2025 ഓഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്‌ചക്ക് മുന്നോടിയായി, ആഗോള നേതാക്കളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സജീവമായ നടപടികൾ സ്വീകരിച്ചു.
തിങ്കളാഴ്‌ച, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദീർഘവും ഫലപ്രദവുമായ സംഭാഷണം നടത്തിയതായി സെലെൻസ്‌കി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിൽ വിവരം പങ്കുവച്ചു. ഈ സംഭാഷണത്തിൽ, ഉഭയകക്ഷി സഹകരണം, നിലവിലെ യുദ്ധാവസ്ഥ, ആഗോള നയതന്ത്ര സാഹചര്യം എന്നിവ വിശദമായി ചർച്ച ചെയ്‌തു.
സെലെൻസ്‌കിയും മോദിയും സംഭാഷണം
“ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഞാൻ ദീർഘനേരം സംസാരിച്ചു. നമ്മുടെ ഉഭയകക്ഷി സഹകരണവും മൊത്തത്തിലുള്ള നയതന്ത്ര സാഹചര്യവും ഉൾപ്പെടെ എല്ലാ പ്രധാന വിഷയങ്ങളും ഞങ്ങൾ വിശദമായി ചർച്ച ചെയ്‌തു. നമ്മുടെ ജനങ്ങൾക്ക് ഊഷ്‌മളമായ പിന്തുണ നൽകിയതിന് പ്രധാനമന്ത്രിയോട് ഞാൻ നന്ദിയുള്ളവനാണ്” എന്ന് സെലെൻസ്‌കി എക്‌സിൽ എഴുതി.
റഷ്യൻ ആക്രമണങ്ങളിൽ ഉക്രേനിയൻ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഉണ്ടായ നാശനഷ്‌ടങ്ങൾ ഈ സംഭാഷണത്തിൽ സെലെൻസ്‌കി വിശദമായി വിവരിച്ചു. പ്രത്യേകിച്ചും, ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റ സപോരിഷിയയിലെ ബസ് സ്റ്റേഷനിൽ അടുത്തിടെ നടന്ന റഷ്യയുടെ ആക്രമണത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. വെടിനിർത്തലിൻ്റെ സാധ്യതകളെ തകർക്കാനുള്ള റഷ്യയുടെ തന്ത്രത്തിൻ്റെ ഭാഗമായാണ് ആക്രമണത്തെ സെലെൻസ്‌കി വിശേഷിപ്പിച്ചത്.
ഈ സംഭാഷണത്തോടുള്ള തൻ്റെ പ്രതികരണം പ്രധാനമന്ത്രി മോദി ട്വിറ്ററിൽ പങ്കുവെച്ചു. “പ്രസിഡന്റ് സെലെൻസ്‌കിയുമായി സംസാരിക്കാനും സമീപകാല സംഭവ വികാസങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ കേൾക്കാനും കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. സംഘർഷം എത്രയും വേഗം സമാധാനപരമായി പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചുള്ള ഇന്ത്യയുടെ ഉറച്ച നിലപാട് ഞാൻ അദ്ദേഹത്തെ അറിയിച്ചു. ഉക്രെയ്‌നുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒപ്പം ഈ കാര്യത്തിൽ സാധ്യമായ എല്ലാ സംഭാവനകളും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” -അദ്ദേഹം എഴുതി.
റഷ്യക്കെതിരായ ഉപരോധ തന്ത്രം
സംഭാഷണത്തിനിടെ, റഷ്യക്കുമേലുള്ള ഉപരോധങ്ങളുടെ പ്രാധാന്യം സെലെൻസ്‌കി ഊന്നിപ്പറഞ്ഞു. യുദ്ധം തുടരുന്നതിനുള്ള റഷ്യയുടെ സാമ്പത്തികവും തന്ത്രപരവുമായ കഴിവ് കുറക്കുന്നതിന് റഷ്യൻ ഊർജ്ജത്തി
ൻ്റെ, പ്രത്യേകിച്ച് എണ്ണയുടെ കയറ്റുമതി പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായിരിക്കാം ഈ നടപടി.
സെപ്റ്റംബറിൽ കൂടിക്കാഴ്‌ച സാധ്യത
2025 സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭക്കിടെ താനും പ്രധാനമന്ത്രി മോദിയും വ്യക്തിപരമായി കൂടിക്കാഴ്‌ച നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും സെലെൻസ്‌കി അറിയിച്ചു. ഇതോടൊപ്പം, പരസ്‌പര സന്ദർശനങ്ങളും നയതന്ത്ര വിനിമയങ്ങളും വർദ്ധിപ്പിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. ഇന്ത്യയും ഉക്രെയ്‌നും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായിരിക്കും ഈ കൂടിക്കാഴ്‌ച.
ആഗോള കാഴ്‌ചപ്പാടിൽ ഇന്ത്യയുടെ പങ്ക്
ഈ യുദ്ധത്തിൽ ഇന്ത്യ സന്തുലിതവും സമാധാനപരവുമായ സമീപനമാണ് സ്വീകരിച്ചത്. യുദ്ധത്തിന് സമാധാനപരമായ ഒരു പരിഹാരത്തിനായി പ്രധാനമന്ത്രി മോദി ആവർത്തിച്ച് വാദിച്ചിട്ടുണ്ട്. കൂടാതെ മാനുഷിക സഹായത്തിലൂടെ ഇന്ത്യ ഉക്രെയ്‌നിനെ പിന്തുണച്ചിട്ടുണ്ട്. സെലെൻസ്‌കിയുമായുള്ള ഈ സമീപകാല സംഭാഷണം ആഗോള തലത്തിൽ ഒരു പ്രധാന നയതന്ത്ര പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 15ന് നടക്കുന്ന ട്രംപ്- പുടിൻ കൂടിക്കാഴ്‌ചക്ക് മുന്നോടിയായി സെലെൻസ്‌കിയുടെ ഈ നയതന്ത്ര പ്രവർത്തനം ഉക്രെയ്‌നിൻ്റെ നിലപാട് ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതക്കും ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ പങ്കിനെ അടിവരയിടുകയും ചെയ്യുന്നു.



