ഗാസ വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി തിങ്കളാഴ്‌ച മോചിപ്പിക്കപ്പെട്ട ചില പലസ്‌തീൻ തടവുകാർ ഇസ്രായേൽ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പീഡനം അനുഭവിച്ചതായി അവകാശപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
“ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. യുക്തി ബോധമുള്ള ഒരു മനുഷ്യനും ജയിലിൽ എന്ത് കാണുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല,” കൊലപാതക കുറ്റത്തിന് മൂന്ന് ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരുന്ന അഹമ്മദ് അവാദ്, അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നിന്ന് മോചിതനായ ശേഷം സിഎൻഎന്നിനോട് പറഞ്ഞു.
“അവർ തടവുകാരോട് എങ്ങനെ പെരുമാറുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഒരു കാരണവുമില്ലാതെ അവർ ഞങ്ങളെ അപമാനിക്കുകയും ദിവസവും മർദിക്കുകയും ചെയ്‌തു.”
“ചികിത്സയില്ല, വേദന സംഹാരികൾ പോലും കഴിക്കാൻ കഴിഞ്ഞില്ല,” മോചിതനായ മറ്റൊരു തടവുകാരൻ, 45 -കാരനായ ഫൈസൽ മഹ്മൂദ് അബ്‌ദുല്ല അൽ ഖലീഫി, റാമല്ലയിൽ സിഎൻഎന്നിനോട് പറഞ്ഞു. സുരക്ഷാ കുറ്റങ്ങൾ, ആയുധങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ശിക്ഷിക്കപ്പെട്ട അൽ ഖലീഫി പത്ത് വർഷമായി ജയിലിൽ കഴിയുകയായിരുന്നു.
“ഡോക്ടർമാരുടെ കാര്യം വന്നാൽ, ഞങ്ങളെ ചികിത്സിച്ചിരുന്നയാൾ തന്നെയാണ് ഞങ്ങളെയും അടിച്ചത്. ആദ്യം തല്ലിയത് ഡോക്ടറായിരുന്നു,” -അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിൽ അധികൃതർ “ഞങ്ങളെ വെയിലത്ത് ഉപേക്ഷിച്ചു. അവർ ഞങ്ങളെ 12 മണിക്കൂർ ചരലിൽ ഉപേക്ഷിച്ചു,” -എന്നും അൽ ഖലീഫി ആരോപിച്ചു.
“ഇടക്കിടെ അവർ ഞങ്ങളെ എഴുന്നേൽക്കാൻ നിർബന്ധിക്കുമായിരുന്നു. തല്ലുമായിരുന്നു, അല്ലെങ്കിൽ ഞങ്ങളുടെ സെൽമേറ്റുകളിലേക്ക് എറിഞ്ഞു കൊടുക്കുമായിരുന്നു,” -അദ്ദേഹം കൂട്ടിച്ചേർത്തു.
“പല തടവുകാരും, പ്രത്യേകിച്ച് ഗാസയിൽ നിന്നുള്ളവർ, ശാരീരികവും മാനസികവുമായ പീഡനത്തിൻ്റെ വ്യക്തമായ ലക്ഷണങ്ങൾ കാണിച്ചു. അവരുടെ മോചനത്തിൻ്റെ അവസാന നിമിഷങ്ങൾ വരെ പീഡന കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്” -എന്ന് പലസ്‌തീൻ തടവുകാരുടെ കാര്യ കമ്മീഷനും പലസ്‌തീൻ തടവുകാരുടെ സൊസൈറ്റിയും തിങ്കളാഴ്‌ച പറഞ്ഞു.
ആരോപണങ്ങൾക്ക് മറുപടി നൽകാൻ സിഎൻഎൻ ഇസ്രായേലി ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു.



