‘ലോകത്തിനെ പറ്റിക്കാം എന്നെ പറ്റിക്കാൻ പറ്റൂല’, വിഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിൻ്റെ ബാക്കി; കുട്ടനാട് എംഎൽഎയോട് അല്ല; പികെ കുഞ്ഞാലിക്കുട്ടി
നിയമസഭയിൽ കുട്ടനാട് എംഎൽഎ റെജി ചെറിയാന് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ മറുപടി വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും ആ വിവാദത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിൻ്റെ ബാക്കി. അല്ലാതെ കുട്ടനാട് എംഎൽഎയോട് അല്ല.
താനും മുഖ്യമന്ത്രിയും തമ്മിൽ സഭയിൽ വെച്ച് നേരത്തെ സംസാരിച്ചു കൊണ്ടിരുന്ന ഒരു വിഷയത്തിൻ്റെ തുടർച്ചയായിരുന്നു മുഖ്യമന്ത്രിയുടെ ആ പ്രതികരണമെന്ന് കുഞ്ഞാലിക്കുട്ടിപറഞ്ഞു. മറ്റൊരു വിഷയത്തെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയിൽ ചോദ്യം വരുന്നത്. ആ സമയത്ത് എഴുന്നേറ്റ് നിന്ന് ചോദ്യത്തിന് മറുപടി നൽകി തിരികെ സീറ്റിലിരുന്ന ശേഷം, തന്നോടുള്ള സംസാരം മുഖ്യമന്ത്രി തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ സംസാരത്തിനിടയിലെ ചില ഭാഗങ്ങളാണ് കുട്ടനാട് എംഎൽഎയോട് പറഞ്ഞതാണെന്ന രീതിയിൽ വാർത്തയായത്.
കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്‌മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമായിരുന്നു അന്ന് മൈക്കിലൂടെ പുറത്തായത്. ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നായിരുന്നു യുഡിഎഫ് എംഎല്‍എയുടെ സബ്‌മിഷന്‍.
മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് വിഡി സതീശന്‍ മറുപടി നല്‍കിയത്. എന്നാല്‍ മറുപടിക്ക് ശേഷം സീറ്റ് ഇരിക്കുമ്പോള്‍ ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്ന മുഖ്യമന്ത്രിയുടെ സംഭാഷണം മൈക്കിലൂടെ പുറത്തുവന്നു.
“അവിടെ അങ്ങനെ ഒരു വിഷയം തന്നെ നിലനിൽക്കുന്നില്ല. റെജി ചെറിയാനോടല്ല മുഖ്യമന്ത്രി അത് പറഞ്ഞത്. അത് കുട്ടനാട് എംഎൽഎയോട് അല്ലെന്ന് എനിക്ക് കൃത്യമായി അറിയാം. കാരണം ഞങ്ങൾ തമ്മിൽ മുറിഞ്ഞുപോയ ഒരു സംസാരത്തിൻ്റെ ബാക്കിയായിരുന്നു അത്. അതിനെയാണ് ഇപ്പോൾ വാർത്തയാക്കി മാറ്റിയിരിക്കുന്നത്. ലോകത്തെ മുഴുവൻ വേണമെങ്കിൽ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാൻ കഴിയില്ലല്ലോ.” -കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.


