ഇടതു സ്വതന്ത്രനായ പിവി അൻവർ എംഎൽഎ കേരളാ പൊലീസിൽ എഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. ഇന്ന് ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഈ നിലപാട് ഉയർത്തിപ്പിടിക്കുന്നവർ ആയിരുന്നു .
അൻവറിന്റെ പരാതി പാർട്ടി അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. അതേസമയം, പൊതുവായ ഒരു പരിശോധനക്ക് അപ്പുറം അന്വേഷണത്തിന് പാർട്ടിയുടെ പ്രത്യേക സമിതി ഉണ്ടാകില്ലെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന.
അൻവർ മുന്നോട്ടുവെച്ച വിഷയങ്ങൾ ശരിയാണെന്ന തോന്നൽ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഉണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം പരാതി ആദ്യം പാർട്ടിയിൽ പറയാതെ പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം, പൊലീസിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു എന്നാണ് പി.വി അൻവർ പറഞ്ഞിട്ടുള്ളത് . നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മലപ്പുറം എസ്ഐ സുജിത് ദാസിൻ്റെ സസ്പെൻഷൻ അതിൻ്റെ സൂചനയാണെന്നും അദ്ദേഹം പറയുന്നു .
ചില തെളിവുകൾ ജനങ്ങളുടെ മുന്നിലേക്ക് വെക്കുന്നു എന്നും അൻവർ പറഞ്ഞു. അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കകമാണ് മലപ്പുറം എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്. എന്തായാലും കാര്യങ്ങൾ പരസ്യമായി പറയുകയും ജനങ്ങൾ – മാധ്യമങ്ങൾ ഉൾപ്പെടെ ചർച്ചയാക്കുകയും ചെയ്ത ഒരു വിഷയത്തിനെ ഇനി പാർട്ടിക്കോ സംസ്ഥാന സർക്കാരിനോ നടപടിയില്ലാതെ മൂടിവെക്കാനാകില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. അൻവർ തുറന്നുവിട്ട ഭൂതം സിപിഎമ്മിനെ ഒന്നില്ലെങ്കിൽ നന്നാക്കും അല്ലെങ്കിൽ എന്നന്നേക്കുമായി ഇല്ലാതാക്കും .



