| ദേവനായഗി
സിജെപി സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്നതിൻറെ പേരിൽ എസ്എഫ്ഐയുടെ തീപ്പൊരി നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണ് ഡൽഹി പോലീസ്. സമരവേദിയിൽ കുട്ടികൾക്കും സമരത്തിന് എത്തുന്നവർക്കും സൗജന്യമായി ഭക്ഷണം എത്തിച്ചു മറ്റ് സേവനങ്ങൾ ചെയ്തു നിറഞ്ഞുനിന്നിരുന്ന ഉത്തർ പ്രദേശുകാരന്റെ പിന്നാലെയും പോലീസ് ഉണ്ട്. ഇതാ ഇന്ന് കേരളത്തിൽ സിജെപി സമരത്തിൽ ഭാഗമായ 50 ഓളം പേരുടെ പേരിൽ നിയമനടപടികളുമായി പോലീസ് മുന്നോട്ടു പോവുകയാണ്.
ഈ ഘട്ടത്തിൽ നിയമ സുരക്ഷയുമായി സുപ്രീംകോടതി മുന്നോട്ടുവരുന്നു. സിജെപി സമരത്തിൽ ഭാഗമായവർക്കെതിരെ നിയമ നടപടിയെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു എന്ന ആശ്വാസ പരമായ വാർത്തയും നമുക്ക് മുന്നിലെത്തുന്നുണ്ട്.
ഇന്ത്യയുടെ യുവജനത ഒരു മാസക്കാലത്തിൽ ഏറെ തെരുവിൽ നിന്ന് അവകാശങ്ങൾക്കുവേണ്ടി പോരാടിയ കാഴ്ചയാണ് വർത്തമാനകാലത്തെ പ്രധാന ചർച്ച വിഷയം. ഫോണും പാട്ടും റീലും തമാശകളും മാത്രമാണ് ജീവിതം എന്ന് കരുതി അതിൽ മാത്രം കിടന്നിരുന്ന, പൊതുവേ യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ല എന്ന് പൊതുസമൂഹം വിലയിരുത്തിയ ജെൻസികളെ ഉൾപ്പെടെ സമര പോരാളികളായി അണിനിരത്താൻ സാധിച്ചു എന്നതാണ് ഈ സമരത്തിലെ ആദ്യ വിജയം. ഈ നാട് ഇങ്ങനെയാണെന്നും ഇവിടെ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നും ധരിച്ചു വച്ചിരുന്ന മൂഢ ധാരണകളെ പാടെ തല്ലിത്തകർത്ത് സമരമായി സിജെപിയുടേത്.
തിരഞ്ഞെടുപ്പുകാലത്ത് മൈക്കുമായി യുവജനങ്ങളുടെ മുന്നിലേക്ക് എത്തുന്ന മാധ്യമപ്രവർത്തകരോട് രാഷ്ട്രീയമോ അയ്യോ അത് നമുക്ക് വഴങ്ങുന്ന കാര്യമല്ല, എല്ലാ പാർട്ടിയും കണക്കാണ് എന്നുപറഞ്ഞ് കണക്കിന് കൊടുത്തു വിട്ടിരുന്ന വിദ്യാർത്ഥികളാണ് ഇന്ന് കൃത്യമായ രാഷ്ട്രീയം പറഞ്ഞ് അണിനിരന്നത് എന്നത് മറ്റൊരു വസ്തുത. “രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും” എന്ന ഘട്ടത്തിൽ ഗദ്യന്തരം ഇല്ലാതെ സമരത്തിന് ഇറങ്ങിയവരുണ്ട്. ഇനിയും മിണ്ടാതിരുന്നാൽ അടുത്തെ അടുത്ത നാൾ അവർ തങ്ങളെ തേടി വരുമോ എന്ന ധാരണയിൽ ഇറങ്ങിയവരും ഉണ്ട്. ദില്ലിയിലെ വിദ്യാർത്ഥികളുടെ സമരത്തെ തല്ലിത്തോൽപ്പിക്കാൻ പോലീസ് ഒരുങ്ങിയതോടെയാണ് സമരത്തിൻറെ മുഖമങ്ങ് മാറിയത്. രാജ്യത്തിൻറെ യുവ മനസ്സ് അപ്പാടെ ഇളകി തലസ്ഥാനത്തെ ഒഴുകുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.
രാജ്യം ഭരിക്കുന്ന ബിജെപി ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ഹിന്ദുവെന്നും മുസൽമാനെന്നും ക്രൈസ്തവരെന്നും വിഭജനം ഏർപ്പെടുത്തിയപ്പോൾ, ആ വിഭജനത്തിന്റെ വിഷവും മനസ്സിലേന്തി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ മുന്നിലേക്ക് അതൊന്നുമല്ല വസ്തുത എന്നും ഇവരെല്ലാം സഹോദരന്മാരാണ് എന്നും നമ്മൾ സാഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു രാജ്യത്താണ് ജീവിക്കുന്നത് എന്നും ഈ സമരത്തിൽ ഓരോ കാഴ്ചകളും നമ്മളെ ഓർമ്മപ്പെടുത്തി. ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്തെ കവർന്ന കാർന്നിരുന്ന ആ ഭയത്തിന്റെ മൂടുപടം തച്ചുടക്കാൻ സിജെപിയുടെ സമരത്തിന് കൊണ്ട് സാധിച്ചു.
സമരത്തിന് ഇറങ്ങിയ കുട്ടികളുടെ ആവശ്യം ഇനിയും അംഗീകരിച്ചില്ലെങ്കിൽ ആ പാറ്റകൾ തൻറെ സിംഹാസനത്തിന്റെ കാലും കാർന്നു തിന്നുന്നു എന്ന ഭയം പിടിപെട്ടതോട് കൂടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആ കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വരികയായിരുന്നു.
ഭരണകൂടം അതിൻറെ തീവ്രതയുടെ മുഖം പല ആവർത്തി വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് വെച്ചപ്പോഴും ജെൻസി കുട്ടികളുടെ സ്വതസിദ്ധമായ തമാശ നിറഞ്ഞ ഇടപെടലുകളിലൂടെ അവർ അതിനെയെല്ലാം മറികടക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. സമരം എന്നൊക്കെ ചരിത്ര പുസ്തകത്തിൽ മാത്രം കേട്ടു പഠിച്ച ഈ കുട്ടികൾ അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും ആദ്യത്തെ അനുഭവമായ ഈ സമരത്തിൽ കാണിച്ച പക്വത വലിയ കയ്യടികൾ അർഹിക്കുന്നു.
രാജ്യം ഇതിനു മുൻപ് കണ്ട മറ്റൊരു പ്രതിഷേധമായിരുന്നു കർഷകന്മാരുടെ സമരം. കർഷക സമരത്തിൽ രാജ്യത്തെ പ്രധാന മാധ്യമങ്ങൾ എല്ലാം നുണപ്രചരണം തൊടുത്തു വിടുകയും അതിൻറെ അനന്തരഫലമായി പൊതുസമൂഹത്തിൽ നിന്നും കാര്യമായ പ്രതികരണം ഈ സമരത്തെ അനുകൂലിച്ചുകൊണ്ട് ഇല്ലാതെ വരികയും ചെയ്തു. ഇവിടെയാണ് വിദ്യാർത്ഥികൾ നടത്തിയ വലിയ ഇടപെടലുകൾ ശ്രദ്ധേയമാകുന്നത്. പെരും നുണകൾ പടച്ചുവിടുമെന്ന് ഉറപ്പുള്ള മുഴുവൻ മാധ്യമ സ്ഥാപനങ്ങളെയും അവർ തടഞ്ഞു ഒരു മാധ്യമങ്ങളും തങ്ങളുടെ സമരത്തെ റിപ്പോർട്ട് ചെയ്യേണ്ടതെന്നും തങ്ങൾ ഓരോരുത്തരും സ്വയം മാധ്യമങ്ങൾ ആവുകയാണെന്നും അവർ ആവർത്തിച്ചു. സമരം ചെയ്തു സമരം ചെയ്യുന്നവർ പരസ്പരം സഹായിച്ചും സഹകരിച്ചും അന്നം വിളമ്പിയും വൃത്തിയാക്കിയും ആതുരസേവനം നടത്തിയും പാട്ടുപാടിയും മുൻ പരിചയം ഇല്ലാത്ത ഒരു സമര മുഖം അവർ വരച്ചു ചേർത്തു.
തല്ലിച്ചതക്കാൻ വരുന്ന പോലീസുകാരന് മുന്നിൽ അവർ നെഞ്ചുവിരിച്ച് വന്ദേമാതരം ജനഗണമനയും ആലപിച്ചു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ വീണ്ടും വീണ്ടും ആവേശത്തോടുകൂടി മുദ്രാവാക്യങ്ങൾ വിളിച്ചു അംബേക്കറും ഭഗത് സിംഗും സുഖദേവും രാജഗുരുവും മഹാത്മാഗാന്ധിയും സമരഭൂമിയിൽ നിറഞ്ഞു നിന്നു.
വർത്തമാന ഇന്ത്യ കണ്ട ഏറ്റവും മികച്ച സമരങ്ങളിൽ ഒന്നായി ഇത് അടയാളപ്പെടുത്തുക തന്നെ ചെയ്യും. അതെ ഇത് മാറ്റത്തിന്റെ തുടക്കമാണ്. വസന്തത്തിന്റെ ഇടിമുഴക്കമാണ്. ചോര ചിന്താതെ , അഹിംസയുടെ മാർഗ്ഗത്തിലൂടെ അവകാശങ്ങൾക്ക് വേണ്ടി ഒരു പുതിയ കാലഘട്ടത്തിലെ പുതിയ ജനത മുന്നോട്ടുവച്ച പുതിയ ആശയത്തിലൂടെ നടന്ന പുത്തൻ സമരമുറ. ഇന്നലകളെ, ഇന്നലകളിലെ ജനനായകൻമാരെ, നമ്മുടെ രാജ്യത്തിൻറെ ഏറ്റവും പരമപ്രധാനമായ ഐക്യത്തെയും അഖണ്ഡതയെയും സാഹോദര്യത്തെയും ചേർത്തുപിടിച്ച സമരം.
ദില്ലിയിൽ നടന്നതെല്ലാം അതിൻറെ എല്ലാ തെളിമയോടും കൂടി ലോകം കണ്ടുകഴിഞ്ഞു. ഇനി കോടികളുടെ വാളുകളിൽ നിന്ന് ആ ചിത്രങ്ങൾ ഇന്ത്യൻ ജനതയോട് സംസാരിക്കും. വിദ്യാർത്ഥികളെ തല്ലാനും തുരത്താനുമായി ഭരണകൂടം കച്ചകെട്ടി ഇറങ്ങിയപ്പോൾ അവർക്കു മുന്നിൽ പടച്ചട്ടയായി നിന്നത്, സമരം നീണ്ടു പോയപ്പോൾ അവർക്ക് ഊർജ്ജം പകർന്നത്, സമരാവേശം ഒട്ടും ചോർന്നു പോകാതെ ഓരോ വിദ്യാർത്ഥികളെയും പിടിച്ചുനിർത്തിയത് അത് സോനം വാങ് ചുക്കിന്റെ നിരാഹാര സമരമാണ്, പ്രകാശ് രാജിനെ പോലെ ശബാന ആസ്മിയെ പോലെ വെള്ളിത്തിരയിൽ നിന്നും താഴേക്ക് ഇറങ്ങി വന്ന താരങ്ങളുടെ സാമീപ്യമാണ്, എല്ലാത്തിനും അപ്പുറം പ്രതീക്ഷയോടെ ഒരു തരി കനലിനെ ഒരു കാറ്റിലും അണയാതെ സൂക്ഷിച്ച വിപ്ലവവുമായി മുന്നിൽ നിന്ന് ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളും പ്രതിപക്ഷ എംപിമാരും ആണ്.
അവിടെയും രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷം ആയിട്ടുള്ള പ്രതിപക്ഷ നേതാവ് ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ത് ചെയ്തു എന്ന് നാളെ കാലം അവരോട് ചോദിക്കും. വലിയ സമരങ്ങളുടെ ചരിത്രം മാത്രം പേറി പേർത്തും പേർത്തും വോട്ട് ചോദിച്ച് ജനങ്ങൾക്കിടയിലേക്ക് എത്തുന്ന കോൺഗ്രസ് എം.പിമാർ അത് സ്വയം ചോദിക്കട്ടെ. എന്താണ് ദേശീയ രാഷ്ട്രീയത്തിൽ ഇടതിന്റെ പ്രാധാന്യമെന്ന് ഒരിക്കൽക്കൂടി വെളിവാക്കുന്ന സമരമായി സി ജെ പി യുടെ സമരം മാറി എന്നതും ഒരു വസ്തുതയാണ്.
കാലം ഇനിയും ഉരുളും. രാവും പകലും മാറിമാറി വരും. ഇന്നലെവരെ ഇല്ലാതിരുന്ന ഒരു പുതിയ പ്രതീക്ഷയുമായാണ് ഇനിയുള്ള പ്രഭാതങ്ങൾ ഇവിടെ പുലർന്നു വരുന്നത്. അത് ഇന്ത്യയിലാണ് അത് ഇന്ത്യയിലെ ജനാധിപത്യത്തിലാണ് അതിനെല്ലാം ഉപരി ഇന്ത്യയിലെ വിദ്യാർത്ഥികളിൽ ആണ് ഇന്ത്യൻ യുവതയിലാണ്.



