ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ സ്റ്റാൻലി ഡാറ്റയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ, മാർച്ച് 1 മുതൽ ഏപ്രിൽ 25 വരെ ലോകമെമ്പാടുമുള്ള എണ്ണ ശേഖരം പ്രതിദിനം ഏകദേശം 4.8 ദശലക്ഷം ബാരൽ വീതം കുറഞ്ഞതായി പറയുന്നു. ഇത് അന്താരാഷ്ട്ര ഊർജ ഏജൻസി (IEA) രേഖപ്പെടുത്തിയ മുൻകാല റെക്കോർഡ് ഡ്രോഡൗണുകളെ പോലും മറികടന്നതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇറാന്റെ തീരത്തിന് സമീപമുള്ള ഹോർമുസ് കടലിടുക്ക് ആഗോള എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (LNG) ഉൾപ്പെടെയുള്ള വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന നിർണായക ജലപാതമാണ്. ഇറാനെതിരായ യുഎസ്–ഇസ്രായേൽ സൈനിക നീക്കങ്ങളും വെടിനിർത്തൽ ലംഘന ആരോപണങ്ങളും ശക്തമായതോടെ ഈ വഴിയിലൂടെയുള്ള ടാങ്കർ ഗതാഗതം ഗണ്യമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
സമീപകാല സംഭവവികാസങ്ങളിൽ, ഇറാനുമായി സമാധാന കരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ “പ്രൊജക്റ്റ് ഫ്രീഡം” എന്ന നാവിക നടപടിയെ വീണ്ടും സജീവമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ സൈനിക ഓപ്ഷനുകൾ പരിഗണനയിൽ തുടരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സൂചന നൽകി.
തടസ്സങ്ങൾ തുടർന്നാൽ ആഗോള വാണിജ്യ എണ്ണ ശേഖരം ജൂൺ മാസത്തോടെ പ്രവർത്തനപരമായ സമ്മർദ്ദ നിലയിലേക്ക് താഴുകയും സെപ്റ്റംബറോടെ അതിന്റെ പ്രവർത്തന പരിധിയിലേക്ക് എത്തുകയും ചെയ്യുമെന്ന ആശങ്കയും റിപ്പോർട്ടിൽ ഉയരുന്നു. ഇത് പൈപ്പ്‌ലൈനുകൾ, റിഫൈനറികൾ, കയറ്റുമതി ടെർമിനലുകൾ എന്നിവ പ്രവർത്തിക്കാൻ ആവശ്യമായ കുറഞ്ഞ സംഭരണ നിലയിലേക്ക് സ്റ്റോക്കുകൾ താഴുന്നതിന് തുല്യമാണ്.
അതേസമയം, ആഗോള വിതരണ കുറവ് നികത്താൻ യുഎസ് കയറ്റുമതി വർധിപ്പിച്ചെങ്കിലും ആഭ്യന്തര സംഭരണ നിലകളും കുറയുന്നതായി ചൂണ്ടിക്കാണിക്കുന്നു. യു.എസ്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ (EIA) ഡാറ്റ പ്രകാരം, രാജ്യത്തെ ഇന്ധന ശേഖരം അഞ്ചുവർഷത്തെ ശരാശരിയേക്കാൾ 11 ശതമാനം താഴ്ന്ന നിലയിലാണ്.
ഹോർമുസ് കടലിടുക്ക് യുഎസിന് നിർണായകമല്ലെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലും, പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഇപ്പോഴും തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഗൾഫ് മേഖലയിലെ വിതരണ തടസ്സങ്ങൾ റഷ്യൻ ഊർജ വിതരണത്തിന്റെ പ്രാധാന്യം വീണ്ടും ഉയർത്തിയതായി ബ്ലൂംബെർഗ് ചൂണ്ടിക്കാട്ടുന്നു. വിപണിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കുറവ് ഇന്ധന വില ഉയരാനും യൂറോപ്പിലെ ഊർജ പ്രതിസന്ധി കൂടുതൽ കടുപ്പിക്കാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.



