നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൻ്റെ പകർപ്പ് പുറത്ത്. അഞ്ചു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി. ഈ മാസം 11 മുതൽ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ചോദ്യം ചെയ്യൽ വേളയിൽ പ്രതികളെ കസ്റ്റഡിയിൽ വെക്കാമെന്ന് കോടതി പറഞ്ഞു.
308 വകുപ്പ് ചേർത്തതിൽ അസ്വഭാവികത എന്ന് കോടതി വിലയിരുത്തി. രാഷ്ട്രീയ പശ്ചാത്തലമുള്ള കേസുകളിൽ അന്വേഷണവും വ്യക്തി സ്വാതന്ത്ര്യവും തമ്മിൽ തുലനാവസ്ഥ പാലിക്കണം. പ്രതികൾ പരാതിക്കാരെ സ്വാധീനിക്കില്ലെന്നും കോടതി വിലയിരുത്തി. അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപ ബോണ്ട്, രണ്ട് പേരുടെ ആൾജാമ്യത്തിലും പ്രതികളെ ജാമ്യത്തിൽ വിടാമെന്ന് കോടതി ഉത്തരവിൽ പറയുന്നു. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു.
അഞ്ച് പ്രതികൾക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വധശ്രമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്‌ജി ഹണി എം. വർഗീസ് മുൻകൂർ ജാമ്യം നൽകിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസാണ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. ഐപിസി 308 നിലനിൽക്കില്ലെന്ന് കോടതി വ്യകത്മാക്കി.



