സംസ്ഥാനത്ത് ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്‌ത് വ്യാപക തട്ടിപ്പ്. ‘ഹെൽപ്പ് ഫുൾ ഇന്ത്യ’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഇറങ്ങുന്ന വീഡിയോയുടെ ക്യൂ ആർ കോഡും അക്കൗണ്ട് നമ്പറും വ്യാജമായി ചേർത്ത് കോടികളാണ് സംഘം തട്ടിയത്. കഴിഞ്ഞ രണ്ടുവർഷമായി ഈ തട്ടിപ്പ് തുടർച്ചയായി നടക്കുന്നതായി റിപ്പോർട്ടുകൾ.
ചികിത്സാ സഹായം അഭ്യർത്ഥിച്ച് മലയാളി ചാരിറ്റി പ്രവർത്തകർ ചെയ്‌ത വീഡിയോ ഡൗൺലോഡ് ചെയ്‌ത് വീഡിയോയിൽ കാണുന്ന സ്‌കാനറിൽ തട്ടിപ്പ് സംഘത്തിൻ്റെ ക്യൂ ആർ കോഡും യുപിഐ നമ്പറും ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വീഡിയോയുടെ തീയതിയിലും മാറ്റം വരുത്തും. തട്ടിപ്പ് സംഘത്തിന് പിന്നിൽ ഉത്തരേന്ത്യൻ ലോബി ആണെന്നാണ് നിഗമനം. കോടിക്കണക്കിന് രൂപയാണ് ആളുകൾ വീഡിയോ കണ്ട് സഹായമായി നൽകിയതെന്നും വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ പുറത്തുവന്നു.
ഒരേ ആളുകളുടെ വീഡിയോ തന്നെ എട്ട് പേജുകളിലായി പോസ്റ്റ് ചെയ്‌തിരിക്കുന്നതും കണ്ടെത്തി. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് വീഡിയോകളിൽ ഇവർ മാറ്റം വരുത്തുന്നത്. ഇതോടെ വീഡിയോ കണ്ട് ആളുകൾ സഹായമായി നൽകുന്ന പണം തട്ടിപ്പ് സംഘത്തിൻ്റെ അക്കൗണ്ടിലേക്ക് പോകുന്നു. എന്നാൽ വ്യാജ അക്കൗണ്ടുകൾക്ക് എതിരെ കേരള പൊലീസ് ഇതുവരേയും നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് പറയുന്നത്.



