തിങ്കളാഴ്‌ച ദേശീയ തലസ്ഥാനത്ത് ഉടനീളമുള്ള കുറഞ്ഞത് ഒമ്പത് സ്‌കൂളുകളിലെങ്കിലും ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചു, ഇത് വൻതോതിൽ സുരക്ഷാ വിന്യാസത്തിനും മുൻകരുതൽ ഒഴിപ്പിക്കലിനും കാരണമായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
‘ഡൽഹി ഖാലിസ്ഥാൻ ആകും… പഞ്ചാബ് ഖാലിസ്ഥാൻ ആണ്… അഫ്‌സൽ ഗുരുവിൻ്റെ ഓർമ്മക്കായി’ -എന്ന അവകാശ വാദവുമായി അസ്വസ്ഥത ഉളവാക്കുന്നതും പ്രകോപനപരവുമായ ഉള്ളടക്കം ഭീഷണി ഇമെയിലിൽ ഉണ്ടായിരുന്നു.
ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1.11ന് പാർലമെന്റിനുള്ളിൽ ഒരു സ്ഫോടനം നടക്കുമെന്ന് ഇ-മെയിലിൽ അവകാശപ്പെട്ടിരുന്നു. ഇത് സുരക്ഷാ ജാഗ്രതയും ഒന്നിലധികം ഏജൻസികൾ തമ്മിലുള്ള ഏകോപനവും വർദ്ധിപ്പിച്ചു.
ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) പ്രകാരം, രാവിലെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് അടിയന്തര കോളുകൾ ലഭിച്ചു. തുടർന്ന് ഫയർ ടെൻഡറുകളും ബോംബ് ഡിസ്‌പോസൽ സ്ക്വാഡുകളും സ്ഥലങ്ങളിലേക്ക് പുറപ്പെട്ടു.
“ഇതുവരെ ആകെ ഒമ്പത് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി, സമഗ്രമായ പരിശോധനകൾ നടത്തി വരികയാണ്,” ഒരു ഡിഎഫ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു, കൂടുതൽ സ്‌കൂളുകൾക്ക് സമാനമായ ഭീഷണി ഇ-മെയിലുകൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്.
ഡൽഹി കന്റോൺമെന്റിലെ ലോറെറ്റോ കോൺവെന്റ് സ്‌കൂൾ, ശ്രീനിവാസ്‌പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, സാദിഖ് നഗറിലെ ദി ഇന്ത്യൻ സ്‌കൂൾ, ഐഎൻഎയിലെ ഡിടിഇഎ സ്‌കൂൾ, രോഹിണിയിലെ വെങ്കടേശ്വർ ഗ്ലോബൽ സ്‌കൂൾ, രോഹിണിയിലെ സിഎം എസ്എച്ച്ആർഐ സ്‌കൂൾ, രോഹിണിയിലെ ബാൽ ഭാരതി സ്‌കൂൾ എന്നിവക്കാണ് ഭീഷണി ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്‌കൂൾ പരിസരം ഒഴിപ്പിച്ചു
മുൻകരുതൽ നടപടിയായി സ്‌കൂൾ പരിസരം ഒഴിപ്പിക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്‌തു. ബോംബ് കണ്ടെത്തൽ, നിർവീര്യമാക്കൽ സ്ക്വാഡുകൾ, ഡോഗ് സ്ക്വാഡുകൾ എന്നിവരോടൊപ്പം ബാധിത സ്‌കൂളുകളിൽ വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്.
ഇമെയിലിൻ്റെ ഉറവിടം കണ്ടെത്താൻ സൈബർ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും തലസ്ഥാനത്തെ സെൻസിറ്റീവ് സ്ഥലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്‌തിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്‌കൂൾ പരിസരത്ത് നിന്ന് ഇതുവരെ സംശയാസ്‌പദമായ ഒരു വസ്‌തുവും കണ്ടെത്തിയിട്ടില്ലെന്നും, തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക ആണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. -ഉറവിടം: PTI



