യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ് അൽ- ബഹാദ്‌ലിക്കും ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ നേതാക്കൾക്കും യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തി .
“ഒരു തെമ്മാടി സംഘത്തെപ്പോലെ, ഇറാനിയൻ ഭരണകൂടം ഇറാഖി ജനതക്ക് അവകാശപ്പെട്ട വിഭവങ്ങൾ കൊള്ളയടിക്കുകയാണ്,” -യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. “അമേരിക്കക്കും നമ്മുടെ പങ്കാളികൾക്കും എതിരെ ഭീകരതക്ക് ധനസഹായം നൽകുന്നതിനായി ഇറാൻ സൈന്യം ഇറാഖി എണ്ണ ചൂഷണം ചെയ്യുമ്പോൾ ട്രഷറി വെറുതെ ഇരിക്കില്ല.” -സ്കോട്ട് ബെസെന്റ് പറഞ്ഞു.
ഇറാഖോ ഇറാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ നിർണായക ചാനലായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും പോരാടുന്നതിനിടെയാണ് വ്യാഴാഴ്‌ചത്തെ ഉപരോധങ്ങൾ വരുന്നത് .
അയൽരാജ്യമായ ഇറാനുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൻ്റെ പേരിൽ ഇറാഖ് സമീപ മാസങ്ങളിൽ അമേരിക്കയിൽ നിന്ന് സമ്മർദ്ദം നേരിടുന്നുണ്ട്. ഇറാൻ അനുകൂലിയായ നൂറി അൽ- മാലികി ഇറാഖിൻ്റെ പ്രധാനമന്ത്രിയായാൽ ഇറാഖിനുള്ള പിന്തുണ വാഷിംഗ്ടൺ നിർത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വർഷം ആദ്യം മുന്നറിയിപ്പ് നൽകി. പിന്നീട് അദ്ദേഹം പിന്മാറി.
യുഎസ് ആർക്കാണ് ഉപരോധം ഏർപ്പെടുത്തിയത്?
വ്യാഴാഴ്‌ച യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഏറ്റവും പ്രമുഖ വ്യക്തിയാണ് അൽ- ബഹാദ്‌ലി. ഇറാഖി പാർലമെന്റിൻ്റെ എണ്ണ, വാതക കമ്മിറ്റിയുടെ തലവനായി വർഷങ്ങളോളം അദ്ദേഹം ഇറാഖി എണ്ണ ഭരണം കൈകാര്യം ചെയ്‌തിട്ടുണ്ട്. പിന്നീട് അദ്ദേഹം എണ്ണ മന്ത്രാലയത്തിൽ സ്ഥാനങ്ങൾ വഹിച്ചതായി യുഎസ് ട്രഷറി പറയുന്നു. ലൈസൻസിംഗ് ആൻഡ് കോൺട്രാക്റ്റ്സ് ഓഫീസിൻ്റെ തലവൻ, ആക്ടിംഗ് മന്ത്രി, മന്ത്രാലയത്തിൻ്റെ ഡെപ്യൂട്ടി ലീഡർ എന്നിവയുൾപ്പെടെ, 2024 മുതൽ അദ്ദേഹത്തിൻ്റെ നിലവിലെ പദവിയാണിത്.
ഇറാൻ പിന്തുണയുള്ള അസായിബ് അഹ്ൽ അൽ- ഹഖ് പ്രസ്ഥാനത്തിൻ്റെ “നേതാവും സാമ്പത്തിക ഉദ്യോഗസ്ഥനും” എന്നറിയപ്പെടുന്ന മുസ്‌തഫ ഹാഷിം ലാസിം അൽ- ബെഹാദിലി, ഇറാൻ അനുകൂല കതൈബ് സയ്യിദ് അൽ- ഷുഹാദയിലെ മുതിർന്ന ഉദ്യോഗസ്ഥരായി അറിയപ്പെടുന്ന അഹമ്മദ് ഖുദൈർ മക്‌സസ്, മുഹമ്മദ് ഇസ കാദിം അൽ- ഷുവൈലി എന്നിവർക്കും ഉപരോധം ഏർപ്പെടുത്തി.
അൽ- ബെഹാദിലി “എണ്ണ കള്ളക്കടത്ത് ധനസഹായം നിയന്ത്രിച്ചു” എന്നും ഇറാനുമായും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ഖുദ്‌സ് ഫോഴ്‌സുമായും നേരിട്ട് ഇടപെട്ടുവെന്നും ഇറാനിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള കരാറുകൾ അദ്ദേഹം ചർച്ച ചെയ്‌തുവെന്നും യുഎസ് ട്രഷറി ആരോപിച്ചു. മക്‌സസും അൽ- ഷുവൈലിയും നിയമവിരുദ്ധ ആയുധ വാങ്ങലുകളിൽ പങ്കാളികളാണെന്ന് ആരോപിക്കപ്പെട്ടു.
ഇറാൻ ഉപരോധം ഒഴിവാക്കാൻ ഇറാഖിനെ ഉപയോഗിക്കുമോ?
യുഎസ് ട്രഷറിയുടെ വാദം അതാണ്. ഇറാനുമായി ബന്ധപ്പെട്ട ഒരു എണ്ണ കള്ളക്കടത്തുകാരനും അസായിബ് അഹ്ൽ അൽ- ഹഖിനും പ്രയോജനപ്പെടുന്നതിനായി അൽ- ബഹാദ്‌ലി “ഇറാഖി എണ്ണ ഉൽപ്പന്നങ്ങൾ വഴിതിരിച്ചു വിടാൻ സഹായിച്ചതിൽ നിർണായക പങ്ക് വഹിച്ചു” -എന്ന് ട്രഷറി പറയുന്നു. വാഷിംഗ്ടണിൻ്റെ അഭിപ്രായത്തിൽ, ഇറാനിയൻ എണ്ണയെ ഉപരോധങ്ങൾ ഒഴിവാക്കാൻ ടെഹ്‌റാൻ പ്രാപ്‌തമാക്കുന്നതിനായി കള്ളക്കടത്തുകാരൻ ഇറാനിയൻ എണ്ണയെ ഇറാഖി എന്ന് മുദ്രകുത്തി.
ഇറാഖി സർക്കാരിലെ അഴിമതികൾ കള്ളക്കടത്ത് പ്രവർത്തനം തുടരാൻ കാരണമായി എന്നും, അൽ-ബഹാദ്‌ലിയെ ഓപ്പറേഷൻ്റെ കേന്ദ്രബിന്ദുവായി പ്രതിഷ്‌ഠിച്ചുവെന്നും അമേരിക്ക പറയുന്നു.
യുഎസ് ഉപരോധം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇറാനിയൻ എണ്ണ ടാങ്കറുകൾ വ്യാജ ഇറാഖി രേഖകൾ ഉപയോഗിച്ചതായി ഇറാഖ് എണ്ണ മന്ത്രി ഹയാൻ അബ്‌ദുൾ- ഘാനി കഴിഞ്ഞ മാർച്ചിൽ പറഞ്ഞിരുന്നു.
ഇറാഖിലെ അസ്‌ഫാൽറ്റ് പ്ലാന്റുകളിൽ നിന്ന് ഇറാനിയൻ ഇന്ധനം വഴിതിരിച്ചു വിടുകയും പിന്നീട് ഇറാഖി എണ്ണയുമായി കലർത്തി പൂർണമായും ഇറാഖിയായി കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു എണ്ണ കള്ളക്കടത്ത് ശൃംഖലയിലൂടെ ഇറാൻ പ്രതിവർഷം കുറഞ്ഞത് 1 ബില്യൺ ഡോളർ വരുമാനം ഉണ്ടാക്കുന്നുണ്ടെന്ന് 2024 ഡിസംബറിൽ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് സംസാരിച്ച വിദഗ്‌ദർ പറഞ്ഞു. ഇറാഖിലേക്കുള്ള കയറ്റുമതിയിലൂടെ ആണ് ഇറാൻ ഇറാഖിൽ നിന്ന് കറൻസി നേടുന്നതെന്നും അതുവഴി അവരുടെ ബാങ്കിംഗ് സംവിധാനത്തിന് മേലുള്ള യുഎസ് ഉപരോധം ഒഴിവാക്കുന്നുണ്ടെന്നും റോയിട്ടേഴ്‌സ് പറഞ്ഞു.
ഇറാൻ്റെ എണ്ണക്ക് മേലുള്ള യുഎസ് ഉപരോധങ്ങൾ എന്തൊക്കെയാണ്?
ഇറാനിയൻ സർക്കാരിനെ അവരുടെ ഇഷ്‌ടത്തിന് വഴങ്ങി വളക്കുന്നതിനുള്ള “പരമാവധി സമ്മർദ്ദ” പ്രചാരണത്തിൻ്റെ ഭാഗമായാണ് ഇറാനുമേലുള്ള ഉപരോധങ്ങളെ ട്രംപ് ഭരണകൂടം വിശേഷിപ്പിക്കുന്നത്.
ടെഹ്‌റാനുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറിയതിന് ശേഷം, 2018ൽ തൻ്റെ ആദ്യ പ്രസിഡന്റ് കാലയളവിലാണ് ട്രംപ് ഇറാനിൽ എണ്ണ ഉപരോധം ഏർപ്പെടുത്തിയത്. ചില രാജ്യങ്ങൾക്ക് പരിമിതമായ വാങ്ങലുകൾ നടത്താൻ യുഎസ് അനുവദിച്ചിരുന്നെങ്കിലും, ആഗോള വിപണികളിൽ സ്വതന്ത്രമായി എണ്ണ വിൽക്കുന്നതിൽ നിന്ന് ഇറാനെ ഉപരോധങ്ങൾ തടഞ്ഞു.
ബൈഡൻ ഭരണകൂടം ഉപരോധങ്ങൾ വലിയതോതിൽ നിലനിറുത്തിയെങ്കിലും, ട്രംപ് തൻ്റെ രണ്ടാം ടേമിൽ അവ കൂടുതൽ വർദ്ധിപ്പിച്ചു. പ്രത്യേകിച്ച് ഇറാനെതിരായ യുഎസ്- ഇസ്രായേൽ യുദ്ധത്തിന് മുന്നോടിയായി.
ലോകത്തിലെ ഏറ്റവും വലിയ ഉൽപ്പാദകരിൽ ഒന്നായ ഇറാൻ്റെ പ്രധാന വിഭവമാണ് എണ്ണ. ഇറാനിയൻ കയറ്റുമതിയുടെ 80 ശതമാനവും അവരുടെ കൈകളിലാണ്. എണ്ണയിൽ നിന്നുള്ള വരുമാനം സംസ്ഥാന ബജറ്റിൻ്റെ ഏകദേശം നാലിലൊന്ന് വരും .
ഇറാഖും ഇറാനും തമ്മിലുള്ള ബന്ധം എന്താണ്?
ഇറാഖും ഇറാനും അടുത്ത സഖ്യകക്ഷികളാണ്. പ്രത്യേകിച്ച് ബാഗ്‌ദാദിനെ ഭരിക്കുന്ന ഇറാനിയൻ അനുകൂല ഏകോപന ചട്ടക്കൂട് ബ്ലോക്കിന് കീഴിൽ. ഇറാൻ്റെ നേതൃത്വവുമായി മതപരമായ ബന്ധം പങ്കിടുന്ന ഇറാഖിലെ ഷിയ ജനസംഖ്യയെയാണ് ഈ ചട്ടക്കൂട് പ്രതിനിധീകരിക്കുന്നത്.
ഇറാഖിലെ ഇപ്പോഴത്തെ പല നേതാക്കളും ഇറാനിൽ താമസിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2003ന് മുമ്പ്, ഇറാഖിൻ്റെ മുൻ നേതാവ് സദ്ദാം ഹുസൈനെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിൽ സ്ഥാനഭ്രഷ്ടനാക്കുന്നതിന് മുമ്പ്. ഇറാൻ അനുകൂല ഷിയാ മിലിഷ്യ ഗ്രൂപ്പുകളുടെ ധനസഹായത്തിലൂടെ ഇറാന് ഇറാഖിൽ തങ്ങളുടെ ശക്തി വികസിപ്പിക്കാൻ ഇത് അനുവദിച്ചു. അവയിൽ പലതും ഇപ്പോൾ രാഷ്ട്രീയ വിഭാഗങ്ങളിലാണ്.
ആ ഇറാൻ അനുകൂല ഗ്രൂപ്പുകൾ എണ്ണ ഉൾപ്പെടെയുള്ള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളിൽ സ്വയം സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഇറാന് അവരുടെ നിയന്ത്രണം ഉപയോഗിച്ച് ഒരു നിഴൽ സമ്പദ്‌വ്യവസ്ഥ സൃഷ്‌ടിക്കാൻ അനുവദിക്കുന്നു. ഇത് വിശാലമായ മിഡിൽ ഈസ്റ്റ് മേഖലയിൽ ഉടനീളം ഇറാൻ അനുകൂല ഗ്രൂപ്പുകൾക്ക് ധനസഹായം നൽകാനും കഴിയും.
എന്നാൽ ഇറാഖിന് ഒരു സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഴിവുണ്ട്. ഇറാനുമായുള്ള ബന്ധം ഭൂമിശാസ്ത്രത്തിലും പ്രത്യയ ശാസ്ത്രത്തിലും വേരൂന്നിയത് ആണെങ്കിലും, നിർണായക സൈനിക, സാമ്പത്തിക പിന്തുണ നൽകുന്ന യുഎസിനെ അസ്വസ്ഥമാക്കാതിരിക്കാൻ ഇറാഖി നേതാക്കൾ ശ്രദ്ധിക്കുന്നു.
അൽ- മാലികി ഇറാഖ് പ്രധാനമന്ത്രിയായി തിരിച്ചെത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ട്രംപ് ഇതിനകം മുതലെടുത്തിട്ടുണ്ട്. കൂടാതെ പുതിയ ഇറാഖി പ്രധാനമന്ത്രിയായി നിയുക്തനായ അലി അൽ- സായിദിയെ പിന്തുണക്കുകയും ചെയ്‌തിട്ടുണ്ട്.



