കേരള സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ശക്തമാകുന്നു. വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് മുൻ നിയമമന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. വഖഫ് പുനഃസംഘടന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ദുരൂഹമാണെന്ന് സമസ്ത എ.പി. വിഭാഗവും വിമർശിച്ചു. മുസ്ലിം സമൂഹത്തെ മുസ്ലിം ലീഗും കോൺഗ്രസും വഞ്ചിച്ചുവെന്നും പി. രാജീവ് ആരോപിച്ചു.
വഖഫ് വിഷയത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് പുതിയ വിവാദങ്ങൾ ഉയരുന്നത്. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് വ്യക്തതയില്ലാത്തതാണെന്ന് സമസ്ത എ.പി. വിഭാഗത്തിന്റെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ബിജെപി നേതാവ് ഷോൺ ജോർജ് സമർപ്പിച്ച ഹർജിയെ അനുകൂലിക്കുന്ന സത്യവാങ്മൂലം യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടിന് വിരുദ്ധമാണെന്നും വിമർശനമുണ്ട്.
വഖഫ് ബോർഡ് പുനഃസംഘടന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് മുസ്ലിം ലീഗിനാണെന്നും സിറാജ് ദിനപത്രത്തിന്റെ മുഖപ്രസംഗത്തിൽ വിലയിരുത്തുന്നു.
അതേസമയം, കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഇടപെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ വ്യക്തമാക്കി. വഖഫ് വിഷയത്തിൽ യുഡിഎഫിനുള്ളിലും ഭിന്നതയുടെ സൂചനകൾ പുറത്തുവരുന്നതിനിടെ, മുസ്ലിം ലീഗ് സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.


