നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച ശേഷം അഹമ്മദാബാദിൽ നടന്ന ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. 60 മുതൽ 65 വർഷം വരെ ഇന്ത്യ ഭരിച്ച പാർട്ടി, ‘ഇറക്കുമതി അഴിമതികളിൽ’ ഏർപ്പെടുന്നതിന് രാജ്യത്തെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ പ്രേരിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
ശക്തിയുടെയും സംരക്ഷണത്തിൻ്റെയും പ്രതീകമായ സുദർശൻ ചക്രധാരി മോഹൻ ഭഗവാൻ ശ്രീകൃഷ്‌ണൻ്റെയും, ചർക്ക കൊണ്ട് സ്വദേശിക്ക് വേണ്ടി പ്രേരിപ്പിച്ച സ്വാതന്ത്ര്യ സമര നായകൻ ചർക്കധാരി മോഹൻ മഹാത്മാ ഗാന്ധിയുടെയും പാതയിലൂടെ സഞ്ചരിക്കുന്നതിലൂടെ ആണ് ഇന്ത്യ ശാക്തീകരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പഹൽഗാം കൂട്ടക്കൊലക്കുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂരിനെ പരാമർശിച്ചു കൊണ്ടും പാകിസ്ഥാനെ പരോക്ഷമായി പരാമർശിച്ചു കൊണ്ടും, ഇന്ത്യ ഇനി തീവ്രവാദികളെയും അവരുടെ യജമാനന്മാരെയും വെറുതെ വിടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
“നമ്മുടെ സൈനികരുടെ ധീരതയും സുദർശന ചക്രധാരി മോഹൻ്റെ ഇന്ത്യയുടെ നിശ്ചയ ദാർഢ്യവുമാണ് ഓപ്പറേഷൻ സിന്ദൂരിൽ ഉൾക്കൊണ്ടത്. ഇന്ന്, തീവ്രവാദികളെയും അവരുടെ യജമാനന്മാരെയും അവർ എവിടെ ഒളിച്ചാലും ഞങ്ങൾ വെറുതെ വിടുന്നില്ല,” -പ്രധാനമന്ത്രി സദസിനോട് പറഞ്ഞു.



