ഈസ്റ്റര്‍ ദിനത്തിൻ്റെ പിറ്റേന്ന് ലോകമെമ്പാടുമുള്ള കത്തോലിക്കരെ കണ്ണീരിലാഴ്ത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. തിങ്കളാഴ്‌ച രാവിലെ പ്രാദേശിക സമയം 7.35-നാണ് മാര്‍പ്പാപ്പ വിട പറഞ്ഞത്. ”പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസിൻ്റെ മരണവിവരം അഗാധമായ ദുഃഖത്തോടെ ഞാന്‍ അറിയിക്കുകയാണ്,” വത്തിക്കാൻ്റെ ടെലിഗ്രാം ചാനലിലൂടെ കര്‍ദിനാള്‍ കെവില്‍ ഫാരെല്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
പോപ്പിൻ്റെ മുഴുവന്‍ ജീവിതവും കര്‍ത്താവിൻ്റെയും സഭയുടെയും സേവനത്തിനായി സമര്‍പ്പിച്ചിരുന്നു എന്നും പ്രസ്‌താവനയില്‍ കര്‍ദിനാള്‍ വ്യക്തമാക്കി.
ശ്വാസതടസത്തെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സീസ് മാര്‍പ്പാപ്പക്ക് ന്യുമോണിയ ബാധിച്ചതായി പിന്നീട് വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. മരണക്കിടയില്‍ നിന്ന് തിരികെ വന്ന മാര്‍പ്പാപ്പ ഞായറാഴ്‌ച ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സെന്റ് പീറ്റേഴ്‌സ് ബിസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തിയിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് മാര്‍പ്പാപ്പ ലോകം വിട്ട് പോയത്.
പോപ്പ് ഫ്രാന്‍സിസിൻ്റെ വിയോഗത്തെ തുടര്‍ന്ന് ദുഃഖാചരണ കാലയളവ് പൂര്‍ത്തിയായ ശേഷം കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ചേരും. ന്യുമോണിയ ബാധിച്ച് മാര്‍ച്ചില്‍ ആശുപത്രിയില്‍ കിടന്നിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ പിന്‍ഗാമിയായി നാല് പേരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കര്‍ദിനാല്‍ പിയട്രോ പരോളിന്‍: മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള കര്‍ദിനാളാണ് പിയട്രോ പരോളിന്‍. അതിനാല്‍ അടുത്ത മാര്‍പ്പാപ്പയാകാന്‍ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. 2013 മുതല്‍ വത്തിക്കാൻ്റെ സ്റ്റേറ്റ് സെക്രട്ടറിയാണ്. സഭയ്ക്കുള്ളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോ: തികഞ്ഞ യാഥാത്ഥിതിക വാദിയാണ് കര്‍ദിനാള്‍ പീറ്റര്‍ എര്‍ദോ. പുനര്‍വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന് വളരെ ശക്തമായ യാഥാത്ഥിതിക വീക്ഷണങ്ങളുണ്ട്. ഇവയെ അദ്ദേഹം പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. 72കാരനായ അദ്ദേഹം കൗണ്‍സില്‍ ഓഫ് ബിഷപ്‌സ് കോണ്‍ഫറന്‍സസ് ഓഫ് യൂറോപ്പിൻ്റെ മുന്‍ പ്രസിഡന്റാണ്. അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്ന നടപടി മനുഷ്യക്കടത്തിന് സമാനമാണെന്ന് എര്‍ദോ പറഞ്ഞതായി ഇന്‍ഡിപെന്‍ഡിൻ്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ദിനാള്‍ മാറ്റിയോ സുപ്പി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തികളിൽ ഒരാളാണ് കര്‍ദിനാള്‍ മാറ്റിയോ സുപ്പി. 2019ല്‍ കര്‍ദിനാള്‍ പദവി ലഭിച്ചതിന് ശേഷം നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. ഒരു സമാധാന ദൗത്യത്തിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സികയെ കാണുകയും അതിനുശേഷം അന്ന് യുഎസ് പ്രസിഡന്റായിരുന്ന ജോ ബൈഡനെ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനോടും അനുഭാവം പുലര്‍ത്തുന്നു.
കര്‍ദിനാള്‍ റെയ്‌മണ്ട് ലിയോ ബര്‍ക്ക്: വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി അദ്ദേഹം പരസ്യമായി ഏറ്റുമുട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, സിവില്‍ വിവാഹങ്ങള്‍, സ്വവര്‍ഗാനുരാഗികള്‍ എന്നീ വിഷയങ്ങളിലെ സഭയുടെ വീക്ഷണങ്ങളോട് അദ്ദേഹം പലപ്പോഴും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
പുതിയ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ്
മരണപ്പെട്ട മാര്‍പ്പാപ്പയുടെ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഏകദേശം മൂന്ന് ആഴ്‌ചകള്‍ക്ക് ശേഷം പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും. കോളേജ് ഓഫ് കാര്‍ഡിനല്‍സ് സിസ്റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടും. അതീവ രഹസ്യമായാണ് ഇത് നടക്കുക. കഴിഞ്ഞ 700 വര്‍ഷമായി ഈ പാരമ്പര്യമാണ് പിന്തുടരുന്നത്.
പോപ്പിൻ്റെ സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ പരസ്യമായി പ്രചാരണം നടത്തുന്നില്ല എന്നതാണ് ഇതില്‍ ശ്രദ്ധേയം. മറിച്ച് പൊതുവെ കര്‍ദിനാള്‍മാര്‍ എല്ലാവരും പോപ്പിൻ്റെ സ്ഥാനം വഹിക്കാന്‍ പ്രാപ്‌തരാണെന്നാണ് വത്തിക്കാന്‍ നിരീക്ഷകര്‍ കരുതുന്നത്.
ഒരു പോപ്പിൻ്റെ മരണത്തിന് പിന്നാലെ അല്ലെങ്കില്‍ ബനഡിക്ട് പതിനാറാമന്‍ പോപ്പിൻ്റെ രാജി പോലെയുള്ള അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വത്തിക്കാന്‍ ഒരു പേപ്പല്‍ കോണ്‍ക്ലേവ് വിളിച്ചു കൂട്ടുകയാണ് ചെയ്യുക. അതില്‍ സഭയുടെ അടുത്ത തലവനെ തിരഞ്ഞെടുക്കുന്നതിനാല്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സ് ഒത്തുചേരുന്നു.
2025 ജനുവരി 22-ലെ കേണ്‍ക്ലേവിൻ്റെ നിയമങ്ങള്‍ പ്രകാരം 252 കര്‍ദ്ദിനാള്‍മാരില്‍ 138 പേരാണ് ഇലക്ടര്‍മാര്‍. 80 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമെ സിസ്‌റ്റൈന്‍ ചാപ്പലില്‍ നടക്കുന്ന രഹസ്യ ബാലറ്റില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.
വോട്ടെടുപ്പ് ദിവസം മൈക്കലാഞ്ചലോ വരച്ച പ്രശസ്തമായ സീലിംഗുള്ള സിസ്‌റ്റൈല്‍ ചാപ്പല്‍ സീല്‍ ചെയ്‌ത് പൂട്ടും. രഹസ്യ സത്യപ്രതിജ്ഞ ചെയ്‌ത കര്‍ദിനാള്‍മാരെ അകത്ത് പൂട്ടിയിടുകയും ചെയ്യും. ഏകദേശം 120 പേര്‍ രഹസ്യമായി തങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും. ഒരു ബാലറ്റില്‍ അവരുടെ പേര് എഴുതി ബലിപീഠത്തിന് മുകളില്‍ വെച്ച പാത്രത്തില്‍ നിക്ഷേപിക്കും.
ഒരു സ്ഥാനാര്‍ഥിക്കും ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മറ്റൊരു റൗണ്ട് വോട്ടെടുപ്പ് നടത്തും. ഒരു ദിവസം ഇങ്ങനെ നാല് റൗണ്ടുകള്‍ വരെ നടത്താം.
ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞാല്‍ വത്തിക്കാനിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സിസ്‌റ്റൈന്‍ ചാപ്പലിലെ മുന്‍കൂട്ടി സ്ഥാപിച്ച സ്റ്റൗവില്‍ അവ കത്തിക്കും. രണ്ടാമത്തെ സ്റ്റൗവിലൂടെ ഒരു രാസവസ്‌തു കത്തിച്ച് അത് ചിമ്മിനിയിലൂടെ പുറത്ത് വിടുന്നു. ഇത് ഒരു അടയാളമാണ്. കറുത്തപുക വന്നാല്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തിട്ടില്ല എന്നാണ് അര്‍ത്ഥം. വെളുത്തപുക വന്നാല്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു എന്നും.
പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍
ഒരു മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ കോളേജ് ഓഫ് കാര്‍ഡിനല്‍സില്‍ നിന്നുള്ള ഒരു പ്രതിനിധി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന ബാല്‍ക്കണിയില്‍ നിന്ന് താഴെയുള്ള ആയിരക്കണക്കിന് ആളുകളെ നോക്കി ”നമുക്കൊരു മാര്‍പ്പാപ്പയുണ്ടെന്ന്” -ലാറ്റിന്‍ ഭാഷയില്‍ പ്രഖ്യാപനം നടത്തും.
ഇതിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാര്‍പ്പാപ്പ, ഒരു വിശുദ്ധനെയോ മുന്‍ഗാമിയെയോ ബഹുമാനിക്കുന്ന ഒരു പേര് തിരഞ്ഞെടുത്ത് വെളുത്ത കസോക്ക് ധരിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ തൻ്റെ കന്നിപ്രസംഗം നടത്താന്‍ ബാല്‍ക്കണിയിലേക്ക് ഇറങ്ങും.
സഭാപരമായ കാര്യങ്ങളും ധാര്‍മികതയും പഠിപ്പിക്കുന്നതിനൊപ്പം പുതിയ പോപ്പ് ലോക രാഷ്ട്രീയത്തില്‍ ഗണ്യമായ നയതന്ത്രപരവും രാഷ്ട്രീയവുമായ അധികാരം പ്രയോഗിക്കുകയും ചെയ്യുന്നു. ആഗോള സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുകയും മാനുഷ്യാവകാശ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.



