ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ആദ്യത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ. സെപ്തംബർ 3ന് ബലാത്സംഗ വിരുദ്ധ ‘അപരാജിത’ ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി.
കഴിഞ്ഞമാസം സർക്കാർ നടത്തുന്ന ആർജി കാർ മെഡിക്കൽ സെൻ്റർ ആൻഡ് ഹോസ്പിറ്റലിൽ ബലാത്സംഗം ചെയ്‌ത് കൊലചെയ്യപ്പെട്ട 31 കാരിയായ ട്രെയിനി ഡോക്ടർക്കുള്ള ആദരാഞ്ജലിയെന്ന് മുഖ്യമന്ത്രി മമത ബാനർജി ബില്ലിനെ ‘ചരിത്രപരവും’ ‘മാതൃകയും’ വിശേഷിപ്പിച്ചു.
‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) 2024 എന്ന തലക്കെട്ടിലുള്ള ബിൽ ബലാത്സംഗത്തിനും ലൈംഗിക കുറ്റകൃത്യങ്ങൾക്കും വധശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബില്ലിന് അനുമതി നൽകാൻ സംസ്ഥാന ഗവർണർ സിവി ആനന്ദ ബോസിനോട് ആവശ്യപ്പെടാൻ മമത ബാനർജി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് ആവശ്യപ്പെട്ടു.
“ഈ ബില്ലിലൂടെ, കേന്ദ്ര നിയമ നിർമ്മാണത്തിലെ പഴുതുകൾ അടയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു. ബലാത്സംഗം മനുഷ്യരാശിക്കെതിരായ ശാപമാണ്, അത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാമൂഹിക പരിഷ്‌കരണങ്ങൾ ആവശ്യമാണ്,” -അവർ പറഞ്ഞു. “ഞങ്ങൾക്ക് സിബിഐയിൽ നിന്ന് നീതി വേണം, കുറ്റവാളികളെ തൂക്കിലേറ്റണം,” -അവർ കൂട്ടിച്ചേർത്തു.
“യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് അസാധാരണമായി ഉയർന്നു. പശ്ചിമ ബംഗാളിൽ പീഡനത്തിനിരയായ സ്ത്രീകൾക്ക് കോടതിയിൽ നീതി ലഭിക്കുന്നു. ബിഎൻഎസ് പാസാക്കുന്നതിന് മുമ്പ് പശ്ചിമ ബംഗാളിനോട് കൂടിയാലോചിച്ചില്ല. പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം അതിനെക്കുറിച്ച് ചർച്ചകൾ നടത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു,” -മമത ബാനർജി പറഞ്ഞു. പറഞ്ഞു.
ഭാരതീയ ജനതാ പാർട്ടി (ബിജെപി) ബില്ലിനെ സ്വാഗതം ചെയ്‌തു. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ കർശന വ്യവസ്ഥകളും ഭാരതീയ ന്യായ് സംഹിതയിലും (ബിഎൻഎസ്) ഉണ്ടെന്നും ബിജെപി കൂട്ടിച്ചേർത്തു.



