തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44) ൻ്റെ അവയവങ്ങൾ ആറ് പേർക്ക് പുതുജീവനേകുന്നു. അരുണിൻ്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്‌തത്.
യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുൺ. ജൂൺ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ എട്ടിന് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവ ദാനത്തിന് സന്നദ്ധരാവുക ആയിരുന്നു.
മഹത്തായ അവയവദാനത്തിന് തയ്യാറായ അരുണിൻ്റെ കുടുംബത്തിന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ്റെ (കെ- സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സംസ്‌കാരം ജൂലൈ 10ന് പകൽ രണ്ട് മണിക്ക് കോട്ടയത്തെ വീട്ടുവളപ്പിൽ നടക്കും.
പിആർ ജനാർദ്ദനൻ നായർ, എം.രാധാമണി അമ്മ എന്നിവരാണ് അരുണിൻ്റെ മാതാപിതാക്കൾ. എസ്. ദേവി പ്രസാദ് ഭാര്യയാണ്. ആദിത്യ നായർ, നിതാര നായർ എന്നിവർ മക്കളാണ്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



