ഡൊണാള്‍ഡ് ട്രംപിൻ്റെ മാധ്യമ വേട്ടക്കെതിരെ യുഎസില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിൻ്റെ കടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്കിൻ്റെ കൊലപാതകത്തെ കുറിച്ച്, പ്രശസ്ത അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മല്‍ തൻ്റെ ഷോയില്‍ വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെ എബിസി ചാനല്‍ പരിപാടി ഭരണകൂടത്തിൻ്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനിശ്ചിതമായി നിര്‍ത്തിക്കുകയും കിമ്മിനെ പുറത്താക്കുകയും ചെയ്‌തിരുന്നു.
അമേരിക്കന്‍ ഭരണഘടന പ്രകാരം കിമ്മലിനെ പുറത്താക്കിയത് അദ്ദേഹത്തിൻ്റെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബര്‍ബാങ്കിലും ന്യൂയോര്‍ക്കിലുമായി നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. തനിക്കെതിരെ നിരന്തരം വാര്‍ത്ത നല്‍കുന്ന മാധ്യമ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രംപിൻ്റെ ഭീഷണി രാജ്യത്ത് ഉണ്ടായിരുന്നു. ചാനലിന് നിയന്ത്രണ നടപടി ഉണ്ടായേക്കാമെന്ന ഭീഷണിയിലാണ് ജിമ്മികിക്കിൻ്റെ പരിപാടി നിര്‍ത്തി വെച്ചതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ നിരന്തരം വേട്ടയാടുന്നെന്നും വ്യാജവാര്‍ത്തകള്‍ നല്‍കുന്നെന്നും ആരോപിച്ച് അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിനെതിരെ 15 ബില്യണ്‍ ഡോളര്‍ മാനനഷ്‌ടക്കേസ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയിരുന്നു.



