മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ–യൂറോപ്പ് ഭദ്രാസനത്തിനുടമയായ നോർത്താംപ്ടൺ സെന്റ് ഡൈനേഷ്യസ് ദേവാലയത്തിൽ നടന്ന പരിശുദ്ധ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ പ്രത്യേക ആത്മീയാഭരണമായി മാറി. ഇടവകയിലെ ചില യുവാക്കളുടെ സൃഷ്ടിപരമായ ആശയമാണ് ഈ വർഷത്തെ പെരുന്നാളിന് കൂടുതൽ ഭംഗി കൂട്ടിയത്.
ഇടവക വികാരി വർഗീസ് ടി. മാത്യു അച്ചന്റെ നിർദേശവും പ്രോത്സാഹനവും ലഭിച്ചതിനെ തുടർന്ന്, യുവാക്കൾ ചേർന്ന് മനോഹരമായ ഒരു കുരിശുംതൊട്ടി നിർമ്മിച്ച് ഇടവകയ്ക്ക് സമർപ്പിച്ചു. പെരുന്നാളിൽ പങ്കെടുത്ത വിശ്വാസികൾക്ക് ഗൃഹാതുരത്വവും അനുഗ്രഹബോധവും പകരുന്ന തരത്തിലായിരുന്നു ഈ സൃഷ്ടി.
ഇടവകയിലെ ഏഴ് യുവാക്കൾ ഏകദേശം ഒന്നര മാസം സമയമെടുത്ത്, തങ്ങളുടെ ഒഴിവുസമയങ്ങൾ വിനിയോഗിച്ചാണ് കുരിശടി പണികഴിപ്പിച്ചത്. 200 സെന്റീമീറ്റർ നീളവും അതിനൊത്ത വീതിയുമുള്ള കുരിശടിയുടെ നാല് വശങ്ങളിലും പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയെ ഉൾപ്പെടെ നാല് വിശുദ്ധന്മാരുടെ ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഉപയോഗശേഷം എളുപ്പത്തിൽ വേർതിരിച്ച് സുരക്ഷിതമായി സൂക്ഷിക്കാനാവുന്ന രീതിയിലാണ് നിർമ്മാണം.

അജു മാത്യു, ജെയിംസ് ജോസഫ്, ജോബി വർഗീസ്, ആൽവിൻ ഏലിയാസ്, ജിൻസ് രാജൻ, ജിബിൻ ജോയ്, സുബിൻ കോശി എന്നിവരാണ് സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇവർക്കു ഇടവക അഭിനന്ദനം അറിയിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനിയുടെ പേരിലുള്ള യൂറോപ്പിലെ ഏക ദേവാലയമായ നോർത്താംപ്ടൺ സെന്റ് ഡൈനേഷ്യസ് പള്ളി ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് സാക്ഷിയായി. വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും അനേകം വിശ്വാസികളും ഭക്തിപൂർവ്വം ചടങ്ങുകളിൽ പങ്കെടുത്തു.



