...
Home News എന്ത് കൊണ്ട് മുഹമ്മദ് ഷമി ആഘോഷിക്കപ്പെടുന്നു?

എന്ത് കൊണ്ട് മുഹമ്മദ് ഷമി ആഘോഷിക്കപ്പെടുന്നു?

നോക്കൂ, കഴിഞ്ഞ ഒരു മത്സരത്തിൽ ഈ രണ്ട് കളിക്കാർ മാത്രം പിഴുതെറിഞ്ഞ, പിന്നിട്ട റെക്കോർഡുകൾ ഒന്നും രണ്ടുമല്ല. പലതാണ്. ഒരു ലോകകപ്പിൽ ഏറ്റവുമധികം തവണ 50 പ്ലസ് റൺ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് കോഹ്ലി ഒറ്റയ്ക്ക് സ്വന്തമാക്കി.

208

| മനൂപ് ഖാൻ

മുമ്പ് ടി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനെതിരായ മത്സരം തോറ്റപ്പോൾ സംഘ്പരിവാർ തീവ്രവാദിയെന്നും ഒറ്റുകാരനെന്നും പാകിസ്ഥാൻ ചാരനെന്നും വിളിച്ച് അധിക്ഷേപിച്ച കളിക്കാരനാണ് മുഹമ്മദ് ഷമി. ഇന്ത്യ പോലെ പ്രതിഭകളുടെ തള്ളിച്ചയുള്ള ഒരു രാജ്യത്ത് ഒരു മനുഷ്യൻ ഒരു ഇന്റർനാഷണൽ ക്രിക്കറ്റർ ആവണമെങ്കിൽ, അതും ഒരു ഫാസ്റ്റ് ബൗളർ ആവണമെങ്കിൽ, ടീമിൽ സ്ഥിര സാന്നിധ്യം ഉറപ്പിക്കണമെങ്കിൽ ചില്ലറ കഷ്ടപ്പാടൊന്നും പോര. അത്രമാത്രം അയാളൊഴുക്കിയ ചോരക്കും വിയർപ്പിനും അതിനായി ഇന്നോളം ഉഴിഞ്ഞു വച്ച അയാളുടെ ജീവിതത്തിനും ഇവിടത്തെ രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടക്കാർ എന്നു സ്വയം കരുതുന്ന സംഘികൾ ഇട്ട പേരാണ് തീവ്രവാദി എന്നത്. കാരണം മറ്റൊന്നുമല്ല, അയാളുടെ മതമായിരുന്നു. ആ മത്സരത്തിൽ ഇന്ത്യൻ ഇലവനിലെ ഏക മുസ്ലിം കളിക്കാരനായിരുന്നു ഷമി.

അന്ന് അയാൾക്ക് പിന്തുണയുമായി വന്നത് വിരാട് കോഹ്ലി ആയിരുന്നു. ഒരു മനുഷ്യൻ മതത്തിന്റെ പേരിൽ ആക്രമിക്കപ്പെടുന്നത് ഏറ്റവും മോശമായ കാര്യമാണെന്ന് പറഞ്ഞ കോഹ്ലിയെയും അവർ വെറുതെ വിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയും പിറന്നു വീണ കുഞ്ഞും അടക്കം സംഘ പരിവാർ ഭീകരരുടെ സോഷ്യൽ മീഡിയ ആക്രമത്തിന് പാത്രമായി. ഇടക്ക് ഫോം നഷ്ടമായ ( അങ്ങനെ പറയുന്നത് തെറ്റാണ്. തന്റെ തന്നെ സ്ഥിരം ഫോമിൽ നിന്ന് ഒരല്പം താഴോട്ട് പോയി എന്ന് പറയുന്നതാവും ശെരി ) കോഹ്ലി പരിഹാസങ്ങൾക്ക് ഇരയായി.

അതിനവർ അനുഷ്‌കയെ പഴിച്ചു. അവർ കാരണമാണ് കോഹ്ലിക്ക് നന്നായി കളിക്കാൻ കഴിയാത്തത് എന്നു പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നറെ പോലും യാതൊരു ലോജിക്കുമില്ലാതെ, വെറും വെറുപ്പിന്റെ പേരിൽ ആക്രമിക്കാൻ തയ്യാറായവരാണ് സംഘികൾ.

കാലം കടന്നു പോയി. വിരാട് കോഹ്ലി വീണ്ടും സെഞ്ച്വറികൾ അടിക്കാൻ തുടങ്ങി. കഴിഞ്ഞ ഒരു വർഷക്കാലം അയാൾ അടിച്ച സെഞ്ച്വറികളുടെ എണ്ണം പത്ത് ആണ്. സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഏറ്റവും കൂടുതൽ തവണ ഒരു കലണ്ടർ വർഷം ആയിരത്തിലധികം റൺസ് നേടുന്ന കളിക്കാരനായി അയാൾ മാറി. ലോകകപ്പ് റൺ വേട്ടക്കാരെ അയാൾ മുന്നിൽ നിന്ന് നയിച്ചു. ഷമി വീണ്ടും പന്തെറിഞ്ഞു. ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളറായി പേരെടുത്തു. വീണ്ടും ലോകകപ്പ് കളിക്കാൻ വന്നു.

നോക്കൂ, കഴിഞ്ഞ ഒരു മത്സരത്തിൽ ഈ രണ്ട് കളിക്കാർ മാത്രം പിഴുതെറിഞ്ഞ, പിന്നിട്ട റെക്കോർഡുകൾ ഒന്നും രണ്ടുമല്ല. പലതാണ്. ഒരു ലോകകപ്പിൽ ഏറ്റവുമധികം തവണ 50 പ്ലസ് റൺ നേടുന്ന കളിക്കാരൻ എന്ന റെക്കോർഡ് കോഹ്ലി ഒറ്റയ്ക്ക് സ്വന്തമാക്കി. മിനിട്ടുകൾക്ക് ഉള്ളിൽ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവുമധികം റൺസ് എന്ന സച്ചിന്റെ റെക്കോർഡ് അയാൾ മറികടന്നു.

അധികം വൈകിയില്ല. കാത്തിരുന്ന ആ നിമിഷം വന്നു. ഏകദിന സെഞ്ചുറികളിൽ അയാൾ അർധ സെഞ്ച്വറി അടിച്ചു. സച്ചിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവുമധികം ഏകദിന സെഞ്ച്വറികൾക്ക് ഉടമയായി. ഒരു ലോകകപ്പിൽ 700 റൺസ് എന്ന നാഴികക്കല്ല് കൂടി പിന്നിട്ടാണ് അയാൾ ക്രീസ് വിട്ടത്. ഗാലറിയിൽ അത് കണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ ആഹ്ലാദിക്കുന്ന അനുഷ്‌കയും. എന്ത് മനോഹരമായ കാഴ്ചയാണ്. ജീവിതത്തിൽ ഏതൊരു മനുഷ്യനും പങ്കാളിയായി ഒരു അനുഷ്‌കയെ വേണം എന്നു തോന്നും വിധമാണ് അവർ കോഹ്ലിക്ക് നൽകുന്ന പിന്തുണ എന്ന് എപ്പോഴും തോന്നാറുണ്ട്.

കോഹ്ലി നിർത്തിയ ഇടത്ത് നിന്ന് ഷമി തുടങ്ങുകയായിരുന്നു. കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ കിവീസിന് നല്ല തുടക്കം കിട്ടുമെന്ന് തോന്നിച്ചയിടത്ത് രണ്ട് ഓപ്പണർമാരെയും മടക്കിയ ആദ്യ സ്‌പെൽ. മിച്ചലും വില്യംസണും ചേർന്ന് കളി പിടിച്ചു എന്നു തോന്നിച്ച ഇടത്ത് വന്ന് വില്യംസനെയും ലാഥമിനെയും ഒറ്റ ഓവറിൽ മടക്കിയ രണ്ടാം സ്‌പെൽ. പിന്നെ അവസാനം കിവികളെ വാരി കൂട്ടി കത്തിച്ച ഫൈനൽ സ്‌പെൽ.

മൂന്ന് വിക്കറ്റ് നേടിയപ്പോൾ ലോകകപ്പിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ഷമി മാറി. മാത്രവുമല്ല, ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തിയ ലോക റെക്കോർഡും സ്വന്തം പേരിലാക്കി. തീർന്നില്ല. 5 വിക്കറ്റ് തികച്ചതോടെ ലോകകപ്പിൽ ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം എന്ന ലോക റെക്കോർഡ്. കൂടെ ഒറ്റ ലോകകപ്പിൽ മൂന്ന് തവണ അഞ്ചു വിക്കറ്റ് വീഴ്ത്തിയ റെക്കോർഡ് കൂടി. 7 വിക്കറ്റ് തികച്ചതോടെ ലോകകപ്പിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായി മാറി. ലോകകപ്പിൽ മാത്രമല്ല, ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഫിഗർ. ലോകകപ്പ് ചരിത്രത്തിലെ അഞ്ചാമത്തെ ബെസ്റ്റ് ഫിഗർ.

തീർന്നോ? ഇല്ല. ഈ ലോകകപ്പിലെ ടോപ്പ് വിക്കറ്റ് ടേക്കർ. അതും വെറും ആറു മത്സരങ്ങളിൽ. ആദ്യ നാല് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നവൻ പിന്നീട് കിട്ടിയ ചുരുങ്ങിയ അവസരങ്ങൾ കൊണ്ട് മുഴുവൻ കളിയും കളിച്ചവരെ പിന്നിലാക്കി ഒന്നാമനാവുന്നു.

അങ്ങനെ അടിമുടി റെക്കോർഡുകളുടെ ദിവസം. അതാവട്ടെ മൊത്തവും തങ്ങളുടെ പേരിലാക്കുന്നു മുഹമ്മദ് ഷമിയും വിരാട് കോഹ്ലിയും. ഇതിലും മധുരമായി എങ്ങനെ മനുഷ്യർക്ക് പ്രതികാരം ചെയ്യാൻ പറ്റും? ഇതിലും മനോഹരമായി എങ്ങനെ തങ്ങളെയും ഈ ഗെയിമിനെയും സ്നേഹിക്കുന്നവർക്ക് വിരുന്നൊരുക്കാൻ പറ്റും

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.