ്യത്യാസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
വഖഫും വഖഫ് ബോർഡും
വഖഫ് എന്നത് ഒരു ഇസ്ലാമിക നിയമപരമായ ആശയമാണ്. അതിൽ ഒരു സ്വത്ത് ശാശ്വതമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ, സാമൂഹിക ആവശ്യങ്ങൾക്കോ, കുടുംബ ആവശ്യങ്ങൾക്കോ വേണ്ടി സമർപ്പിക്കുന്നു.
ഈ സ്വത്ത് പള്ളികൾ, മദ്രസകൾ, ശ്‌മശാനങ്ങൾ, അനാഥാലയങ്ങൾ അല്ലെങ്കിൽ ദരിദ്രരെ സഹായിക്കുന്നതിനോ ദാനം ചെയ്യുന്നു. ഒരു സ്വത്ത് വഖഫായി സമർപ്പിച്ചു കഴിഞ്ഞാൽ അത് വിൽക്കാനോ സ്വകാര്യ ഉപയോഗത്തിനായി കൈമാറ്റം ചെയ്യാനോ കഴിയില്ല.
അതേസമയം, വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി രൂപീകരിച്ച ഒരു സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനമാണ് വഖഫ് ബോർഡ്. ഇന്ത്യയിലെ വഖഫ് ബോർഡുകൾ സംസ്ഥാന തലത്തിലാണ് പ്രവർത്തിക്കുന്നത്.
വഖഫ് നിയമ പ്രകാരമാണ് ഇവ രൂപീകരിക്കുന്നത്. വഖഫ് സ്വത്തുക്കളുടെ രേഖകൾ വഖഫ് ബോർഡ് സൂക്ഷിക്കുകയും അവ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഭരണപക്ഷവും പ്രതിപക്ഷവും മുഖാമുഖം
പ്രതിപക്ഷ പാർട്ടികൾ ഈ ബില്ലിനെ ശക്തമായി എതിർക്കുകയും മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടൽ എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു. ഈ ബിൽ മുസ്ലീങ്ങളുടെ മതസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുമെന്നും അവരുടെ സ്വത്തുക്കളിൽ നിയന്ത്രണം സ്ഥാപിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷം പറയുന്നു.
മറുവശത്ത്, പ്രതിപക്ഷം അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി മാത്രം ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കുക ആണെന്ന് ഭരണകക്ഷി ആരോപിച്ചു. വഖഫ് മതപരമാണെന്നും എന്നാൽ വഖഫ് ബോർഡും വഖഫ് കൗൺസിലും മത സ്ഥാപനങ്ങളല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ഈ ബിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഷാ ആരോപിച്ചു.
പ്രധാന വ്യവസ്ഥകൾ?
വഖഫ് സ്വത്തുക്കളുടെ കർശനമായ മാനേജ്മെന്റ്: വഖഫ് സ്വത്തുക്കൾ ക്രമരഹിതമായി പാട്ടത്തിനെടുക്കുന്നതോ ദുരുപയോഗം ചെയ്യുന്നതോ തടയുന്നതിന് പുതിയ വ്യവസ്ഥകൾ ചേർക്കുമെന്ന് ബിൽ പറയുന്നു.
മുസ്ലീങ്ങൾ അല്ലാത്തവർക്ക് പങ്കില്ല: മതപരമായ കാര്യങ്ങളിൽ മുസ്ലീങ്ങൾ അല്ലാത്തവർക്ക് പങ്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ വഖഫ് ബോർഡും വഖഫ് കൗൺസിലും ഭരണ സ്ഥാപനങ്ങളാണ്. അവയിൽ മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം ഉണ്ടാകില്ല.
വഖഫ് സ്വത്തുക്കളുടെ നിരീക്ഷണം: വഖഫ് സ്വത്തുക്കളുടെ സുതാര്യതയും ശരിയായ നടത്തിപ്പും ഉറപ്പാക്കുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും.
അഴിമതിക്കെതിരെ കർശന നടപടി: വഖഫ് സ്വത്തുക്കൾ തുച്ഛമായ വിലയ്ക്ക് പാട്ടത്തിന് നൽകുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
രാഷ്ട്രീയ- സാമൂഹിക സ്വാധീനം
രാജ്യത്ത് വിവിധ പ്രതികരണങ്ങൾക്ക് ഈ ബില്ല് കാരണമായിട്ടുണ്ട്. മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങൾ ഇതിനെ ഒരു അനിവാര്യമായ പരിഷ്‌കാരമാണെന്ന് വിശേഷിപ്പിച്ച് പിന്തുണച്ചപ്പോൾ ചില സംഘടനകൾ ഇതിനെ മതപരമായ ഇടപെടൽ എന്ന് വിശേഷിപ്പിച്ച് എതിർത്തു. രാഷ്ട്രീയ വീക്ഷണ കോണിൽ നിന്ന് നോക്കുമ്പോൾ അടുത്ത തിരഞ്ഞെടുപ്പുകളിൽ ഈ ബിൽ ഒരു പ്രധാന വിഷയമായി മാറിയേക്കാം.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനും ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ ബിൽ സഹായിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. അതേസമയം, പ്രതിപക്ഷം ഇതിനെ മുസ്ലീം സമൂഹത്തിൻ്റെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുന്നു.
ഈ ബിൽ പാർലമെന്റിൽ പാസാക്കുമോ ഇല്ലയോ എന്നും അതിൻ്റെ രാഷ്ട്രീയവും സാമൂഹികവുമായ സ്വാധീനം എത്രത്തോളം വ്യാപകമാകുമെന്നും ഇനി വരും നാളുകളിൽ കണ്ടറിയണം.



