...
Home News International യൂൻ പുറത്ത്; ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനെ എതിരായ ഇംപീച്ച്മെൻ്റ് നടപടി ശരിവെച്ചു

യൂൻ പുറത്ത്; ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനെ എതിരായ ഇംപീച്ച്മെൻ്റ് നടപടി ശരിവെച്ചു

അറുപത് ദിവസത്തിനുള്ളിൽ ദക്ഷിണ കൊറിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും

220

ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ ഇംപീച്ച്മെൻ്റ് നടപടി ഭരണഘടനാ കോടതി ശരിവെച്ചു. അദ്ദേഹത്തെ ഔദ്യോഗിക സ്ഥാനത്ത് നിന്നും നീക്കി. പട്ടാള നിയമം നടപ്പാക്കാനുള്ള അദ്ദേഹത്തിൻ്റെ ഹ്രസ്വകാല ശ്രമം മൂലം ഉണ്ടായ ഒരു നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി നാല് മാസത്തിന് ശേഷമാണ് അദ്ദേഹത്തിനെതിരെ നടപടി വന്നിരിക്കുന്നത്. ഇതോടെ അറുപത് ദിവസത്തിനുള്ളിൽ ദക്ഷിണ കൊറിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

ഇക്കഴിഞ്ഞ ഡിസംബറിലാണ് പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ പാർലമെന്റ് അദ്ദേഹത്തെ ഇംപീച്ച് ചെയ്‌തത്. യൂനിൻ്റെ ഭരണകക്ഷിയിലെ അംഗങ്ങളും അദ്ദേഹത്തിനെ എതിരെയാണ് നിലപാട് എടുത്തത്. 300ൽ 204 പാർലമെൻ്റ് അംഗങ്ങളും അദ്ദേഹത്തിൻ്റെ ഇംപീച്ച്മെൻ്റിനെ പിന്തുണച്ചു.

1980ന് ശേഷം ആദ്യമായായിരുന്നു ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെ ആയിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചത്.

ഉത്തര കൊറിയയോട്‌ അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ്‌ നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി. സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെ പോലും അറിയിക്കാതെ ആയിരുന്നു പ്രസിഡന്റിൻ്റെ പട്ടാളനിയമ പ്രഖ്യാപനം. യോളിന്‍റെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളടക്കം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.