രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ, ഈ വർഷം ഡിസംബറോടെ ഡൽഹിയിലും മുംബൈയിലും 5ജി സേവനങ്ങൾ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിഎസ്എൻഎല്ലിന്റെ 5ജി സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ വിജയകരമാണെന്നും, അവ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിലെ 4ജി സേവനങ്ങൾക്ക് ഉപയോഗിച്ചതുപോലെ തന്നെ 5ജി നെറ്റ്വർക്ക് വിന്യാസത്തിനും ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങളും സാങ്കേതികവിദ്യയുമാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. ഒരു തകരാറുമില്ലാതെ എല്ലാ ഉപകരണങ്ങളും സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ടെലികോം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. 2025 ഡിസംബറോടെ ഡൽഹിയിലും മുംബൈയിലും വാണിജ്യാടിസ്ഥാനത്തിൽ 5ജി സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ രാജ്യവ്യാപകമായി 5ജി സേവനങ്ങൾ നൽകിത്തുടങ്ങിയ സാഹചര്യത്തിലാണ് ബിഎസ്എൻഎൽ വൈകിയാണെങ്കിലും ഈ രംഗത്തേക്ക് വരുന്നത്.
ബിഎസ്എൻഎല്ലിന്റെ 4ജി വിന്യാസം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. 4ജി സേവനം ആരംഭിക്കാൻ വൈകിയതിനാൽ കമ്പനിക്ക് ധാരാളം വരിക്കാരെ നഷ്ടമായിരുന്നു. പലരും സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരിലേക്ക് മാറുകയും പുതിയ സിമ്മുകൾ എടുക്കുകയും ചെയ്തിരുന്നു.
ടാറ്റ കൺസൾട്ടൻസി സർവീസസ്, തേജസ് നെറ്റ്വർക്സ്, സി-ഡോപ്റ്റ് എന്നിവയുടെ സഹകരണത്തോടെ ഒരു ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാനുള്ള കരാറാണ് ബിഎസ്എൻഎൽ നൽകിയിരിക്കുന്നത്. 25,000 കോടി രൂപയിലേറെയാണ് ഈ പദ്ധതിയുടെ ചെലവ്. നിലവിൽ സ്ഥാപിക്കുന്ന ടവറുകൾ പിന്നീട് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുന്നതാണ്. ഇതുവരെ 95,000 4ജി ടവറുകളാണ് ബിഎസ്എൻഎൽ പൂർത്തിയാക്കിയത്.



