ജി.എസ്.ടിയിലെ സമഗ്രമായ മാറ്റം പല മേഖലകളെയും ബാധിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഉണ്ടാകാൻ പോകുന്നത്. പ്രീമിയം സ്‌പോര്‍ട്‌സ് ഇവന്റുകളുടെ ജി.എസ്.ടി സര്‍ക്കാര്‍ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി ഐപിഎല്‍ മത്സരങ്ങള്‍ തത്സമയം സ്റ്റേഡിയത്തിൽ കാണാന്‍ പോക്കറ്റ് കീറേണ്ട അവസ്ഥയാണ്.
ഐപിഎല്‍ ടിക്കറ്റുകളെ കാസിനോകള്‍, റേസ് ക്ലബ്ബുകള്‍, ആഡംബര വസ്‌തുക്കള്‍ എന്നിവക്കൊപ്പം ഏറ്റവും ഉയര്‍ന്ന നികുതി വരുന്ന സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഐപിഎല്‍ ടിക്കറ്റ് നിരക്കുകള്‍ 28 ശതമാനം ജി.എസ്.ടിയില്‍ നിന്ന് 40 ശതമാനത്തിലെത്തി. അതായത് മുമ്പ് 1,000 രൂപ വിലയുണ്ടായിരുന്ന ഐപിഎല്‍ ടിക്കറ്റിന് 28 ശതമാനം ജി.എസ്.ടിയും ചേര്‍ത്ത് 1,280 രൂപയായിരുന്നു വില. ഇനി ഈ ടിക്കറ്റിന് 40 ശതമാനം ജി.എസ്.ടിയും ചേര്‍ത്ത് 1,400 രൂപ നല്‍കണം. 120 രൂപയുടെ വര്‍ധനവ്.
500 രൂപ ടിക്കറ്റ്- ജി.എസ്.ടി അടക്കം മുമ്പ് 640 രൂപയായിരുന്നത് 700 രൂപയായി ഉയരും. 1,000 രൂപ ടിക്കറ്റ്- മുമ്പ് 1,280 രൂപയായിരുന്നത് 1,400 രൂപയാകും. 2,000 രൂപ ടിക്കറ്റ്- മുമ്പ് 2,560 രൂപയായിരുന്നത് 2,800 രൂപയാകും
എല്ലാ ഐപിഎല്‍ ടിക്കറ്റുകള്‍ക്കും മറ്റ് ഉയര്‍ന്ന മൂല്യമുള്ള കായിക മത്സരങ്ങള്‍ക്കും ഏകീകൃത 40% നികുതി ബാധകമാണ്. അത്യാവശ്യമല്ലാത്തതോ ആഡംബര വിനോദമോ ആയാണ് ഈ വിഭാഗത്തെ കണക്കാക്കുന്നത്. ഇനി സ്റ്റേഡിയം സേവന നിരക്കുകളും ഓണ്‍ലൈന്‍ ബുക്കിങ് ഫീസും ഉള്‍പ്പെടുത്തിയാല്‍ ഐപിഎല്‍ ടിക്കറ്റുകളുടെ നിരക്ക് ഇനിയും ഉയരും.
സര്‍ക്കാര്‍ ഐപിഎല്ലിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, പ്രോ കബഡി ലീഗ് (പികെഎല്‍), ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പോലുള്ള മറ്റ് പ്രധാന ലീഗുകളും 40% നികുതി സ്ലാബില്‍ വരുമോ എന്നത് വ്യക്തമല്ല. സെപ്റ്റംബർ 22 മുതൽ ജി.എസ്.ടി നിരക്കുകളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.



