ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാർ ഉന്നയിച്ച പരാതി എസ്‌പി മെറിൻ ജോസഫ് അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ഡിജിപിയുടേതാണ് ഉത്തരവ്. വനിതാ എസ്ഐമാരുടെ പരാതിയിൽ മൊഴിയെടുത്ത ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നൽകിയ ശുപാർശ പ്രകാരമാണ് നടപടി എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാർശ ചെയ്‌തത്. പൊലീസ് ആസ്ഥാനത്ത് വുമൺ കംപ്ലൈൻ്റ് സെൽ അധ്യക്ഷയാണ് കേസ് അന്വേഷണ ചുമതലയുള്ള എസ്‌പി മെറിൻ ജോസഫ്.
തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി എന്നാണ് ലഭിക്കുന്ന വിവരം. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ ഉദ്യോഗസ്ഥൻ സന്ദേശമയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ജോലി ചെയ്യുന്നത്. അതീവ രഹസ്യമായി പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട് എന്നും പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട് എന്നും രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തു എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.



