പശ്ചിമേഷ്യയിൽ ഇസ്രായേൽ, ഇറാൻ, യുഎസ് എന്നിവക്കിടയിൽ വർദ്ധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്ത്, രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഒരു സമഗ്രമായ ‘എണ്ണ കണ്ടിജൻസി പ്ലാൻ’ തയ്യാറാക്കിയിട്ടുണ്ട്. പെട്രോളിയം മന്ത്രാലയവും വ്യവസായ ഉദ്യോഗസ്ഥരും തമ്മിലുള്ള ഉന്നതതല യോഗങ്ങൾക്ക് ശേഷം, ഹോർമുസ് കടലിടുക്കിൽ നിന്നുള്ള വിതരണം തടസപ്പെട്ടാൽ, ഇന്ത്യ ബദൽ മാർഗങ്ങളും സ്രോതസുകളും ഉപയോഗിക്കുമെന്ന് തീരുമാനിച്ചു.
പെട്രോളിൻ്റെയും ഡീസലിൻ്റെയും കയറ്റുമതി നിരോധിക്കുക, റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി അടിയന്തര ഓപ്ഷനുകൾ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കയറ്റുമതിയും ആഭ്യന്തര വിതരണവും
അടിയന്തര സാഹചര്യങ്ങളിൽ ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പെട്രോൾ, ഡീസൽ കയറ്റുമതി നിയന്ത്രിക്കുക എന്നതാണ് ഇന്ത്യൻ സർക്കാർ പരിഗണിക്കുന്ന ഒരു പ്രധാന നടപടി. കാരണം ഇന്ത്യ നിലവിൽ പെട്രോൾ ഉൽപാദനത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും ഡീസലിൻ്റെ നാലിലൊന്ന് ഭാഗവും കയറ്റുമതി ചെയ്യുന്നു. കൂടാതെ, വ്യോമയാന ടർബൈൻ ഇന്ധന (എടിഎഫ്) ഉൽപാദനത്തിൻ്റെ പകുതിയോളം വിദേശ വിപണികളിലേക്കാണ്. ആവശ്യമെങ്കിൽ, ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി റിഫൈനറികൾക്ക് അധിക എടിഎഫിനെ മറ്റ് ഉൽപ്പന്ന വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വരവ് കുറയുന്നതിനാൽ ഈ നീക്കം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അസംസ്കൃത എണ്ണ ഇറക്കുമതി
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തിലെ നഷ്‌ടം നികത്താൻ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ഇന്ത്യ ഗൗരവമായി പരിഗണിക്കുകയാണ്. വ്യവസായ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നിലവിൽ കടൽ വഴിയുള്ള ടാങ്കറുകളിൽ വലിയ അളവിൽ റഷ്യൻ എണ്ണ ലഭ്യമാണ്. ഇത് വേഗത്തിൽ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് വഴിതിരിച്ചു വിടാൻ കഴിയും.
ആഗോള വിതരണത്തിൽ കുറവുണ്ടാകുകയും വില കുത്തനെ ഉയരുകയും ചെയ്‌താൽ, അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിലും, ഇന്ത്യൻ ശുദ്ധീകരണ ശാലകൾക്ക് ഒരു പ്രധാന ബദലായി റഷ്യൻ എണ്ണ ഉയർന്നുവരും. വിതരണ പ്രതിസന്ധി സമയത്ത് ആഗോള വികാരം ശാന്തമാകുമെന്നും, ഇത് ഇന്ത്യക്ക് കൂടുതൽ റഷ്യൻ എണ്ണ ലഭിക്കാൻ അനുവദിക്കുമെന്നും ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.
എൽപിജി വിതരണത്തിലും ശ്രദ്ധ
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിലെ ഏറ്റവും ദുർബലമായ കണ്ണിയായി എൽപിജി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ മൊത്തം എൽപിജി ഉപഭോഗത്തിൻ്റെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതി ചെയ്യുന്നു. അതിൽ 85-90% ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഏതെങ്കിലും വിതരണ തടസമുണ്ടായാൽ ഇന്ത്യക്ക് എൽപിജി കരുതൽ ശേഖരം പരിമിതമാണ്.
ഇതിന് മറുപടിയായി, ഇന്ത്യൻ ഓയിൽ, എച്ച്‌പിസിഎൽ, ബിപിസിഎൽ തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ അവരുടെ പെട്രോകെമിക്കൽ ഇൻ്റെഗ്രേറ്റഡ് റിഫൈനറികളിൽ എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിച്ചു കൊണ്ട് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ പാചകവാതകത്തിൻ്റെ ക്ഷാമം ഒഴിവാക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
തന്ത്രപ്രധാന പെട്രോളിയം കരുതൽ
ഇന്ത്യയിൽ നിലവിൽ ഒരു നിശ്ചിത ബഫർ സ്റ്റോക്ക് അസംസ്കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധനങ്ങളും ഉണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്ത്യയുടെ അസംസ്കൃത എണ്ണ ശേഖരം ഏകദേശം 17-18 ദിവസത്തെ ഉപഭോഗം നിറവേറ്റും. അതേസമയം, പെട്രോൾ, ഡീസൽ തുടങ്ങിയ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ കരുതൽ ഏകദേശം 20-21 ദിവസത്തിന് മതിയാകും.
എൽപിജി, എൽഎൻജി എന്നിവക്ക്, ഈ കരുതൽ ശേഖരം 10-12 ദിവസത്തെ ഉപഭോഗത്തിന് തുല്യമാണ്. ഹോർമുസ് കടലിടുക്ക് വഴി പുതിയ ഷിപ്പ്‌മെന്റുകൾ എത്തുന്നതിൽ കാലതാമസം ഉണ്ടായാൽ, ഈ കരുതൽ ശേഖരം ഉപയോഗപ്പെടുത്തും. ഈ ബഫർ സ്റ്റോക്കുകളുടെ കാര്യക്ഷമമായ മാനേജ്‌മെന്റ് ഉറപ്പാക്കാൻ സർക്കാർ നിരന്തരം സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഹോർമുസ് കടലിടുക്കിൻ്റെ പ്രാധാന്യം
ആഗോള എണ്ണ വ്യാപാരത്തിന് ഏറ്റവും പ്രധാനപ്പെട്ട കടൽ മാർഗമാണ് ഹോർമുസ് കടലിടുക്ക്. ഇന്ത്യയുടെ അസംസ്കൃത എണ്ണയുടെയും എൽഎൻജിയുടെയും ഇറക്കുമതിയുടെ പകുതിയോളം ഇതുവഴിയാണ് കടന്നുപോകുന്നത്. കൂടാതെ മേഖലയിലെ ടാങ്കർ ഗതാഗതം സമീപ ദിവസങ്ങളിൽ കുറഞ്ഞു. ഇത് വിതരണ ശൃംഖലയെ കുറിച്ച് ആശങ്ക ഉയർത്തുന്നു.
സ്ഥിതിഗതികൾ അവലോകനംചെയ്‌ത പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് പറഞ്ഞു. സംഘർഷങ്ങൾ വളരെക്കാലം തുടരുകയാണെങ്കിൽ, ഇന്ത്യ അതിൻ്റെ ഇറക്കുമതി തന്ത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് വ്യവസായ വിദഗ്‌ദർ വിശ്വസിക്കുന്നു.



