കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെക്കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വിവിധ തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ ശക്തമായി നടക്കുകയാണ്. ഇത്തരത്തിലുള്ള തെറ്റിദ്ധാരണകളും അര്‍ദ്ധസത്യങ്ങളും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ എന്താണെന്ന് പൊതുജനം വ്യക്തമായി അറിയേണ്ടതുണ്ട്.
ഇതിനിടയില്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരായി സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കപ്പെടുകയാണ്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കപ്പെടുകയാണോ, അതോ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ് ഉന്നയിക്കപ്പെടുന്നതോ എന്നതും ഗൗരവമായി വിലയിരുത്തേണ്ട ഘട്ടമാണിത്.
അതിനാല്‍, വികാരപരമായ പ്രചരണങ്ങള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കും അതീതമായി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ നിലവിലെ അവസ്ഥ, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, യാഥാര്‍ത്ഥ്യ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ച് സുതാര്യവും വസ്തുനിഷ്ഠവുമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തേണ്ടത് അനിവാര്യമാണ്. സത്യം തിരിച്ചറിയാനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനും പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.
മുസ്ലിം ലീഗുമായി അടുത്തുനിൽക്കുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയാ ഇൻഫ്ളുവന്സർ മാരും ഈ വ്യാജ പ്രചാരണത്തിന്റെ ഭാഗമായി മാറുന്നു എന്നത് നിർഭാഗ്യകരമാണ് . മുൻ യുഡിഎഫ് സർക്കാർ 24.03.2012ലെ ഉത്തരവിലൂടെ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം നടത്തിയതല്ലാതെ ഒരു നിര്‍മ്മാണവും നടത്തിയില്ല എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.
ടൌൺ വിട്ട് കര്‍ണാടക ബോര്‍ഡറായ ഉക്കനടുക്കയില്‍ മെഡിക്കല്‍ കോളേജിനായി സ്ഥലം തീരുമാനിച്ചത് മുതൽ തുടങ്ങുന്നു അന്നത്തെ ഭരണത്തിൽ സ്വാധീനം ഉണ്ടായിരുന്ന ലീഗിന്റെ പങ്ക് ഇതിൽ . ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് കിട്ടാതിരിക്കാന്‍ ഇടപെട്ടത് ആരാണ് ? ഇതിന്റെ പിന്നില്‍ കച്ചവട താത്പര്യമല്ലേ ഉണ്ടായിരുന്നത് ?
ഭരണത്തിലിരുന്നപ്പോള്‍ ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ മെഡിക്കല്‍ കോളേജിനെതിരെ രംഗത്ത് വരുന്നത് എന്നത് ദൗർഭാഗ്യമാണ് . ഇന്ത്യയിലെ ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളായി പ്രഖ്യാപിച്ചപ്പോള്‍ കാസര്‍ഗോഡിനെ കേന്ദ്രം തഴഞ്ഞു. തുക അനുവദിച്ചതുമില്ല.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം എന്താണ് ചെയ്തത്?
ആദ്യ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഘട്ടം ഘട്ടമായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ പറഞ്ഞ സൗക്യങ്ങളെല്ലാമൊരുക്കി കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന് അനുമതി ലഭ്യമാക്കി. ക്രമേണ 50 വിദ്യാര്‍ത്ഥികളുടെ എംബിബിഎസ് ക്ലാസുകള്‍ ആരംഭിച്ചു.
2016 ൽ എല്‍ഡിഎഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടമായി 25.07.2016ല്‍ 5 കോടി രൂപ അനുവദിച്ചത്. കൂടാതെ 25 കോടിയുടെ അക്കാഡമിക് ബ്ലോക്ക് പൂര്‍ത്തിയാക്കുകയും ചെയ്തു. 95 കോടി രൂപയുടെ ആശുപത്രിക്ക് തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കും 160 കോടി രൂപ അനുവദിച്ച് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്.
മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍ നിന്ന് 160 കോടി രൂപയുടെ ഭരണാനുമതി നല്‍കി. കോവിഡ് സമയത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചപ്പോള്‍ ഈ അക്കാഡമിക് ബ്ലോക്കാണ് കോവിഡ് ആശുപത്രിയായി സജ്ജമാക്കിയത്. ഇതിലൂടെ അനേകം ജീവനുകളാണ് രക്ഷിച്ചത്.
ഇടതുമുന്നണി സർക്കാർ ചെയ്ത കാര്യങ്ങൾ
· 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.
· പ്രിന്‍സിപ്പല്‍, അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.
· പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തുടങ്ങിയ സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെ 31 തസ്തികകള്‍ 3.12.2025ല്‍ സൃഷ്ടിച്ചു.
· കാസര്‍ഗോഡ് ജില്ലയിലെ തന്നെ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒപികളാണ് സ്ഥാപിച്ചത്.
· ന്യൂറോളജി വിഭാഗം ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി.
· ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു
· 60 സീറ്റുകളോടെ നഴ്‌സിംഗ് കോളേജ് ആരംഭിച്ചു.
· ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.
· 29 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍
· മെഡിക്കല്‍ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. 90 പൂര്‍ത്തിയാക്കി,.
· റേഡിയോളജി സേവനങ്ങള്‍ക്ക് എ.ഇ.ആര്‍.ബിയില്‍ നിന്ന് അംഗീകാരം ലഭിച്ചു.



