പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേർ ആന്റി-റിട്രോവൈറൽ തെറാപ്പി ആരംഭിച്ച ശേഷം “കാണാതായതായി” റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ ദിനപത്രത്തിലെ എഡിറ്റോറിയലിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ പ്രകാരം, പാകിസ്ഥാൻ ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ഏറ്റവും വേഗത്തിൽ വളരുന്ന എച്ച്ഐവി പകർച്ചവ്യാധി കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ആഫ്രിക്കയുടെ അറ്റം , മധ്യേഷ്യ എന്നിവിടങ്ങളിലായി 22 രാജ്യങ്ങൾ ഉൾപ്പെടുന്ന ഈ മേഖലയിലാണ് ഈ ആശങ്കാജനകമായ വർധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ രാജ്യത്തെ പുതിയ എച്ച്ഐവി അണുബാധകൾ 200 ശതമാനത്തിലധികം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2010-ൽ 16,000 ആയിരുന്ന കേസുകൾ 2024-ഓടെ 48,000 ആയി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പൊതുജന ബോധവൽക്കരണ ക്യാമ്പെയിനുകളും ഹാനി കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങളും ഫലപ്രദമാകാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. രജിസ്റ്റർ ചെയ്ത രോഗികൾ രാജ്യത്ത് ചികിത്സ ലഭിക്കുന്ന മൊത്തം 3,69,000 എച്ച്ഐവി ബാധിതരുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങൾ, സൂചി പങ്കിടൽ എന്നിവ പ്രധാന പകർച്ച മാർഗങ്ങളായി തുടരുന്നതിനൊപ്പം, അസുരക്ഷിതമായ കുത്തിവയ്പ്പ് രീതികൾ, അണുവിമുക്തമല്ലാത്ത രക്തപ്പകർച്ച, ദുർബലമായ ഇൻഫെക്ഷൻ നിയന്ത്രണം, അനിയന്ത്രിതമായ വ്യാജ ചികിത്സകൾ എന്നിവയും കുട്ടികൾക്കും പങ്കാളികൾക്കും രോഗം പടരാൻ കാരണമാകുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റവും ആശങ്കാജനകമായ കാര്യം കുട്ടികളിൽ രോഗവ്യാപനത്തിന്റെ വർധനവാണ്. 0–14 വയസ്സുള്ള കുട്ടികളിലെ പുതിയ കേസുകൾ 2010-ലെ 530-ൽ നിന്ന് 2023-ൽ 1,800 ആയി ഉയർന്നതായും, ചില പ്രാദേശിക ഹോട്ട്‌സ്‌പോട്ടുകളിൽ പുതിയ കേസുകളുടെ 80 ശതമാനത്തിലധികവും കുട്ടികളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലാർക്കാന, ടൗൻസ, ഹൈദരാബാദ് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രോഗവ്യാപനം കൂടുതൽ രൂക്ഷമാണെന്ന് വിലയിരുത്തുന്നു. ഇതോടൊപ്പം വിപണിയിൽ ഇപ്പോഴും ഉപയോഗിച്ച സിറിഞ്ചുകൾ ലഭ്യമാകുന്നതും രക്തബാങ്ക് നിയന്ത്രണത്തിലെ വീഴ്ചകളും സ്ഥിതി കൂടുതൽ വഷളാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ദേശീയ എയ്ഡ്സ് നിയന്ത്രണ പദ്ധതി ഫണ്ടിന്റെയും ജീവനക്കാരുടെയും കുറവിൽ പ്രവർത്തിക്കുന്നതായും, സംഭാവനയായി ലഭിച്ച 8 ലക്ഷം ഡോളർ മൂല്യമുള്ള സാധനങ്ങൾ അഴിമതിയിലൂടെ നഷ്ടപ്പെട്ടതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ആരോഗ്യ സംവിധാനത്തിലെ ഗുരുതര വീഴ്ചകളാണ് പാകിസ്ഥാനിലെ എച്ച്ഐവി വ്യാപനത്തിന്റെ പ്രധാന കാരണമെന്ന നിലപാടാണ് വിവിധ റിപ്പോർട്ടുകൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്.



