വയനാട് പുനരധിവാസത്തിന് വേണ്ടി ഡിവൈഎഫ്‌ഐ പണം കണ്ടെത്തിയത് പിരിവിലൂടെയല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ വി വസീഫ്. പലതരത്തിലുള്ള ചലഞ്ചുകള്‍ നടത്തി അധ്വാനത്തിലൂടെ ആണ് പണം കണ്ടെത്തിയതെന്ന് വി വസീഫ് പറഞ്ഞു. ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചത് കണ്ണൂര്‍ ജില്ലയില്‍ നിന്നാണെന്നും മൂന്ന് കോടിയിലധികം തുക അവിടെ നിന്ന് ലഭിച്ചെന്നും വസീഫ് പറഞ്ഞു.
‘തിരുവനന്തപുരം പേട്ട കനറാ ബാങ്കിലെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ആക്രി ഫെഡറേഷൻ്റെ ഭാരവാഹികള്‍ ആക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രയാസം ഇല്ല. പാവപ്പെട്ടവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ഞങ്ങള്‍ ചെയ്യുന്നുണ്ട്. പണത്തിൻ്റെ എല്ലാ കണക്കും വളരെ സുതാര്യമാണ്. വിഡി സതീശന്‍ ഒരാളെ പറഞ്ഞ് അയക്കണം. എല്ലാ കണക്കും പരിശോധിക്കാം’, -വസീഫ് കൂട്ടിച്ചേര്‍ത്തു. ഡിവൈഎഫ്‌ഐക്ക് സിഎസ്ആര്‍ഐ ഫണ്ട് ലഭിച്ചിട്ടില്ലെന്നും ആര്‍ക്കും പരിശോധിക്കാമെന്നും വസീഫ് പറഞ്ഞു.
കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐയെ സംശയമുനയില്‍ നിര്‍ത്തുന്നുവെന്നും അന്തരീക്ഷത്തില്‍ നുണകള്‍ കൊണ്ട് മറകള്‍ സൃഷ്‌ടിക്കുന്നുവെന്നും വസീഫ് പറഞ്ഞു. കോണ്‍ഗ്രസിന് എന്തുകൊണ്ട് പണം സമാഹരിക്കാന്‍ പറ്റിയില്ലെന്നും വസീഫ് ചോദിച്ചു. ‘പണം കിട്ടിയില്ല എന്ന് അറിഞ്ഞിട്ടും എന്തിന് ദേശീയ നേതാക്കളെ കൊണ്ട് വന്ന് തറക്കല്ലിട്ടു? പ്രിയങ്ക ഗാന്ധി വയനാടിൻ്റെ എംപിയാണ്. തറക്കല്ലിട്ട പ്രിയങ്ക ഗാന്ധി ജനങ്ങളോട് മാപ്പ് പറയണം. കോണ്‍ഗ്രസിൻ്റെ പണം സമാഹരിച്ച ആപ്പ് എവിടെ? ഇതില്‍ അടിമുടി ദുരൂഹതയാണ്’, -വസീഫ് കൂട്ടിച്ചേര്‍ത്തു.
പണം ഇല്ലാത്ത കോണ്‍ഗ്രസ് എന്തിനാണ് വീട് പണി തുടങ്ങി എന്ന് കള്ളം പറഞ്ഞതെന്നും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും വസീഫ് പറഞ്ഞു. കോണ്‍ഗ്രസ് ഉടായിപ്പ് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗിനെതിരെയും വസീഫ് ആഞ്ഞടിച്ചു. മുസ്‌ലിം ലീഗ് ത്രീവ്രമായി വര്‍ഗീയത പറയുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമിയുമായി എന്ന് കൂട്ട് കൂടിയോ അന്ന് മുതല്‍ തീവ്രമായ വര്‍ഗീയത പറയുകയാണെന്നും വസീഫ് പറഞ്ഞു.
‘തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും ബിജെപിയും തീവ്രമായി വര്‍ഗീയത പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഉപദേശം കേട്ട് തുടങ്ങിയത് മുതല്‍ ലീഗ് തീവ്രമായി വര്‍ഗീയത പറയുന്നു. മതമാണ് പ്രശ്‌നമെന്ന് പറഞ്ഞ കെ എം ഷാജിക്ക് പാര്‍ട്ടിയില്‍ വലിയ പരിഗണന ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിക്ക് എതിരെ പറഞ്ഞ എം കെ മുനീറിന് സീറ്റ് നിഷേധിച്ചു’, വസീഫ് പറഞ്ഞു.



