വാഷിംഗ്ടൺ ഡിസിയിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വാർഷിക മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ് ഉണ്ടായത് പരിഭ്രാന്തിക്ക് കാരണമായി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്ക് മുമ്പ്, ബോൾറൂമിന് പുറത്താണ് വെടിയൊച്ചകൾ കേട്ടത്. സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും വേദിയിലുണ്ടായിരുന്നു.
വെടിയൊച്ചകൾ കേട്ട ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ട്രംപിനെ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അന്വേഷണങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പിന്നീട് നടന്ന വാർത്താസമ്മേളനത്തിൽ, സുരക്ഷാ ചെക്ക്‌പോയിന്റിന് സമീപം ആയുധങ്ങളുമായി എത്തിയ ഒരാൾ ആക്രമണം നടത്തിയതായി ട്രംപ് പറഞ്ഞു. സീക്രട്ട് സർവീസ് ഉടൻ തന്നെ ഇയാളെ കീഴടക്കിയതായും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലുള്ളത് ആരാണെന്ന് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ യുഎസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതര പരിക്കുകൾ ഒഴിവായതായും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനു മുമ്പും ട്രംപിനെതിരെ ആക്രമണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. 2024-ൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന പ്രചാരണ റാലിക്കിടെ അദ്ദേഹത്തിന് നേരെ വെടിവെപ്പ് നടന്നിരുന്നു. അന്ന് ഒരാൾ കൊല്ലപ്പെടുകയും ട്രംപിന് ചെവിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് സുരക്ഷാ സേന പ്രതിയെ വധിച്ചിരുന്നു.
ഇപ്പോൾ നടന്ന സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം വ്യക്തമാക്കാൻ ഫെഡറൽ അന്വേഷണ ഏജൻസികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.



