ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന ‘ക്യാപ്ച’ (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. നിലവിൽ ചിത്രങ്ങളിൽ നിന്ന് കാറുകളോ സൈക്കിളുകളോ തിരിച്ചറിയാൻ ആവശ്യപ്പെടുന്ന പഴയ രീതിക്ക് പകരം ഇനി മുതൽ ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന പുതിയ രീതിയാണ് ഗൂഗിൾ നടപ്പിലാക്കുന്നത്. വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റമെങ്കിലും, ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ, വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്താൽ മാത്രമേ വെരിഫിക്കേഷൻ പൂർത്തിയാകൂ. ഗൂഗിൾ പ്ലേ സർവീസസ് 25.41.30 അല്ലെങ്കിൽ അതിനുമുകളിലുള്ള പതിപ്പുകളുള്ള ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ സേവനം ലഭ്യമാകുക. അതേസമയം, ഐഫോൺ ഉപയോക്താക്കൾക്ക് ഈ ക്യുആർ ടെസ്റ്റ് പൂർത്തിയാക്കാൻ പ്രത്യേകമായി റീകാപ്ച (reCAPTCHA) ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പുതിയ സംവിധാനം ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച് വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. സാധാരണയായി ഒരു വെബ്സൈറ്റ് നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ നിങ്ങൾ ലോഗിൻ ചെയ്യേണ്ടതുണ്ട്, എന്നാൽ പുതിയ മാറ്റത്തിലൂടെ നിങ്ങൾ ബ്രൗസറിൽ ലോഗിൻ ചെയ്തില്ലെങ്കിൽ പോലും വെബ്സൈറ്റ് സന്ദർശന വിവരങ്ങൾ നിങ്ങളുടെ ഫോണുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടും. ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ പ്ലേ സർവീസസ് എപ്പോഴും ലോഗിൻ ചെയ്തിരിക്കുന്നതിനാൽ, ഉപയോക്താക്കൾ ഏതൊക്കെ വെബ്സൈറ്റുകൾ സന്ദർശിക്കുന്നു എന്നതിന്റെ പൂർണവിവരങ്ങൾ ഗൂഗിളിന് എളുപ്പത്തിൽ ശേഖരിക്കാൻ ഇത് വഴിയൊരുക്കുന്നു.
ലോകമെമ്പാടുമുള്ള 5.3 ദശലക്ഷത്തിലധികം കമ്പനികൾ ഗൂഗിൾ റീകാപ്ച ഉപയോഗിക്കുന്നുണ്ടെന്നതിനാൽ ഈ മാറ്റം വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും. ഗൂഗിൾ സേവനങ്ങൾ ഇല്ലാത്ത ‘ഡീ-ഗൂഗിൾഡ്’ ഫോണുകളിൽ (ഉദാഹരണത്തിന് ഗ്രാഫീൻ ഒഎസ്) ഈ പുതിയ ക്യുആർ വെരിഫിക്കേഷൻ പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. റെഡ്ഡിറ്റിലെ ഒരു ഉപയോക്താവാണ് ഈ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്, 2025 ഒക്ടോബർ മുതൽ ഗൂഗിൾ ഈ സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണെന്നാണ് വിവരം.



