എഞ്ചിൻ തകരാറിനെ തുടർന്ന് സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. വിക്ഷേപണത്തിന് തൊട്ടുമുമ്പ് ചില എഞ്ചിനുകളിൽ തകരാർ കണ്ടെത്തുകയും പുക ഉയരുകയും ചെയ്തതോടെയാണ് ദൗത്യം റദ്ദാക്കാൻ കമ്പനി തീരുമാനിച്ചത്.
വിക്ഷേപണത്തിന് മൂന്ന് സെക്കൻഡ് മാത്രം ബാക്കിയിരിക്കെ എഞ്ചിനുകൾ പൂർണമായി പ്രവർത്തിക്കാത്തത് സ്‌പേസ് എക്‌സിൻ്റെ തത്സമയ വെബ്കാസ്റ്റിൽ വ്യക്തമായിരുന്നു. ഓൺ- സ്‌ക്രീൻ വിവരങ്ങൾ പ്രകാരം നാല് എഞ്ചിനുകൾ പ്രവർത്തന രഹിതമായതിനെ തുടർന്ന് ശേഷിച്ച 29 എഞ്ചിനുകളും ഉടൻ ഓഫ് ചെയ്യുകയും റോക്കറ്റ് ലോഞ്ച് പാഡിൽ തന്നെ സുരക്ഷിതമായി നിലനിർത്തുകയും ചെയ്തു. തുടർന്ന് റോക്കറ്റിലെ ഇന്ധനം അടിയന്തരമായി നീക്കം ചെയ്തു.
407 അടി (124 മീറ്റർ) ഉയരവും 33 പ്രധാന എഞ്ചിനുകളുമുള്ള സ്റ്റാർഷിപ്പ് ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ്. സ്റ്റാർഷിപ്പിൻ്റെ 13-ാമത് പരീക്ഷണ വിക്ഷേപണമാണ് ഇത്തവണ അവസാന നിമിഷം മാറ്റിവെച്ചത്.
ബഹിരാകാശ ദൗത്യം വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് തകരാറിലായ രണ്ട് എഞ്ചിനുകൾ മാറ്റിസ്ഥാപിക്കുമെന്ന് സ്‌പേസ് എക്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ഇലോൺ മസ്‌ക് അറിയിച്ചു. എഞ്ചിനുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയ ശേഷമായിരിക്കും അടുത്ത വിക്ഷേപണ തീയതി പ്രഖ്യാപിക്കുകയെന്ന് കമ്പനി അറിയിച്ചു.


