ആഗോളതലത്തിൽ സുരക്ഷാ വെല്ലുവിളികളും ആയുധമത്സരവും ശക്തമാകുന്നതിനിടെ പ്രതിരോധ ചെലവിൽ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. Stockholm International Peace Research Institute (SIPRI) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025ൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 92 ബില്യൺ ഡോളറായി ഉയർന്നു.
ചൈനയും പാകിസ്ഥാനുമായും തുടരുന്ന അതിർത്തി സംഘർഷങ്ങളും സൈനിക ആധുനികവൽക്കരണത്തിനുള്ള ഊന്നലുമാണ് ഇന്ത്യയുടെ ചെലവ് വർദ്ധിപ്പിക്കാൻ പ്രധാന കാരണങ്ങൾ. ആഗോളതലത്തിൽ പ്രതിരോധ ചെലവ് 2025ൽ റെക്കോർഡ് നിലവാരമായ 2.5 ട്രില്യൺ ഡോളറിലെത്തി. പട്ടികയിൽ അമേരിക്ക ഒന്നാമതും തുടർന്ന് ചൈന, റഷ്യ, സൗദി എന്നിവയാണ്.
റഷ്യ- ഉക്രൈൻ യുദ്ധം , പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സൈനിക സാന്നിധ്യം എന്നിവ രാജ്യങ്ങളെ കൂടുതൽ പ്രതിരോധ നിക്ഷേപത്തിലേക്ക് നയിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ കാര്യത്തിൽ ആത്മനിർഭർ ബാറ്റർജി പദ്ധതിയുടെ ഭാഗമായി ആഭ്യന്തര ആയുധ നിർമ്മാണത്തിന് നൽകുന്ന പ്രാധാന്യവും ഈ വർദ്ധനയിൽ പ്രതിഫലിക്കുന്നു. പ്രതിരോധ ഗവേഷണം, പുതിയ യുദ്ധവിമാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, നാവിക കപ്പലുകൾ എന്നിവയ്ക്കാണ് ബജറ്റിന്റെ വലിയൊരു പങ്ക് വിനിയോഗിച്ചത്. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ പ്രതിരോധം പോലുള്ള ആധുനിക സാങ്കേതികവിദ്യകൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
പാകിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രതിരോധ ശക്തിവർദ്ധന ദക്ഷിണേഷ്യയിലെ ശക്തി സമവാക്യങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. വരും വർഷങ്ങളിൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 100 ബില്യൺ ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.



