പക്ഷിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ കോഴി വിഭവങ്ങൾക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിലക്ക് ഏർപ്പെടുത്തി. നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഉപഭോക്താക്കളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചതിന് പിന്നാലെയാണ് ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എഫ്എസ്എസ്എഐയുടെ നടപടി മുന്നറിയിപ്പില്ലാതെയായിരുന്നുവെന്ന് ഉടമകൾ ആരോപിച്ചു. ഇതിന്റെ ഭാഗമായി 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം.
നിലവിൽ ജില്ലയിൽ താറാവുകളിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ നശിപ്പിക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നു. ആലപ്പുഴയിൽ മാത്രം ഏകദേശം ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗവ്യാപനം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.



