സംസ്ഥാനത്ത് പതിനാറാം നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ്ങിൽ ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പങ്കാളിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാവിലെ 11 വരെ സംസ്ഥാനത്തെ മൊത്തം പോളിങ് ശതമാനം 33.28 ആയി.
ജില്ലകളിൽ എറണാകുളം 35.86 ശതമാനവുമായി മുന്നിലാണ്. കാസർകോട് 31.20 ശതമാനത്തോടെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു ജില്ലകളിലെ പോളിങ് ശതമാനങ്ങൾ ഇങ്ങനെ: കണ്ണൂർ 32.22, വയനാട് 33.43, കോഴിക്കോട് 33.10, മലപ്പുറം 32, പാലക്കാട് 34.05, തൃശൂർ 34.13, ഇടുക്കി 32.34, കോട്ടയം 33.01, ആലപ്പുഴ 33.79, പത്തനംതിട്ട 33.36, കൊല്ലം 32.94, തിരുവനന്തപുരം 33.39.
ഉയർന്ന പോളിങ് എന്ത് സൂചിപ്പിക്കുന്നു?
പോളിങ് ശതമാനം ഉയരുന്നത് സാധാരണയായി ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാൽ രാഷ്ട്രീയമായി ഇത് പലവിധ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുന്നു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ, പോളിങ് ശതമാനത്തിലെ ഗണ്യമായ വർധനവ് പലപ്പോഴും ഭരണവിരുദ്ധ വികാരമായി കണക്കാക്കപ്പെട്ടിട്ടുണ്ട്. മാറ്റം ആഗ്രഹിക്കുന്ന നിഷ്പക്ഷ വോട്ടർമാർ കൂടുതലായി ബൂത്തുകളിലേക്ക് എത്തുമ്പോഴാണ് ഇത്തരം വർധനവ് ഉണ്ടാകുന്നത്.
യുവ വോട്ടർമാരുടെ സ്വാധീനം
പുതിയ വോട്ടർമാരുടെയും യുവജനങ്ങളുടെയും സജീവ പങ്കാളിത്തം പോളിങ് ഉയരാൻ കാരണമാകുന്നു. വികസനം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന യുവജനങ്ങളുടെ വോട്ടുകൾ വിജയപരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ നിർണായകമാണ്.
നിശബ്‌ധ വോട്ടർമാർ
പൊതുവേദികളിൽ പ്രതികരിക്കാത്തെങ്കിലും വ്യക്തമായ രാഷ്ട്രീയബോധമുള്ള ‘നിശബ്‌ധ വോട്ടർമാർ’ വോട്ടെടുപ്പ് ദിവസം സജീവമാകുന്നത് പോളിങ് ശതമാനം ഉയരാൻ കാരണമാകുന്നു. ഇവരുടെ വിധി പലപ്പോഴും രാഷ്ട്രീയ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു.
എങ്കിലും, ഉയർന്ന പോളിങ് ഭരണമാറ്റത്തിനാണോ ഭരണതുടർച്ചയ്ക്കാണോ വഴിയൊരുക്കുന്നത് എന്നത് ഓരോ മണ്ഡലത്തിലെയും പ്രാദേശിക ഘടകങ്ങൾ ആശ്രയിച്ചിരിക്കും. അതേസമയം, ഉയർന്ന പോളിങ് എല്ലായ്പ്പോഴും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഘടകമാണ്.
ചരിത്രപരമായ ഉദാഹരണങ്ങൾ
1987-ൽ ഉയർന്ന പോളിങ് എൽഡിഎഫിനെ അധികാരത്തിലെത്തിച്ചു.
2001-ൽ യുഡിഎഫിന് വൻ വിജയം ലഭിച്ചു.
2016-ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തി.
2021-ൽ ഉയർന്ന പോളിങിനിടയിലും എൽഡിഎഫ് ഭരണതുടർച്ച ഉറപ്പിച്ചു.
സംസ്ഥാനത്ത് 30,495 പോളിങ് സ്റ്റേഷനുകളിലായി 2.71 കോടിയിലധികം വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 1.32 കോടി പുരുഷന്മാരും 1.39 കോടി സ്ത്രീകളും 273 ട്രാൻസ്‌ജെൻഡർ വോട്ടർമാരും പട്ടികയിൽ ഉൾപ്പെടുന്നു. 2.42 ലക്ഷത്തിലധികം പ്രവാസി വോട്ടർമാരും ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ത്രീകളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. 352 ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കുന്നവയും 37 ബൂത്തുകൾ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്നവയുമാണ്.
ശാന്തമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ളവരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും. വോട്ടെണ്ണൽ മെയ് 4-ന് 43 കേന്ദ്രങ്ങളിലായി നടക്കും



