| ശ്രീകാന്ത് പികെ
എന്താണ് ജമാ അത്തെ ഇസ്ലാമി അഥവാ എന്ത് മാത്രമാണ് ജമാ അത്തെ ഇസ്ലാമി എന്ന് കാണിച്ചു തന്നതാണ് തിരുവോണ ദിവസം മാടായി പാറയിൽ ഫലസ്തീന്റെ പേരിൽ അവർ നടത്തിയ പ്രകടനം. മാടായിയിലും പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആർക്കും അറിയാവുന്ന കാര്യമാണ് മാടായി പാറയിലെ ആരാധനാലയവും ചുറ്റുമുള്ള ഭൂമിയും ദേവസ്വം അധീനതയിലുള്ളതുമാണെന്ന്.
അങ്ങനെയൊരു സ്ഥലത്ത് തിരുവോണനാളിൽ ഏറെ ജനത്തിരക്കുള്ള സമയത്ത് അനുമതിയില്ലാതെ ജമാ അത്തെ ഇസ്ലാമിയുടെ പോഷക സംഘടനയായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഫലസ്‌തീൻ ഐക്യദാർഢ്യമെന്ന പേരിൽ പ്രകടനം നടത്തിയാൽ നാട്ടിലത് എങ്ങനെ സ്വീകരിക്കപ്പെടുമെന്നും എന്തായിരിക്കും അതിന്റെ അനുരണനങ്ങൾ എന്നും അറിയാത്തവരല്ല അതിന്റെ നേതൃത്വവും പ്രവർത്തകരും.
പക്ഷേ അവർക്ക് വേണ്ടതും അത് തന്നെയാണ്. രാജ്യത്ത് തന്നെ ഫലസ്തീൻ പക്ഷത്ത് രാഷ്ട്രീയ ഭൂരിപക്ഷവും സിവിൽ ഭൂരിപക്ഷവും ഒരുപോലെ ഉറച്ച് നിൽക്കുന്ന ഒരേയൊരു സംസ്ഥാനമാകും കേരളം. ഭരണ പാർടികളും പ്രതിപക്ഷ പാർടികളും ഒരുപോലെ ഫലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളുമൊക്കെ നടത്തുകയും, ഫലസ്‌തീൻ ജനതയോടുള്ള കേരള സമൂഹത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഐക്യപ്പെടൽ നിരന്തരം ആവർത്തിക്കുയും ചെയ്യുന്ന ഒരു സിവിൽ സോസൈറ്റിയാണ് കേരളം.
അതേതെങ്കിലും മത പരമായ കാരണങ്ങൾ കൊണ്ടുള്ള ഐക്യദാർഢ്യമല്ല. സാമ്രാജ്യത്വവും സിയോണിസവും പതിറ്റാണ്ടുകളായി അറബ് ജനതക്ക് മേൽ നടപ്പിലാക്കുന്ന അതിക്രൂരമായ അടിച്ചമർത്തലുകൾക്കും വംശഹത്യക്കുമെതിരെ ഫലസ്‌തീൻ ജനതയുടെ ജീവിക്കാനും പ്രതിരോധിക്കാനുമുള്ള അവകാശത്തിന് വേണ്ടിയുള്ള മാനുഷികവും രാഷ്ട്രീയവുമായ ഐക്യദാർഢ്യമാണ്.
ഐക്യത്തോടെ ജീവിക്കുന്ന സമൂഹത്തിൽ കുത്തിത്തിരിപ്പുണ്ടാക്കി വിഷവിത്തുകൾ പാകി വർഗ്ഗീയമായി വിഭജിക്കുക എന്നതാണ് എല്ലാ കാലത്തും സംഘപരിവാറും ഇസ്ലാമിക സംഘപരിവാറായ ജമാ അത്തെ ഇസ്ലാമിയും ചെയ്തിട്ടുള്ളത്. പിളരുന്തോറും വളരുന്ന കേരള കോൺഗ്രസ് പഴഞ്ചൊല്ല് പോലെ, സമൂഹത്തിന്റെ സെക്കുലർ ഹാർമണി പിളർത്തി അതിൽ നിന്നും വളർച്ച കാംക്ഷിക്കുന്ന വിഷ ജന്തുക്കൾ.
ജി.ഐ.ഓ പ്രകടനത്തിന്റെ ബാക്കിയായി മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധിച്ചു.
ഇതിന് പുറമേ ആരാധനാ ഭൂമിയെ രാഷ്ട്രീയ ആശയ പ്രചാരണത്തിന്റെ വേദിയാക്കി ദുരുപയോഗം ചെയ്തെന്ന് കാണിച്ച് വേറെയും പരാതികൾ ഉയർന്നു വന്നു. പ്രകടനം നടത്തിയവർക്കെതിരെ മാടായി പബ്ലിക് ടെമ്പിൾ പ്രോട്ടക്ഷൻ കമ്മിറ്റി പോലീസിൽ പരാതി നൽകി. ബിജെപിയും അവസരമുപയോഗിച്ച് കൊണ്ട് രംഗത്ത് വന്നു. സമാധാനപൂർണ്ണമായി കഴിഞ്ഞിരുന്ന ഒരു ഗ്രാമത്തിലും ജനതയുടേയും ഇടയിലാണ് ഇവർ ഒറ്റ ദിവസം കൊണ്ട് ഇത്രയും കാര്യങ്ങൾ ഉണ്ടാക്കിയെടുത്തത്.
ആ നാട്ടിലെ മനുഷ്യരിൽ പലരുടെയും ഇനിയുള്ള ദിവസങ്ങളിലെ ചർച്ചകൾ ഏത് വിധത്തിലായിരിക്കുമെന്നും അത് ഏതൊക്കെ വർഗ്ഗീയ വിഭാഗീയ ചിന്തകൾക്ക് വഴിയൊരുക്കുമെന്നും ഊഹിക്കാവുന്നതെയുള്ളൂ. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ഇങ്ങനെയൊരിടത്ത് പ്രകടനം നടത്തിയ ഏത് സംഘടനക്കും നേരെ വരുന്ന സ്വാഭാവിക നിയമ നടപടിയാണ്. പക്ഷേ മൗദൂദി സംഘങ്ങളും അവർ വളർത്തുന്ന പരാദ ജീവികളും പിണറായി തേരേ നാം പോസ്റ്ററൊട്ടിപ്പ് തകൃതിയായി നടത്തുന്നുണ്ട്.
അമ്പലത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ പൂക്കളമിട്ട് മറ്റൊരു കുത്തിത്തിരിപ്പിന് ശ്രമിച്ച ആർ.എസ്.എസുകാർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. താലിബാൻ ഭരണമാണ് കേരളത്തിൽ എന്നാണ് ഹിന്ദുത്വ ജമാ അത്തെ ലോകത്തെ കണ്ട് പിടുത്തം. രണ്ട് സഹോദര സംഘങ്ങളുടേയും അണികൾ ഒരേ ദിവസം രണ്ട് തരം ചാപ്പകൾ വീതിച്ചു കൊടുക്കുന്നുണ്ട്.
പ്രശാന്ത് പുന്നപ്രയുടെ അയ്യപ്പ ബൈജു എന്നൊരു കോമഡി കഥാപാത്രമുണ്ട്. എങ്ങനെയൊക്കെ തല്ല് മേടിക്കാം എന്ന് കാണിച്ച് തരാമെന്ന് പറഞ്ഞ് വഴിയെ പോകുന്നവരുടെ തന്തക്ക് വിളിച്ച് തല്ല് വാങ്ങിക്കൂട്ടുന്ന ഒരു കഥാപാത്രം. അതിന്റെ മറ്റൊരു വേർഷനാണ് ജമാ അത്തെ ഇസ്ലാമി. ചുരുങ്ങിയത് ദിവസം ഒരു ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടക്കുന്ന നാട്ടിൽ, എങ്ങനെ ഇസ്ലാമോഫോബിയ ചാപ്പ അടിച്ച് കൊടുക്കാമെന്നു കാണിച്ചു തരാമെന്ന് പറഞ്ഞ് കൊണ്ട്, എന്താണോ മറ്റുള്ളവരുടെ മത വികാരത്തെയും, സ്വര്യ ജീവിതത്തേയും ബാധിക്കുന്ന കാര്യം, അവിടെ കുത്തിത്തിരിപ്പും വിഷം കലക്കലുമായി ചെല്ലുകയും അതിനോട് പ്രതികരിക്കുന്നവർക്കൊക്കെ ഇസ്ലാമോഫോബിയ ചാപ്പ അടിച്ച് കൊടുക്കുകയും ചെയ്യും.
ഏതായാലും ഈ ഇസ്ലാമിക സംഘികളുടെ ഉദ്ദേശം പാതി വിജയിച്ചു എന്ന് തന്നെ വേണം അനുമാനിക്കാൻ. നാട്ടിലെ ഓണപ്പരിപാടിക്കിടയിലും, കുടുംബ ഫങ്ഷനിലെ രാഷ്ട്രീയ ചർച്ചകളിലും ജമാ അത്തെ ഇസ്ലാമിയുടെ ഈ വിഷം വിതറൽ ഏറ്റിട്ടുണ്ട്. സമൂഹത്തിലെ മുസ്ലീം വിരുദ്ധരായവരുടെ വിരുദ്ധതയുടെ കാഠിന്യം പൊതു ഇടങ്ങളിൽ ഒന്നുറപ്പിച്ചു കാണിക്കാൻ ഒറ്റ ദിവസത്തെ ഊച്ചാളിത്തരം കൊണ്ട് ഇവറ്റകൾക്ക് സാധിച്ചിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയേയും തെളിച്ചു കൊണ്ടുള്ള ഫാഷിസ്റ്റ് വിരുദ്ധ പോരാളികളുടെ പോരാട്ടം നന്നായി വരട്ടെ.



