എത്രയും വേഗം ഒരു സംഘർഷം എങ്ങനെ ആരംഭിക്കാമെന്നും അവസാനിപ്പിക്കാമെന്നും ലോകം ഇന്ത്യയിൽ നിന്ന് പാഠം പഠിക്കണമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എപി സിംഗ് വെള്ളിയാഴ്‌ച പറഞ്ഞു, ഓപ്പറേഷൻ സിന്ദൂർ നടത്തുമ്പോൾ ഇന്ത്യ നിശ്ചയിച്ച വ്യക്തമായ ലക്ഷ്യങ്ങൾ എടുത്തുകാണിച്ചു കൊണ്ടാണിത്.
ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ, ഓപ്പറേഷന് വേണ്ടി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയ നേതൃത്വം അതിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടി എന്നും എയർ ചീഫ് മാർഷൽ പറഞ്ഞു.
മെയ് 7- 10 മാസങ്ങളിൽ പാകിസ്ഥാനുമായുള്ള പോരാട്ടത്തിൽ വ്യോമശക്തിയുടെ പ്രാധാന്യം പ്രകടമായിരുന്നുവെന്ന് വാദിച്ച അദ്ദേഹം, ആയുധത്തിൻ്റെ ദൂരവും ശക്തിയും കണക്കിലെടുക്കുമ്പോൾ ശത്രുക്കൾ ആശയ കുഴപ്പത്തിൽ ആയതിനാൽ എസ്- 400 മിസൈൽ സംവിധാനം ഒരു ഗെയിം- ചേഞ്ചറായി മാറിയെന്ന് പറഞ്ഞു.
പാകിസ്ഥാൻ്റെ നിരവധി സൈനിക താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് എയർ ചീഫ് മാർഷൽ സിംഗ് പറഞ്ഞു.
“അവരുടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ, റഡാറുകൾ, നിയന്ത്രണ, ഏകോപന കേന്ദ്രങ്ങൾ, ഹാംഗറുകൾ, വിമാനങ്ങൾ എന്നിവക്ക് വളരെയധികം കേടുപാടുകൾ സംഭവിച്ചു,” -അദ്ദേഹം പറഞ്ഞു.
2019-ലെ ബാലകോട്ട് വ്യോമ ആക്രമണത്തിൻ്റെ ഫലപ്രാപ്‌തിയുടെ തെളിവ് തേടിയവരെ ഇന്ത്യൻ വ്യോമസേനാ മേധാവി രൂക്ഷമായി വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ നേരിട്ട നാശനഷ്‌ടങ്ങളുടെ ചില വ്യക്തമായ വിശദാംശങ്ങൾ അദ്ദേഹം കാണിച്ചു.
ലോകമെമ്പാടും നിരവധി യുദ്ധങ്ങൾ ദീർഘകാലം തുടരുന്ന പശ്ചാത്തലത്തിൽ സംഘർഷം അവസാനിപ്പിക്കുക എന്നത് ഓപ്പറേഷൻ്റെ ഒരു പ്രധാന വശമാണെന്ന് എയർ ചീഫ് മാർഷൽ സിംഗ് പറഞ്ഞു.
ഇന്ത്യ പാകിസ്ഥാനെതിരെ സൈനിക നടപടി തുടരണമായിരുന്നു എന്ന വാദങ്ങളെ അദ്ദേഹം നിരാകരിച്ചു. “നമ്മൾ കുറച്ചുകൂടി ചെയ്യണമായിരുന്നു എന്ന് ആളുകൾ പറയുന്നത് ഞങ്ങൾ കേട്ടു. ഞങ്ങൾ യുദ്ധം വളരെ വേഗം നിർത്തി. അതെ, അവർ (പാകിസ്ഥാൻ) പിന്നോട്ട് പോയി. അതിൽ യാതൊരു സംശയവുമില്ല. പക്ഷേ, ഞങ്ങളുടെ ലക്ഷ്യങ്ങൾ എന്തായിരുന്നു? ഞങ്ങളുടെ ലക്ഷ്യം തീവ്രവാദ വിരുദ്ധമായിരുന്നു.”
“ഞങ്ങൾക്ക് അവരെ ആക്രമിക്കേണ്ടി വന്നു. ഞങ്ങൾ അത് ചെയ്‌തു. അപ്പോൾ നമ്മുടെ ലക്ഷ്യങ്ങൾ നേടിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഒരു സംഘർഷം അവസാനിപ്പിക്കരുത്? നമ്മൾ എന്തിന് അത് തുടരണം? കാരണം ഏതൊരു സംഘർഷത്തിനും വലിയ വില നൽകേണ്ടിവരും,” -അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തുടർന്നാൽ “അടുത്തതിനുള്ള ഞങ്ങളുടെ തയ്യാറെടുപ്പിനെ” ബാധിക്കുമായിരുന്നു എന്ന് വ്യോമസേനാ മേധാവി സിംഗ് പറഞ്ഞു.
“അത് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. രാജ്യത്തിൻ്റെ പൊതുപുരോഗതിയെ അത് ബാധിക്കും.”
റഷ്യ- ഉക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള വിവിധ സംഘർഷങ്ങളെ ഉദ്ധരിച്ച്, ഒരു യുദ്ധം ആരംഭിക്കുമ്പോൾ ലോകം അവരുടെ ലക്ഷ്യങ്ങളെ കുറിച്ച് മറക്കുകയാണെന്ന് ഐഎഎഫ് മേധാവി പറഞ്ഞു.
“ഇപ്പോൾ അവരുടെ ലക്ഷ്യസ്ഥാനം മാറുകയാണ്. അഹങ്കാരവും അതിനിടയിൽ കടന്നുവരുന്നു. ഒരു സംഘർഷം എത്രയും വേഗം എങ്ങനെ ആരംഭിക്കാമെന്നും അവസാനിപ്പിക്കാമെന്നും ഇന്ത്യയിൽ നിന്ന് ലോകം പഠിക്കേണ്ടത് ഇവിടെയാണ്,” -അദ്ദേഹം പറഞ്ഞു. -ഉറവിടം: പിടിഐ



