അഭിനേതാക്കളുടെ സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ അന്‍സിബ ഹസന്‍. തനിക്കെതിരായ പരാതി അന്വേഷിക്കണം എന്നുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും അതാരും കേട്ടില്ലെന്നും അമ്മയില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നുമാണ് അന്‍സിബ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത്. താനും അമ്മയിലെ മറ്റൊരു ഭാരവാഹിയുമായി പ്രശ്‌നമുണ്ടായിട്ടും അത് പൊലീസ് സ്റ്റേഷന്‍ വരെ എത്തുന്ന സാഹചര്യമുണ്ടായിട്ടും ‘..this is nothing to do with amma” എന്നാണ് പ്രസിഡന്റ് പറഞ്ഞത്. തനിക്കെതിരായാണ് അമ്മയില്‍ ഗൂഢാലോചന നടന്നതെന്നും അന്‍സിബ പറഞ്ഞു.
ടിനി ടോമിന് എതിരായ പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അന്‍സിബ പറഞ്ഞു. ടിനി ടോമിനെ നീക്കണമെന്നാണ് തൻ്റെ ആവശ്യം. തനിക്കെതിരെ മതം പറഞ്ഞു കൊണ്ടുള്ള പ്രചാരണം ഉള്‍പ്പെടെ നടത്തിയതിന് നീന കുറുപ്പ് ഉള്‍പ്പെടെ സാക്ഷികളാണ്. ആരെങ്കിലും സാക്ഷി പറഞ്ഞ് രംഗത്തെത്താന്‍ തയ്യാറാണോ എന്ന് തനിക്ക് അറിയില്ല.
പക്ഷേ, അദ്ദേഹത്തിന് എതിരെ നടത്തിയ പ്രതികരണം പൂര്‍ണമായ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ്. മുമ്പ് അനൂപ് ചന്ദ്രന്‍ തനിക്കെതിരെ വിഡിയോ ഇട്ടിരുന്നു. ആ പരാതിയും കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
ഒരു അമ്മ ഭാരവാഹിയുടെ വ്യാജ പരാതിയില്‍ താന്‍ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നുവെന്ന് അന്‍സിബ വിശദീകരിച്ചു. താന്‍ ഇപ്പോഴും ആ സംഭവത്തിൻ്റെ മാനസിക ആഘാതത്തില്‍ നിന്ന് മുക്തയായിട്ടില്ല. തനിക്കെതിരെ എന്തുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍ വരുന്നത് എന്നറിയില്ല. താന്‍ അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിയോജിപ്പുകള്‍ പല സമയത്തും കൃത്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. അത് മിനുട്ടിസില്‍ എഴുതുകയും ചെയിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.




