യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യൻ ആകാശം യുദ്ധഭീതിയിലായിരിക്കുന്നു. യുഎഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടിയന്തരമായി അടച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ പൂർണ്ണമായും താളംതെറ്റിയിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ അസാധ്യമായ സാഹചര്യമാണുള്ളത്, ഇത് ആയിരക്കണക്കിന് പ്രവാസികളെയും മറ്റ് അത്യാവശ്യ യാത്രക്കാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ തിരുവനന്തപുരം, നെടുമ്പാശ്ശേരി (കൊച്ചി), കരിപ്പൂർ (കോഴിക്കോട്), കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സർവീസുകളാണ് ഇതിനോടകം റദ്ദാക്കിയത്. കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ അടുത്ത 24 മണിക്കൂറിലെ മുഴുവൻ സർവീസുകളും റദ്ദാക്കി. ദോഹ, ദുബായ്, റാസൽഖൈമ, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്കുള്ള 13 വിമാനങ്ങളാണ് ഇവിടെ മാത്രം മുടങ്ങിയത്. ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ കമ്പനികളെല്ലാം സർവീസുകൾ നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായ്, ജിദ്ദ, അബുദാബി, റിയാദ് എന്നിവിടങ്ങളിലേക്കുള്ള ആറ് വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ദോഹയിലേക്കുള്ള രണ്ട് സർവീസുകളും മുടങ്ങി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും എമർജൻസി സെന്റർ നൽകിയ കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുമാണ് ഈ അടിയന്തര നടപടിയെന്ന് വിവിധ എയർലൈൻ അധികൃതർ വ്യക്തമാക്കി. വരും മണിക്കൂറുകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
‘ഓപ്പറേഷൻ ട്രൂ പ്രോമിസ്-4’ എന്ന് പേരിട്ടിരിക്കുന്ന ആക്രമണ പരമ്പര ശത്രു പരാജയപ്പെടുന്നത് വരെ തുടരുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ വർഷമുണ്ടായതായും അബുദാബിയിൽ ഒരു പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആക്രമണങ്ങൾ വിജയകരമായി തടഞ്ഞതായി അവകാശപ്പെടുന്നുണ്ടെങ്കിലും മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. യുഎസ് ആസ്തികൾ ലക്ഷ്യമാക്കിയുള്ള ഇറാന്റെ നീക്കങ്ങൾ പശ്ചിമേഷ്യയെ വൻ യുദ്ധത്തിലേക്കാണ് നയിക്കുന്നത്.
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തന്നെ തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് ഓൺലൈൻ വഴി പരിശോധിക്കേണ്ടതാണ്. ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള ഫോൺ നമ്പർ, ഇമെയിൽ എന്നിവ വഴി പുതിയ വിവരങ്ങൾ എയർലൈനുകൾ യാത്രക്കാരെ അറിയിക്കും. ഔദ്യോഗികമായ പുതിയ അറിയിപ്പുകൾക്കായി യാത്രക്കാർ കാത്തിരിക്കണമെന്നും നിർദ്ദേശമുണ്ട്.



