നമ്മുടെ ആകാശഗംഗയായ ക്ഷീരപഥത്തിന്റെ മധ്യഭാഗത്തുള്ള Sagittarius A എന്ന അതിഭീമമായ തമോദ്വാരത്തിൽ (Black Hole) നിന്ന് പുറപ്പെടുന്ന താപ കാറ്റ് ശാസ്ത്രജ്ഞർ ആദ്യമായി കണ്ടെത്തി. ഏതാണ്ട് അഞ്ച് പതിറ്റാണ്ടുകളായി ജ്യോതിശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന വലിയൊരു നിഗൂഢതയ്ക്കാണ് ഈ പുതിയ ഗവേഷണത്തിലൂടെ പരിഹാരമായിരിക്കുന്നത്.
ചിലിയിലെ അറ്റകാമ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ‘അറ്റകാമ ലാർജ് മില്ലിമീറ്റർ/സബ്മില്ലിമീറ്റർ അറേ’ റേഡിയോ ടെലിസ്കോപ്പ് ശേഖരിച്ച അത്യാധുനിക ഡാറ്റ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ ഈ നിർണ്ണായക കണ്ടെത്തൽ നടത്തിയത്.
നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഗവേഷകരായ എലീന മുർച്ചിക്കോവ, മാർക്ക് ഗോർസ്കി എന്നിവരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ശാസ്ത്രസംഘമാണ് ഈ പഠനത്തിന് പിന്നിൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറോളം മണിക്കൂറുകൾ ഇവർ ഗാലക്സിയുടെ കേന്ദ്രഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചു.
തമോദ്വാരത്തിന് ചുറ്റുമുള്ള കാർബൺ മോണോക്സൈഡ് വാതകത്തിന്റെ ചലനങ്ങൾ കൃത്യമായി മാപ്പ് ചെയ്യാൻ ഇവർക്ക് സാധിച്ചു. ഈ പ്രക്രിയയിലൂടെ, തമോദ്വാരം നിരന്തരം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളെ പ്രത്യേകം വേർതിരിച്ച് പ്രപഞ്ചത്തിന്റെ വളരെ വ്യക്തമായ ഒരു ചിത്രം ഗവേഷകർ തയ്യാറാക്കി. ഈ ചിത്രത്തിൽ, തമോദ്വാരത്തിന് ചുറ്റുമുള്ള തണുത്ത വാതക പാളികൾക്കിടയിൽ മൂന്ന് പ്രകാശവർഷം നീളമുള്ള ഒരു കോൺ ആകൃതിയിലുള്ള ശൂന്യത ശാസ്ത്രജ്ഞർ കണ്ടെത്തുകയായിരുന്നു.
നാസയുടെ പ്രശസ്തമായ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയിൽ നിന്നുള്ള വിവരങ്ങളും ഈ കണ്ടെത്തലിന് അടിവരയിടുന്നു. തമോദ്വാരത്തിന് ചുറ്റുമുള്ള ഈ പ്രത്യേക ശൂന്യ പ്രദേശം കടുത്ത ചൂടുള്ള വാതകം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് നാസയുടെ ഡാറ്റ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, തമോദ്വാരത്തിൽ നിന്ന് അതിശക്തമായി വീശുന്ന ചൂടുള്ള താപ കാറ്റ് ചുറ്റുമുള്ള തണുത്ത വാതകങ്ങളെ ദൂരേക്ക് തള്ളിമാറ്റുകയാണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
പ്രപഞ്ചത്തിൽ സാധാരണയായി അതീവ സജീവമായ തമോദ്വാരങ്ങളിൽ നിന്നാണ് ഇത്തരം ശക്തമായ കാറ്റുകൾ പുറപ്പെടാറുള്ളത്. എന്നാൽ നമ്മുടെ ഗാലക്സിയിലുള്ള ‘ Sagittarius A യെപ്പോലെ താരതമ്യേന ശാന്തവും നിശബ്ദവുമായ ഒരു തമോദ്വാരത്തിൽ നിന്നും ദുർബലമായ രീതിയിൽ താപ കാറ്റ് പുറപ്പെടുന്നുണ്ടെന്ന് ഈ ഗവേഷണം ആദ്യമായി തെളിയിക്കുന്നു.
ഈ കാറ്റുകൾക്ക് വിനാശകരമായ ശക്തിയില്ലെങ്കിലും, ഗാലക്സിയിലെ പുതിയ നക്ഷത്രങ്ങളുടെ രൂപീകരണ പ്രക്രിയയെ മന്ദഗതിയിലാക്കാൻ ഇവയ്ക്ക് സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിഭാസത്തിന്റെ കൃത്യമായ വേഗതയും ചലനദിശയും മനസ്സിലാക്കാൻ കൂടുതൽ വിപുലമായ നിരീക്ഷണങ്ങൾ ആവശ്യമാണ്. പ്രപഞ്ചശാസ്ത്രത്തിൽ വലിയ വഴിത്തിരിവായ ഈ പഠനത്തിന്റെ പൂർണ്ണമായ വിവരങ്ങൾ പ്രശസ്ത ശാസ്ത്ര മാസികയായ ‘ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



