മനുഷ്യരല്ലാത്ത, പേര് ചൊല്ലി ആളുകളെ അഭിസംബോധന ചെയ്യുന്ന മറ്റൊരു ജീവവര്‍ഗത്തെ കണ്ടെത്തിയിരിക്കുകയാണ് മനുഷ്യന്‍. ആനകളാണ് ഇത്തരത്തിൽ പരസ്പരം പേര് വിളിക്കുന്നത് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ആഫ്രിക്കയിലെ കെനിയയിലെ ആനക്കൂട്ടങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍.
മംഗലാംകുന്ന് കർണ്ണൻ, ഗുരുവായൂർ കേശവൻ , തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്നിവയെല്ലാം കേരളത്തിലെ നാട്ടാനകള്‍ക്ക് അതത് ആനകളുടെ ഉടമസ്ഥര്‍ നല്‍കിയ പേരുകളാണ്. ഈ പേരുകള്‍ ചൊല്ലി വിളിക്കുമ്പോള്‍ ആനകള്‍ പാപ്പാന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാറുണ്ട്. എന്നാല്‍ മനുഷ്യന് കേള്‍ക്കാന്‍ പോലും പറ്റാത്തത്ര താഴ്ന്ന ശബ്ദത്തില്‍ ആനകള്‍ പരസ്പരം പേര് ചൊല്ലി വിളിക്കാറുണ്ടെന്നാണ് കണ്ടെത്തൽ.
ഡോള്‍ഫിനുകളും തത്തകളും മനുഷ്യ ശബ്ദങ്ങളെ അനുകരിക്കുന്നത് ഇതിന് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ്, സ്വന്തമായി പേര് ചൊല്ലി മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്ന ഒരു മൃഗത്തെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പെരുമാറ്റ പരിസ്ഥിതി ശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍.
ആനകളുടെ വിവിധ ശബ്ദങ്ങളെ റെക്കോര്‍ഡ് ചെയ്ത് അവയില്‍ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അൽഗോരിതം ഉപയോഗിച്ചാണ് പഠനം നടത്തിയത്. 1986 നും 2022 നും ഇടയിൽ കെനിയയിലെ സാംബുരു നാഷണൽ റിസർവിലും അംബോസെലി നാഷണൽ പാർക്കിലും രേഖപ്പെടുത്തിയ ആനകളുടെ മൂളലുകള്‍ (rumbles) ഗവേഷകർ പരിശോധിച്ചു.
മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ച് ഇതില്‍ നിന്നും 469 വ്യത്യസ്ത കോളുകൾ സംഘം തിരിച്ചറിഞ്ഞു, അതിൽ 101 ആനകൾ പേര് ചൊല്ലി വിളിക്കുമ്പോള്‍ 117 ഓളം ആനകള്‍ പ്രതികരിക്കുകയും വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ എല്ലാ ആനകളും ഒരേ ആവര്‍ത്തിയിലല്ല ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത്. ചിലപ്പോള്‍ വലിയ ഗര്‍ജ്ജനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ മറ്റ് ചിലപ്പോള്‍ മനുഷ്യന് കേള്‍ക്കാന്‍ പോലും പറ്റാത്തതരത്തിലുള്ള മൂളലുകള്‍ ഉണ്ടാക്കുന്നു.
ആനകള്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിളിക്കുന്ന ശബ്ദങ്ങള്‍, ഗവേഷകര്‍ റെക്കോര്‍ഡ് ചെയ്ത് ആനകളെ കേള്‍പ്പിച്ചപ്പോള്‍ ആ കുടുംബത്തിലുള്ളതോ ആ കുടുംബമോ കൂട്ടമോ ആയി സൗഹൃദത്തിലുള്ള ആനകള്‍ പ്രതികരിച്ചെന്നും എന്നാല്‍ മറ്റ് ആനകളുടെ ശബ്ദങ്ങള്‍ കേള്‍പ്പിച്ചപ്പോള്‍ അവ തീരെ താത്പര്യം കാണിച്ചില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പരിചിതമായ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ആനകള്‍ വളരെ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചെന്നും പഠനം പറയുന്നു. പുതിയ പഠനത്തിലൂടെ ആനകള്‍ക്കും സ്വന്തമായ പേരുകളുണ്ടെന്നും ഇവ പരിണാമപരമായ ഉത്ഭവവുമായി ബന്ധിപ്പെട്ടിരിക്കുന്നതിനാല്‍ കൂടുതല്‍ പഠനം ആവശ്യമുണ്ടെന്നും പഠനത്തിന്‍റെ രചയിതാവായ ജോർജ്ജ് വിറ്റെമെയർ പറയുന്നു.



