സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുമായി അധികൃതർ. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം താൽക്കാലികമായി അടച്ചു. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടാണ് നടപടിയെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദർശകർക്ക് ഏർപ്പെടുത്തിയ ഈ വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് മലയോര മേഖലകളിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുടർച്ചയായ മഴയെ തുടർന്ന് മലയോരങ്ങളിൽ മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്ത സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇടുക്കിയിലെയും തിരുവനന്തപുരത്തെയും മലയോര മേഖലകളിൽ ദുരന്തനിവാരണ സേനയും പൊലീസും കനത്ത ജാഗ്രതയിലാണ്. അനാവശ്യമായ മലയോര യാത്രകൾ പൊതുജനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



