കാഴ്ച നഷ്ടപ്പെട്ടവർക്ക് പുതുപ്രതീക്ഷ നൽകിക്കൊണ്ട് ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ സയൻസ് കോർപ്പ് ‘PRIMA’ (പ്രൈമ) എന്ന വിപ്ലവകരമായ ചികിത്സാ സംവിധാനം വിപണിയിലെത്തിക്കുന്നു. ജീവിതകാലം മുഴുവൻ ഇരുട്ടിൽ കഴിയേണ്ടി വരുമെന്ന് കരുതിയവർക്ക് കാഴ്ച തിരികെ ലഭിക്കാൻ സഹായിക്കുന്ന ലോകത്തെ തെളിയിക്കപ്പെട്ട ഏക ചികിത്സാ സംവിധാനമാണിതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ മെഡിക്കൽ ഡിവൈസ് റെഗുലേഷന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ, 30 യൂറോപ്യൻ രാജ്യങ്ങളിൽ ഈ സംവിധാനം ലഭ്യമാക്കാൻ സാധിക്കും.
ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് മുൻ പ്രസിഡന്റായിരുന്ന മാക്‌സ് ഹോഡാക് സ്ഥാപിച്ച കമ്പനിയാണ് സയൻസ് കോർപ്പ്. നിശബ്ദമായി മുന്നേറ്റം നടത്തിയ ഈ കമ്പനി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ന്യൂറാലിങ്കിനെ പിന്നിലാക്കി വാണിജ്യ വിപണിയിലേക്ക് ആദ്യമായി കടന്ന യുഎസ് ബ്രെയിൻ-ഇംപ്ലാന്റ് കമ്പനിയായി മാറി. ഒരു യുഎസ് കമ്പനിയിൽ നിന്ന് നേരിട്ട് വാണിജ്യാടിസ്ഥാനത്തിൽ രോഗികളിലേക്ക് എത്തുന്ന ആദ്യ ബ്രെയിൻ ഇംപ്ലാന്റ് ഉപകരണമായിരിക്കും ‘പ്രൈമ’. ഈ സംവിധാനം ഉപയോഗിച്ചുള്ള ആദ്യത്തെ ശസ്ത്രക്രിയ ഉടൻ ജർമ്മനിയിൽ നടക്കുമെന്നാണ് വിവരം.
ലോകമെമ്പാടും ഏകദേശം 50 ലക്ഷത്തിലധികം ആളുകളെ ബാധിച്ചിട്ടുള്ള AMD (പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ) എന്ന രോഗാവസ്ഥയ്ക്കാണ് പ്രൈമ പ്രധാനമായും പരിഹാരം കാണുന്നത്. റെറ്റിനയിലെ മാക്യുലയ്ക്ക് തകരാറുണ്ടാകുന്നത് മൂലം കാഴ്ച മങ്ങുകയോ പൂർണ്ണമായും നഷ്ടപ്പെടുകയോ ചെയ്യുന്ന ഈ അവസ്ഥയ്ക്ക് ദശാബ്ദങ്ങളായി ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നില്ല. എന്നാൽ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ (NEJM) പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം, പ്രൈമ ഉപയോഗിച്ച രോഗികളിൽ കേന്ദ്ര കാഴ്ച (central vision) വീണ്ടെടുത്തതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചിപ്പും സ്മാർട്ട് ഗ്ലാസുകളും ചേർന്നതാണ് പ്രൈമയുടെ പ്രവർത്തന രീതി. റെറ്റിനയ്ക്ക് താഴെയായി ഘടിപ്പിക്കുന്ന തീരെ കട്ടികുറഞ്ഞ ഒരു ഫോട്ടോവോൾട്ടായിക് ഇംപ്ലാന്റാണ് ഇതിന്റെ പ്രധാന ഭാഗം. കണ്ണിന് മറ്റ് ദോഷങ്ങളുണ്ടാക്കാതെ റെറ്റിനയുടെ കേടുപാട് സംഭവിച്ച ഭാഗത്ത് ഇത് നേരിട്ട് സ്ഥാപിക്കാം. പ്രത്യേക കണ്ണടകൾ വഴി കണ്ണിലേക്ക് അൾട്രാവയലറ്റ് പ്രകാശം പ്രൊജക്റ്റ് ചെയ്യുകയും, ചിപ്പ് ആ പ്രകാശത്തെ വൈദ്യുത സിഗ്‌നലുകളാക്കി മാറ്റി തലച്ചോറിന് ചിത്രങ്ങൾ പ്രോസസ്സ് ചെയ്യാൻ അവസരം നൽകുകയും ചെയ്യുന്നു. ഈ കണ്ണടയിൽ അക്ഷരങ്ങൾ വലുതാക്കി കാണാൻ സഹായിക്കുന്ന ‘സൂം-ഇൻ’ സംവിധാനവുമുണ്ട്.
38 രോഗികളിൽ നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ പ്രൈമയുടെ ഫലം അമ്പരപ്പിക്കുന്നതായിരുന്നു. 84 ശതമാനം രോഗികളിലും അക്ഷരങ്ങളും സംഖ്യകളും വാക്കുകളും വായിക്കാനുള്ള കഴിവ് തിരികെ ലഭിച്ചു എന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം 80 ശതമാനം രോഗികളും 12 മാസത്തെ ചികിത്സയ്ക്ക് ശേഷം കാര്യമായ കാഴ്ചശക്തി കൈവരിച്ചു. മുൻപ് ചികിത്സയില്ലാതിരുന്ന ഈ രോഗത്തിന് പ്രൈമ വലിയൊരു ആശ്വാസമായി മാറിയെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതോടെ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും മൂല്യവത്തായ ബ്രെയിൻ-ഇംപ്ലാന്റ് കമ്പനിയായി സയൻസ് കോർപ്പ് മാറിയിരിക്കുകയാണ്.
യൂറോപ്പിലെ വിതരണത്തിന് പിന്നാലെ അമേരിക്കൻ വിപണിയിലേക്കും പ്രൈമ എത്തിക്കുന്നതിനായുള്ള ചർച്ചകൾ കമ്പനി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി (FDA) നടത്തിവരികയാണ്. സാങ്കേതികവിദ്യ ആരോഗ്യമേഖലയിൽ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ ഉത്തമ ഉദാഹരണമാണ് ഈ കണ്ടെത്തൽ. വരും വർഷങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതോടെ ലക്ഷക്കണക്കിന് ആളുകളുടെ കാഴ്ച വൈകല്യങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.



