...
Home News National ലോകത്തിലെ ഏറ്റവും ചെറിയ ചിപ്പ് നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ പദ്ധതി

ലോകത്തിലെ ഏറ്റവും ചെറിയ ചിപ്പ് നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ പദ്ധതി

അഞ്ച് വര്‍ഷത്തേക്ക് 500 കോടി രൂപയുടെ ചെലവാണ് പദ്ധതിക്ക് വേണ്ടിവരിക

189

ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്‌സി) നിന്നുള്ള ശാസ്ത്രജ്ഞര്‍. നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളതിനേക്കാള്‍ ചെറിയ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം ഐഐഎസ്‌സി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.

പദ്ധതി യാഥാർഥ്യം ആകുന്നതോടെ ചിപ്പുകളുടെ നിര്‍മ്മാണ രംഗത്ത് ആഗോള നേതാവായി ഇന്ത്യ ഉയരുമെന്നാണ് കരുതുന്നത്. ഐഐഎസ്‌സിയില്‍ നിന്നുള്ള 30 ശാസ്ത്രജ്ഞരുടെ സംഘമാണ് ചിപ്പ് നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര ഐടി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. നിലവില്‍ ലഭ്യമായിട്ടുള്ള ഏറ്റവും ചെറിയ ചിപ്പിനേക്കാള്‍ വളരെ ചെറിയ ചിപ്പായിരിക്കും ഇതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

ആഗോളതലത്തില്‍ നിലവില്‍ ലഭ്യമായിട്ടുള്ള ചിപ്പുകളുടെ പത്തിലൊന്ന് വലിപ്പം മാത്രമായിരിക്കും ഇവയ്ക്കുണ്ടാകുക. പ്രത്യേകതരം സെമികണ്ടക്ടര്‍ പദാര്‍ത്ഥങ്ങള്‍ (2ഡി മെറ്റീരിയല്‍) ഉപയോഗിച്ച് ചിപ്പ് നിര്‍മ്മിക്കാനാണ് പദ്ധതി. ഈ മെറ്റീരിയല്‍ ചെറിയ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

അഞ്ച് വര്‍ഷത്തേക്ക് 500 കോടി രൂപയുടെ ചെലവാണ് പദ്ധതിക്ക് വേണ്ടിവരിക. സിലിക്കണ്‍ അധിഷ്ഠിത സാങ്കേതികവിദ്യയെ ആഗോളതലത്തില്‍ ആശ്രയിക്കുന്നതിനെ മറികടക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സിലിക്കണ്‍ അധിഷ്ഠിത ചിപ്പുകള്‍ക്കാണ് ലോകവിപണിയില്‍ അധീശത്വം. യുഎസ്, ജപ്പാന്‍, ദക്ഷിണകൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളാണ് സിലിക്കണ്‍ ചിപ്പുകളുടെ നിര്‍മ്മാണത്തില്‍ മുന്‍നിരയിലുള്ളത്.

വിവിധ വ്യവസായ മേഖലകളില്‍ വലിയ പുരോഗതി കൈവരിക്കാനും ചെറിയ ചിപ്പുകളുടെ നിര്‍മ്മാണ പദ്ധതി വഴിയൊരുക്കും. ഭീമമായ അളവില്‍ വിവരങ്ങള്‍ (ഡേറ്റ) അതിവേഗത്തിലും കാര്യക്ഷമതയോടെയും പ്രോസസ് ചെയ്യാന്‍ ഈ ചിപ്പുകള്‍ എഐ മോഡലുകളെ പ്രാപ്‌തമാക്കുമെന്നാണ് കരുതുന്നത്. ക്വാണ്ടം കമ്പ്യൂട്ടിങ്, എഐ അധിഷ്ഠിത ഓട്ടോമേഷന്‍ പോലുള്ള മേഖലകളില്‍ വിപ്ലകരമായ മാറ്റം കൊണ്ടുവരാനും ഈ കണ്ടുപിടുത്തത്തിലൂടെ സാധിക്കും.

നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ഏറ്റവും ചെറിയ ചിപ്പിൻ്റെ വലിപ്പം മൂന്ന് നാനോമീറ്ററാണ്. സാംസങ്, മീഡിയടെക് പോലുള്ള കമ്പനികളാണ് ഇത് നിര്‍മ്മിക്കുന്നത്. മനുഷ്യൻ്റെ ഒരു മുടിനാരിന് സാധാരണയായി 1,00,000 നാനോമീറ്റര്‍ കട്ടിയാണ് ഉണ്ടാവുക. അതായത്, 0.01 സെന്റീമീറ്റര്‍.

നിലവില്‍ സെമികണ്ടക്ടറുകളുടെ നിര്‍മ്മാണത്തിന് ഇന്ത്യ വ്യാപകമായി ആശ്രയിക്കുന്നത് വിദേശ കമ്പനികളെയാണ്. സാമ്പത്തികവും ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയും വളരെ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ട പ്രക്രിയയാണിത്.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ പദ്ധതി നടപ്പാക്കുന്നത് ടാറ്റ ഇലക്ട്രോണിക്‌സ് ആണ്. തായ്‌വാൻ്റെ പിഎസ്എംസിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് ചെലവ് വരുന്നത് 91,000 കോടി രൂപയാണ്. അതിനേക്കാള്‍, കുറഞ്ഞ ചെലവില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതി നിര്‍ദേശമാണ് ഐഐഎസ്‌സി സമര്‍പ്പിച്ചിരിക്കുന്നത്. 500 കോടി രൂപയാണ് അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. ഈ രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്‌തമാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയും ഈ പദ്ധതിയുടെ ഭാഗമായി ഐഐഎസ്‌സിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.