മനുഷ്യന്റെ നിശബ്ദതയെപ്പോലും ഭാഷയാക്കി മാറ്റാനാണ് ആപ്പിൾ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഫേഷ്യൽ റെക്കഗ്നിഷൻ രംഗത്തെ പ്രമുഖരായ Q.ai എന്ന സ്റ്റാർട്ടപ്പിനെ ആപ്പിൾ സ്വന്തമാക്കി. 2014-ന് ശേഷമുള്ള ആപ്പിളിന്റെ ഏറ്റവും വലിയ കരാറാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിളിന്റെ ഭാവി ഉപകരണങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഒരു ‘ഗെയിം ചേഞ്ചർ’ ആയിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
ഒരാൾ ഉച്ചത്തിൽ സംസാരിക്കാതെ തന്നെ അയാൾ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ഒരാൾ സംസാരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴോ അല്ലെങ്കിൽ പതുക്കെ മന്ത്രിക്കുമ്പോഴോ മുഖത്തെ പേശികളിലുണ്ടാകുന്ന അതിസൂക്ഷ്മമായ ചലനങ്ങൾ നിരീക്ഷിച്ചാണ് എഐ ഇത് മനസ്സിലാക്കുന്നത്. ചുറ്റുമുള്ളവർ അറിയാതെ തന്നെ തങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങളുമായി ആശയവിനിമയം നടത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.
ആപ്പിളിന്റെ വിശ്വസ്തനായ പങ്കാളി ആവിയാഡ് മൈസെൽസ് നാല് വർഷം മുമ്പ് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Q.ai. മുൻപ് ആപ്പിളിന്റെ വിഖ്യാതമായ ഫേസ് ഐഡി (Face ID) സാങ്കേതികവിദ്യയ്ക്ക് അടിസ്ഥാനമായ ‘പ്രൈംസെൻസ്’ എന്ന കമ്പനിയും മൈസെൽസാണ് ആപ്പിളിന് കൈമാറിയത്. ഐഫോൺ സുരക്ഷയിൽ വിപ്ലവം സൃഷ്ടിച്ച അതേ ടീം തന്നെ ഇപ്പോൾ മനുഷ്യന്റെ ശബ്ദമില്ലാത്ത സംഭാഷണങ്ങൾ തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയുമായി വീണ്ടും ആപ്പിളിനൊപ്പം ചേരുന്നുവെന്നത് ശ്രദ്ധേയമാണ്.
ഈ സാങ്കേതികവിദ്യ ആപ്പിളിന്റെ എയർപോഡ്സ്, സ്മാർട്ട് ഗ്ലാസുകൾ, വിഷൻ പ്രോ ഹെഡ്സെറ്റുകൾ എന്നിവയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് ജനത്തിരക്കുള്ള സ്ഥലങ്ങളിൽ വെച്ച് സിരി (Siri) പോലുള്ള എഐ അസിസ്റ്റന്റുകളോട് ശബ്ദമുയർത്താതെ തന്നെ സ്വകാര്യമായി സംസാരിക്കാൻ ഇത് വഴിയൊരുക്കും. മെറ്റയുടെ റേ ബാൻ സ്മാർട്ട് ഗ്ലാസുകൾ വിപണിയിൽ മുന്നേറുന്ന സാഹചര്യത്തിൽ, അതിനെ മറികടക്കാനുള്ള ആപ്പിളിന്റെ ശക്തമായ മറുപടിയാണിത്.
നേരത്തെ എയർപോഡ്സിൽ ലൈവ് ട്രാൻസലേഷൻ ഫീച്ചറുകൾ നൽകിയ ആപ്പിൾ, പുതിയ ഏറ്റെടുക്കലിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. മുഖത്തെ പേശികളുടെ ചലനം കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ വിഷൻ പ്രോയിൽ ആപ്പിൾ പരീക്ഷിച്ചുതുടങ്ങിയിരുന്നു. ശബ്ദമില്ലാത്ത സംഭാഷണങ്ങൾ സാധ്യമാകുന്നതോടെ, ഡിജിറ്റൽ ലോകവുമായുള്ള മനുഷ്യന്റെ ഇടപെടലുകൾ കൂടുതൽ സ്വകാര്യവും അനായാസവുമായി മാറും.



