യുനെസ്കോ 2026ലെ ലോക പുസ്തക തലസ്ഥാനമായി മൊറോക്കോയുടെ തലസ്ഥാന നഗരം റബാതിനെ പ്രഖ്യാപിച്ചു. വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശയെ തുടര്‍ന്നാണ് യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ഈ പ്രഖ്യാപനം നടത്തിയത്. 54 പബ്ലിഷിംഗ് സ്ഥാപനങ്ങളുള്ള റബാത്, ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയ്ക്ക് വേദിയാവുന്ന നഗരം കൂടിയാണ്.
റബാതിലെ പുസ്തകവിപണി വളരുന്നതിനൊപ്പം, ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും പഠന-വിദ്യാഭ്യാസ മേഖലയ്ക്കും ഗുണകരമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. വായനയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കാനും, രാജ്യാന്തര തലത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാനും ഈ സ്ഥാനമാനത്തിന് വലിയ പ്രാധാന്യമുണ്ട്.
2025-ല്‍ റിയോ ഡി ജനീറോയാണ് ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024-ലെ പുസ്തക തലസ്ഥാനമായത് ഫ്രാന്‍സിലെ സ്ട്രാസ്ബർഗ് ആണ്. വായനയെ പരിപോഷിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്.
2001-ലാണ് യുനെസ്കോ ലോക പുസ്തക തലസ്ഥാന പദ്ധതിക്ക് തുടക്കം കുറിച്ചത്. 26-ാമത് ലോക പുസ്തക തലസ്ഥാനമാണ് റബാത്. വായനയുടെ പ്രചാരണം, സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം, നിരക്ഷരതയുടെ ഉന്മൂലനം എന്നിവയിലൂടെ റബാത് സംഭാവന ചെയ്തിട്ടുള്ള സംഭാവനകളെ യുനെസ്കോയും വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയും പ്രശംസിച്ചു.



