...
Home News Kerala ‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല’: മുഖ്യമന്ത്രി

‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല’: മുഖ്യമന്ത്രി

ഓരോ മണ്ഡലത്തിലും ഓരോ മതവിഭാഗങ്ങളെ മത്സരിപ്പിക്കണമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല, അത് വിഘടനവാദമാണ്

165

ചെറ്റത്തരം എന്ന പദപ്രയോഗം ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്നാണ് മുഖ്യമന്ത്രി വെള്ളിയാഴ്‌ച മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അപ്പുറത്തെ സ്ഥിതി അതല്ല. സിപിഐഎം- ഡീല്‍ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. അസംബന്ധങ്ങള്‍ പറയാന്‍ മടിയില്ലാത്തയാളാണ് വിഡി സതീശന്‍. ആര്‍എസ്എസിന് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞയാളാണ് കോണ്‍ഗ്രസിൻ്റെ മുന്‍ പ്രസിഡന്റെന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബി ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. അപരമത വിദ്വേഷം വളര്‍ത്തുന്നതിനാണ് ബിജെപിയുടെ ശ്രമം. ഓരോ മണ്ഡലത്തിലും ഓരോ മതവിഭാഗങ്ങളെ മത്സരിപ്പിക്കണമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. അത് വിഘടനവാദമാണ്. ഉത്തരേന്ത്യയിലൊക്കെ ആര്‍എസ്എസ് ഇതേ രീതിയാണ് സ്വീകരിച്ചുവരുന്നത്. ഇവിടെ 10 വര്‍ഷമായി വര്‍ഗീയ കലാപങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ഒരു വര്‍ഗീയതയേയും ചാരി നില്‍ക്കുന്ന സര്‍ക്കാരോ പാര്‍ട്ടിയോ അല്ല ഇത്. വര്‍ഗീയമായ നീക്കങ്ങള്‍ക്കെതിരെ കര്‍ക്കശമായ നിലപാടുമെടുത്തിട്ടുണ്ട്. ഗുരുവായൂരിലെ എല്‍ഡിഎഫിൻ്റെ ജയസാധ്യത കണ്ടാണ് ബിജെപി സ്ഥാനാര്‍ഥി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഗുരുവായൂരിലെ ജനങ്ങള്‍ ഇതൊന്നും വിലക്കെടുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജി സുധാകരന്‍ മത്സരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫിന് ഒരു പോറലും ഏല്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന് വിജയം സുനിശ്ചിതമായ മണ്ഡലങ്ങളില്‍ ആരും നടത്തുന്ന കുത്സിത നീക്കങ്ങള്‍ ഏല്‍ക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.