...
Home Health ‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

'അജ്ഞാതരുടെ' കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഹതഭാഗ്യരായ അമ്മമാർ കേരളത്തിലും ഉണ്ടാകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

623

കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി മാറ്റിയിരിക്കുകയാണ്.

ആകാംക്ഷാപൂര്‍വം കാത്തിരുന്ന് ജന്മം നല്‍കിയ കുഞ്ഞ് മറ്റാരുടേതോ ആണെന്ന അവകാശ വാദത്തിൽ ഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു യുവതി. അമേരിക്കയിലാണ് സംഭവം. ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ ക്രിസ്റ്റീന മുറെ എന്ന യുവതി കേസ് ഫയല്‍ ചെയ്‌തതായി എന്‍ബിസി ന്യൂസ്‌ റിപ്പോര്‍ട്ടു ചെയ്‌തു.

38 വയസുകാരിയായ ക്രിസ്റ്റീന മുറെയും അവള്‍ക്ക് ബീജം നല്‍കിയ ആളും വെളുത്ത വര്‍ഗക്കാരായിട്ടും അവര്‍ക്ക് ജനിച്ച കുഞ്ഞ് ആഫ്രിക്കന്‍- അമേരിക്കന്‍ വശത്തില്‍പ്പെട്ടതാണെന്ന് കണ്ടെത്തി. രണ്ടുവര്‍ഷം മുമ്പാണ് ഗര്‍ഭം ധരിക്കുന്നതിന് ക്രിസ്റ്റീന ഐവിഎഫ് ചികിത്സയെടുത്തത്.

2023 ഡിസംബറില്‍ അവര്‍ ആരോഗ്യവാനായ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ‘‘ഞാന്‍ വളരെ സന്തോഷവതി ആയിരുന്നു. ഞാന്‍ ഒരു അമ്മയായിരിക്കുന്നു. ജനിച്ച കുഞ്ഞ് സുന്ദരനും ആരോഗ്യവാനും ആയിരുന്നു. പക്ഷേ, എന്തോ ഒരു കുഴപ്പമുണ്ടെന്ന് വളരെ വ്യക്തമായിരുന്നു,’’ -ക്രിസ്റ്റീന പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.

പ്രസവത്തിന് ശേഷം ക്രിസ്റ്റീനയും കുഞ്ഞും ഡിഎന്‍എ പരിശോധനക്ക് വിധേയയായി. കുഞ്ഞുമായി അവര്‍ക്ക് യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ലെന്ന് കണ്ടെത്തി. ‘‘പ്രസവിച്ചുവെങ്കിലും ജനിതകപരമായി കുഞ്ഞ് എൻ്റെതല്ല. അവന് ഞാനുമായി രക്തബന്ധമില്ല. എൻ്റെതിന് സമാനമായ കണ്ണുകളില്ല. പക്ഷേ, അവന്‍ എൻ്റെ മകന്‍ തന്നെയാണ്. എപ്പോഴും എൻ്റെ മകനായിരിക്കും. എന്നാല്‍, എൻ്റെ മനസ്സ് ഒരിക്കലും പൂര്‍ണമായി സുഖപ്പെടുകയോ പൂര്‍ണമായും മുന്നോട്ട് പോകുകയോ ഇല്ല. ഞാന്‍ എപ്പോഴും എൻ്റെ മകന് വേണ്ടി ആഗ്രഹിക്കുകയും അവന്‍ എങ്ങെനെയുള്ള ഒരാളായി മാറുമെന്ന് ചിന്തിക്കുകയും ചെയ്യും,’’ -അവര്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന് ജന്മം നല്‍കിയ ഉടന്‍ തന്നെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ക്രിസ്റ്റീന വിവരം അറിയിച്ചു. കുട്ടിയുടെ ജീവശാസ്ത്രപരമായ കാര്യങ്ങൾ മാതാപിതാക്കളോട് ഇക്കാര്യം പറയുകയും ചെയ്‌തു.

‘‘കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുള്ള ഞെട്ടല്‍ അവര്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ക്രിസ്റ്റീന ഒരു കോക്കേഷ്യന്‍ സ്ത്രീയാണ്. സമാനമായ രൂപഭാവമുള്ള ബീജ ദാതാവിനെയാണ് അവര്‍ തിരഞ്ഞെടുത്തതും. എന്നാല്‍ അവര്‍ പ്രസവിച്ചത് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശത്തില്‍പ്പെട്ട കുഞ്ഞിനെയാണ്. ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഇതുപോലെയുള്ള തെറ്റുകള്‍ ഒരിക്കലും സംഭവിക്കരുത്. അത് തെറ്റാണ്,’’ -ക്രിസ്റ്റീനയുടെ അഭിഭാഷകന്‍ ആദം വുള്‍ഡ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുമ്പ് ആരിലും സംഭവിച്ചിട്ടില്ലെന്നും ക്രിസ്റ്റീനയെ ചികിത്സിച്ച ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് അവകാശപ്പെട്ടു. ‘‘ഈ പിശക് കണ്ടെത്തിയ അതേദിവസം തന്നെ ഞങ്ങള്‍ ആഴമേറിയ വിശകലനം നടത്തുകയും ചികിത്സ തേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുകയും ചെയ്‌തു. വീണ്ടും ഇത്തരമൊരു സംഭവം നടക്കില്ലെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

‘അജ്ഞാതരുടെ’ കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഹതഭാഗ്യരായ അമ്മമാർ കേരളത്തിലും ഉണ്ടാകുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭർത്താവിൻ്റെ ബീജം അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ് ചില ക്ലിനിക്കുകൾ അജ്ഞാതരുടെ ബീജം കുത്തിവെച്ച് കുട്ടികളെ ജനിപ്പിക്കുന്നത്.

കേരളത്തിൽ വരുമാന മാർഗത്തിന് രഹസ്യമായി ബീജദാനം നടത്തുന്ന പുരുഷന്മാരും ഉണ്ടെന്നാണ് പുറത്തുവരാത്ത ചില രഹസ്യങ്ങൾ. ദമ്പതികൾക്ക് സംശയം ഉണ്ടാകുമ്പോഴോ, എതെകിലും സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്തുമ്പോഴോ ആണ് ഈ കൊടും ചതിയുടെ ചുരുളഴിയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.