മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ തിടുക്കപ്പെട്ട് പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്ത് വനിതാസംവരണ നിയമ ഭേദഗതികൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകളുമായും പ്രതിപക്ഷവുമായും ആലോചിക്കാതെയുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന വിമർശം.
ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ ഉത്ത്യരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽക്കൈ നൽകും എന്നാണ് ജോൺ ബ്രിട്ടാസ് എംപിയുടെ വിമർശനം. വനിതാ സംവരണം നടപ്പിലാക്കുന്നത് സെൻസസുമായി ബന്ധിപ്പിച്ചത് കേന്ദ്രമാണെന്ന് സോണിയ ഗാന്ധിയും വിമർശിച്ചു.
ഏപ്രിൽ 13ന്, 260 -ലധികം അക്കാദമിക് വിദഗ്‌ദർ, വിരമിച്ച സിവിൽ സർവീസുകാർ, സുതാര്യതാ പ്രവർത്തകർ, മുൻ നയതന്ത്രജ്ഞർ എന്നിവർ ചേർന്ന് ഒരു സംയുക്ത പ്രസ്‌താവനയിൽ ഒപ്പുവച്ചു. സ്ത്രീ സംവരണവും അതിർത്തി നിർണയവും സംബന്ധിച്ച മൂന്ന് ബില്ലുകൾ “പൂർണ രഹസ്യമായി” -കരട് രേഖകൾ പുറത്തിറക്കാതെയോ, പൊതുജനാഭിപ്രായം ക്ഷണിക്കാതെയോ, ഏതെങ്കിലും പങ്കാളികളുമായി കൂടിയാലോചനകൾ നടത്താതെയോ കേന്ദ്ര സർക്കാർ പാസാക്കിയെന്ന് അവർ ആരോപിച്ചു. ഏപ്രിൽ 16 മുതൽ 18 വരെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിനായി പാർലമെന്റ് വീണ്ടും സമ്മേളിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് പ്രസ്‌താവന പുറത്തിറക്കിയത്.
ജാതി സെൻസസ് അട്ടിമറിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് സോണിയ ആരോപിക്കുമ്പോൾ, 2029-ഓടെ സംവരണം യാഥാർഥ്യമാകുമെന്നും പാർലമെന്റ് ചരിത്രം കുറിക്കാൻ പോകുകയാണെന്നും ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. അതേസമയം ഏപ്രിൽ 16ന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പാർട്ടികൾ എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.



