...
Home News 15000 അടി ഉയരത്തിലെത്തുമ്പോൾ തീരെ ചെറിയ ഒരു അമ്പലം ഉണ്ട്; അതിനുള്ളിൽ ഒരു മനുഷ്യൻ്റെ തലയോട്ടിയാണുള്ളത്...

15000 അടി ഉയരത്തിലെത്തുമ്പോൾ തീരെ ചെറിയ ഒരു അമ്പലം ഉണ്ട്; അതിനുള്ളിൽ ഒരു മനുഷ്യൻ്റെ തലയോട്ടിയാണുള്ളത് ( കാശ്മീർ യാത്ര – അഞ്ചാം ഭാഗം)

റോഹ്താങ് പാസിലേക്കുള്ള മറ്റ് റൂട്ടുകളെല്ലാം മഞ്ഞ് മൂടിയതിനാൽ ഏതാനും ആഴ്‌ചകൾക്ക് മുമ്പ് അടച്ചിരുന്നു,അതിനാൽ മണാലി ലേ ഹൈവേയിൽ ഓടി കൊണ്ടിരുന്ന ഏക വാഹനം ഇത് മാത്രമായിരുന്നു .

308

| ആർ ബോസ്

മണാലി ലേ ഹൈവേയിൽ സർച്ചു എന്ന ചെറു ഗ്രാമം പിന്നിട്ട് 30 കിലോമീറ്റർ കഴിയുമ്പോൾ,
ഗാട്ടാ ലൂപ്സെന്ന 21 വളവുകളുടെ ഹെയർപിൻ ശ്രേണിലേക്ക് കയറി മലയുടെ മുകളിൽ 15000 അടി ഉയരത്തിലെത്തുമ്പോൾ 19-ാം നമ്പർ വളവിൽ ഇഷ്ടിക കൊണ്ട് നിർമ്മിച്ച തീരെച്ചെറിയൊരു അമ്പലം ഉണ്ട്. അമ്പലത്തിനുള്ളിൽ ഒരു മനുഷ്യൻ്റെ തലയോട്ടിയാണുള്ളത്. അമ്പലത്തിന് ചുറ്റും വെള്ളം നിറച്ച പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഒരു വലിയ കൂമ്പാരവും സിഗരറ്റ് പാക്കറ്റുകളും കാണാം.

ഇതുവഴി പോകുന്നവർ നേർച്ചയായി അർപ്പിച്ചിട്ട് പോകുന്നതാണത്. ഞങ്ങളുടെ ഡ്രൈവർ മൻജീത് പറഞ്ഞതനുസരിച്ച് അതിന് പിന്നിലുള്ള കഥയിതാണ്: 1999 ഒക്‌ടോബറിൽ ഒരു ട്രക്ക് ഡ്രൈവറും ക്ലീനറും കൂടി മണാലിയിൽ നിന്ന് ലേയിലേക്ക് ലോറിയിൽ ചരക്കുമായി പോകുകയായിരുന്നു. മണാലിയിൽ നിന്നാണ് യാത്ര തുടങ്ങിയത്.ഒക്ടോബർ മാസം അവസാനമായതിനാൽ ഹിമാചലിലെ ഉയർന്ന ചുരങ്ങളിൽ മഞ്ഞു പെയ്യാൻ തുടങ്ങിയിരുന്നു.

മഞ്ഞു വീഴ്ച തുടങ്ങിയതിനെക്കുറിച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അതിന് മുമ്പ് ലേയിൽ എത്താമെന്ന ആത്മവിശ്വാസത്തിലാണ് വണ്ടി എടുത്തത്. അതിനുള്ള സമയം ഉണ്ടായിരുന്നുതാനും.അന്ന് വൈകുന്നേരം കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനാൽ മണാലിയിൽ നിന്ന് റോഹ്താങ് ചുരം കടന്ന അവസാനത്തെ ട്രക്ക് ആയിരുന്നത്. റോഹ്താങ് പാസിലേക്കുള്ള മറ്റ് റൂട്ടുകളെല്ലാം മഞ്ഞ് മൂടിയതിനാൽ ഏതാനും ആഴ്‌ചകൾക്ക് മുമ്പ് അടച്ചിരുന്നു,അതിനാൽ മണാലി ലേ ഹൈവേയിൽ ഓടി കൊണ്ടിരുന്ന ഏക വാഹനം ഇത് മാത്രമായിരുന്നു .

കീലോങ്ങും ബാരാലാച്ചാ ചുരവും പിന്നിട്ട് ലോറി സുരക്ഷിതമായി ഗാട്ടാ ലൂപ്പിലെത്തി. കയറ്റം കയറിത്തിരാറായപ്പോൾ വെറും രണ്ട് വളവുകൾ മാത്രം അവശേഷിക്കെ 19-ാം വളവിൽ ട്രക്ക് ബ്രേക്ക് ഡൗണായി. എത്ര ശ്രമിച്ചിട്ടും ഡ്രൈവർക്ക് വാഹനത്തിൻ്റെ തകരാർ പരിഹരിക്കാനായില്ല. സഹായത്തിനായി ഏതെങ്കിലും വണ്ടി വരുമെന്ന പ്രതീക്ഷയിൽ കാത്തുനിന്നെങ്കിലും ഇരു വശത്തുനിന്നും ഒരു വാഹനം പോലും വന്നില്ല.

15000 അടി ഉയരത്തിൽ അസ്ഥി മരവിപ്പിക്കുന്ന തണുപ്പിലും കാറ്റിലും ഏതാനും മണിക്കൂർ നിന്നപ്പോളേക്ക് കിളിക്ക് അസുഖം പിടിപെടുകയും ആരോഗ്യസ്ഥിതി വളരെപ്പെട്ടന്ന് മോശമാകുകയും ചെയ്തു. കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് ഡ്രൈവർ അടുത്ത ഗ്രാമത്തിലേക്ക് നടന്ന് പോയി മെക്കാനിക്കിനെ വിളിക്കാൻ തീരുമാനിച്ചു. നടക്കാൻ പോലും കഴിയാത്ത കിളിയോട് എന്തെങ്കിലും വാഹനം വന്നാൽ സഹായം ചോദിക്കാൻ പറഞ്ഞേല്പിച്ചിട്ട് ഡ്രൈവർ ഗ്രാമത്തിലേക്ക് നടന്നു . ഏറ്റവും അടുത്തുള്ള ഗ്രാമമായ സർചു 30 കിലോമീറ്റർ അകലെയായിരുന്നു.

അവിടെയെത്തിയ ഡ്രൈവർക്ക് പക്ഷേ അന്ന് മെക്കാനിക്കിനെ കിട്ടിയില്ല. നിരാശനായ ഡ്രൈവർ ക്ലീനറുടെ അവസ്ഥയോർത്ത് തിരികെ ട്രക്കിലേക്ക് നടക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കു കനത്ത മഞ്ഞ് വീഴച തുടങ്ങിരുന്നു. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെയുള്ള ഏതാനും ദിവസങ്ങൾ ഡ്രൈവർ സർച്ചുവിൽ കുടുങ്ങിപ്പോയി. ഒടുവിൽ കാലാവസ്ഥ മെച്ചപ്പെട്ടപ്പോൾ മെക്കാനിക്കുമായി ഡ്രൈവർ19-ാം ലൂപ്പിലേക്ക് മടങ്ങിയെത്തിയപ്പോൾ ലോറിക്കകത്ത് മരിച്ച് കിടക്കുന്ന കിളിയെയാണ് കണ്ടത്.

രോഗവും തണുപ്പും വിശപ്പും ദാഹവും താങ്ങാനാകാതെ കിളി നരകിച്ച് മരിച്ചിരുന്നു. മരണം നടന്ന ഗാട്ടാ ലൂപ്പിലെ 19-ാം വളവിൽ തന്നെ മൃതദേഹം ഗ്രാമവാസികളുടെ സഹായത്തോടെ സംസ്‌കരിച്ചു. പിന്നിട് ഹൈവേ തുറന്നപ്പോൾ അതുവഴി പോയ പല യാത്രക്കാരും വിചിത്രമായ ഒരു കാഴ്ച കണ്ടു. ഗാട്ടാ ലൂപ്പിൽ തലവഴി ഷാളിട്ട് മുഖം മറച്ചൊരാൾ വാഹനങ്ങൾക്ക് നേരെ കൈകാണിച്ച് ദാഹം കൊണ്ട് മരിക്കുമെന്ന അവസ്ഥയിൽ താഴ്ന്ന ശബ്ദത്തിൽ വെള്ളത്തിനായി കേണപേക്ഷിക്കുന്നു. അയാളുടെ കൈയിലേയ്ക്ക് വെള്ളക്കുപ്പി കൊടുത്തവർ കണ്ടത് പുകമഞ്ഞിലൂടെ എന്ന പോലെ കൈക്കുളളിലൂടെ കുപ്പികൾ നിലത്ത് വീഴുന്ന മായക്കാഴ്ചയാണ്.

വണ്ടി നിർത്താതെ പോയവർക്ക് മുന്നോട്ടുള്ള യാത്രയിൽ വാഹനം തകരാർ ആയനടക്കം നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടതായി പ്രചരണമുണ്ടായി.ഗാട്ടാ ലൂപ്പിലെ ഈ പ്രേതകഥ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും അത് അവരെ ഭയപ്പെടുത്തുകയും ചെയ്തു. അവിടെ മരിച്ചയാളുടെ ആത്മാവിനെ ശാന്തമാക്കാൻ, ഗ്രാമവാസികൾ അതേ സ്ഥലത്ത് ഒരു ചെറിയ ക്ഷേത്രം നിർമ്മിച്ച് തലയോട്ടി സ്ഥാപിച്ചു. വെള്ളവും ബിസ്കറ്റും സിഗരറ്റും ആത്മാവിനായി അർപ്പിച്ചു.

ഈ സംഭവത്തിന് ശേഷം ഇതുവഴി കടന്ന് പോകുന്ന നാട്ടുകാരും ഈ കഥ കേട്ടറിഞ്ഞവരും ഒരു വാട്ടർ ബോട്ടിലോ സിഗരറ്റോ ബീഡിയോ ബിസ്കറ്റോ വഴിപാടായി അർപ്പിക്കാൻ തുടങ്ങി. ഇക്കഥയൊന്നുമറിയാത്തവർ തലയോട്ടിയമ്പലത്തെ മൈൻഡ് ചെയ്യാതെ പോകും. ഇപ്പോൾ ഇവിടെ വെള്ളക്കുപ്പികളുടെ ചെറിയൊരു കൂന തന്നെ കാണാം

( തുടരും)

( ലേഖനത്തിന്റെ മുൻ ഭാഗം ഇവിടെ വായിക്കാം)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.